Image

പിഷാരടിയെ ഒന്നല്ല, മൂന്നു തവണ വഴി തെറ്റിച്ച ആ യുവ നേതാവിന്റെ വീട് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍

Published on 27 March, 2021
 പിഷാരടിയെ ഒന്നല്ല, മൂന്നു തവണ വഴി തെറ്റിച്ച ആ യുവ നേതാവിന്റെ വീട് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍


തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂട് പിടിച്ച് മുന്നേറുകയാണ് യു.ഡി.എഫിന്റെ താര പ്രചാരകനാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. സുഹൃത്തായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയുമൊക്കെ ഒപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിഷാരടി നിറ സാന്നിധ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പിഷാരടിയെ യുവ നേതാവ് മൂന്നു തവണ വഴി തെറ്റിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിനിമാമേഖലയിലെ പാട്ടുകാരന്റെ കൂട്ടുകാരനാണെന്ന ബന്ധമുപയോഗിച്ചാണ് വഴികാട്ടിയായി കെ.എസ്.യു ജില്ലാ നേതാവ് പിഷാരടിയുടെ കാറില്‍ കയറിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാനാകാതെ പോയ വാര്‍ഡിലേക്ക് നേതാവ് പിഷാരടിയെ കൊണ്ടു പോയി. സ്വീകരണ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി എത്തുന്നതിന് മുന്നേയെത്തി പിഷാരടി ചെറിയൊരു പ്രസംഗം നടത്തണം. എന്നാല്‍ സ്ഥാനാര്‍ഥിയെത്തി ഏറെ സമയം കഴിഞ്ഞിട്ടും പിഷാരടി എത്തിയില്ല. ഏറെ വൈകിയാണ് യുവനേതാവ് പിഷാരടിയെയും കൊണ്ട് എത്തിയത്. വഴി തെറ്റിപ്പോയതു കൊണ്ടാണ് വൈകിയെന്നായിരുന്നു വിശദീകരണം.

തുടര്‍ന്ന് പിഷാരടിയെയും കൂട്ടി നേതാവ് അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയും വൈകി. വഴിതെറ്റിയെന്നാണ് അവിടെയും പറഞ്ഞത്. ഇത് മൂന്നാം തവണയും ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ച്ചയായ വഴിതെറ്റല്‍ പിഷാരടി തന്നെ പ്രസംഗത്തിനിടെ വിവരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോഴേക്കും നേതാവ് മുങ്ങിയിരുന്നു. എന്നാല്‍ പാതിവഴിയില്‍ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തും എന്ന് പിഷാരടിയുടെ സംശയം പ്രകടിപ്പിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്, ''ദാ, ആ കാണുന്നതാണ് അവന്റെ വീട്''- എന്നായിരുന്നു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക