പൊതുവേ സ്ത്രീകളെ സ്വകാര്യ സ്വത്തായി കണ്ട് സംരക്ഷിക്കുന്ന പ്രവണതയാണ് എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളിലും ഉള്ളത്. സംഘ പരിവാറുകാരും ഇസ്ലാമിസ്റ്റുകളും ഈ മൂല്യബോധത്തിന്റ്റെ തടവുകാരാണ്. ആധുനിക സമൂഹങ്ങളില്‍ പുലരേണ്ട വ്യക്തി സ്വാതന്ത്ര്യം ഈ രണ്ടു കൂട്ടര്‍ക്കും അന്യമാണ്. ഫ്യുഡല്‍ മൂല്യങ്ങള്‍ പുലരുന്ന സമൂഹത്തില്‍ മതം കൂടി ചേരുമ്പോള്‍ അത് ഒരു വല്ലാത്ത 'കോക്ടെയില്‍' ആയി മാറും. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലിമുള്ള ദുരഭിമാന കൊലകളും, അഫ്ഗാനിസ്ഥാനിലും ഇറാനിലും ഉള്ള കല്ലെറിഞ്ഞു കൊല്ലലും ഒക്കെ അങ്ങനെ സംഭവിക്കുന്നതാണ്.
സ്വന്തം മതത്തെ കുറിച്ച് കൂടെ കൂടെ പറയുമെങ്കിലും സംഘ പരിവാറുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും അവരുടെ മത സമൂഹങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തേയും, ലൈംഗിക സ്വാതന്ത്ര്യത്തേയും കുറിച്ച് ഒന്നുമറിയില്ലെന്നുള്ളതാണ് വസ്തുത. 'പാരസിക സ്‌ത്രൈണ സൗന്ദര്യത്തിന്റ്റെ കലവറയാണ് ഹറൂണ്‍ അല്‍ റഷീദിന്റെ കൊട്ടാരം' എന്നൊക്കെയുള്ള ഇഷ്ടം പോലെ സൗന്ദര്യ വര്‍ണനകള്‍ 'ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍' ഉണ്ട്. വധുവായ ഷെഹറസേദ് സുല്‍ത്താന് പറഞ്ഞുകൊടുക്കുന്ന കഥകളുടെ രീതിയില്‍ ആണല്ലോ 'ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍' ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ കഥകളില്‍ ഇഷ്ടം പോലെ സൗന്ദര്യ വര്‍ണനകളും ലൈംഗിക വര്‍ണനകളും ഉണ്ട്. ആര്‍ക്കും വായിച്ചു നോക്കാവുന്നതാണ്.
പേര്‍ഷ്യനും മുഗളനും താര്‍ത്താരിയും ഒക്കെ ഇന്ത്യയില്‍ വന്നപ്പോള്‍ ആ പേര്‍ഷ്യന്‍ സംസ്‌കാരവും ആയിട്ടാണ് വന്നത്. ഉത്തരേന്ത്യന്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിട നിര്‍മാണം, ഡാന്‍സ്, മ്യൂസിക് - ഇവയിലെല്ലാം ആ പേര്‍ഷ്യന്‍ സാംസ്‌കാരത്തിന്റെ സ്വാധീനം കാണാം. ഉത്തരേന്ത്യയില്‍ നിന്ന് ഇപ്പോഴാണെങ്കില്‍ ആ സ്വാധീനം ഇന്ത്യ മുഴുവന്‍ ഉണ്ട്. ഹവേലികള്‍, കഥക് ഡാന്‍സ്, സൂഫി സംഗീതം, തന്തൂര്‍ പാചകം - ഇവയൊക്കെ അങ്ങനെ ഉണ്ടായതാണ്.
മീനാകുമാരി, മധുബാല, രേഖ - മുതലായ അനേകം നടിമാര്‍ പേര്‍ഷ്യന്‍ സ്വാധീന ശൈലിയിലുള്ള മനോഹര നൃത്തങ്ങള്‍ എഴുപതുകളിലും എണ്‍പതുകളിലും ഉള്ള ഹിന്ദി ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മിക്ക നൃത്ത രംഗങ്ങളും സുല്‍ത്താന്‍മാരുടേയും നവാബുമാരുടേയും രാജ സദസിലോ, പ്രഭുക്കന്മാരുടെ കൊട്ടാരത്തിലോ ചെയ്യുന്ന രീതിയിലാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
പഴയ നവാബുമാരുടേയും സുല്‍ത്താന്മാരുടേയും പിന്‍തലമുറക്കാരായ ഒരു മുസ്ലീം വരേണ്യ വര്‍ഗം ഇന്നും ഇന്ത്യയില്‍ ഉണ്ട്. പേര്‍ഷ്യന്‍ ശൈലിയും ഹിന്ദുസ്ഥാനി ശൈലിയും ഒന്നിക്കുന്ന കലാപ്രകടനങ്ങള്‍ ഇന്ത്യയിലെ ആ മുസ്ലീം വരേണ്യ വര്‍ഗം പ്രോത്സാഹിപ്പിച്ചു. 'പക്കീസാ' എന്ന ഹിന്ദി ചിത്രത്തില്‍ മീനാകുമാരിയുടെ സുന്ദരന്‍ കഥക്ക് ശൈലിയിലുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് അതിലൊന്നാണ്. മീനാകുമാരിയടക്കം മൂന്ന് കഥക്ക് നര്‍ത്തകിമാരുടെ നൃത്തം ഹിന്ദി സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്നുകളിലൊന്നാണ്. 'ചല്‍തേ ചല്‍തേ' എന്ന ആ ഗാനവും ഡാന്‍സ് പെര്‍ഫോമന്‍സും ലക്നോവിലെ നവാബുമാരുടെ ഹവേലികളുടെ ബാക്ക്ഗ്രൗണ്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 'ഇനി ലോഗോം നേ ലിയ ദുപ്പട്ടാ മേരാ' എന്ന മറ്റൊരു ഗാനരംഗവും മീനാകുമാരിയുടേതായിട്ടുണ്ട് 'പക്കീസയില്‍'. ലതാ മങ്കേഷ്‌കറുടേതാണ് 1972 - ല്‍ പുറത്തിറങ്ങിയ 'പക്കീസ' - യിലെ പ്രസിദ്ധമായ ആ ഗാനങ്ങള്‍. 'പക്കീസാ', 'ഉംറാവോ ജാന്‍', ' മുഗള്‍ ഇ ആസം' - ഈ സിനിമകളൊക്കെ പണ്ടത്തെ ഭരണ വര്‍ഗത്തിന്റ്റേയും, ഫ്യുഡല്‍ എലീറ്റ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്നവരുടേയും കഥകളാണ്. 1960-കളിലും, 70-കളിലും, 80-കളിലും ഇത്തരത്തിലുള്ള ദൃശ്യ സംഗീത വിരുന്നുകള്‍ ഹിന്ദി സിനിമകളില്‍ വരാറുണ്ടായിരുന്നു.
പഴയ നവാബുമാരുടേയും സുല്‍ത്താന്മാരുടേയും പിന്മുറക്കാരായ മുസ്ലീം വരേണ്യ വര്‍ഗത്തിന്റ്റെ കഥകളാണ് 1960-കളിലും, 70-കളിലും, 80-കളിലും പുറത്തുവന്ന പല ഹിന്ദി സിനിമകളും. ലക്‌നൗ, ഭോപ്പാല്‍, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കഥക്കും, കലാപ്രകടനങ്ങളുമായി വളരെ 'സൊഫിസ്റ്റിക്കേറ്റഡ്' ആയി ജീവിച്ചവരാണ് ആ മുസ്ലീം വരേണ്യ വര്‍ഗം. മുഗള്‍ പാരമ്പര്യം പേറുന്ന ഡല്‍ഹിയിലെ 'കരീം' റെസ്റ്റോറന്റ്റൊക്കെ ആ പഴയ പേര്‍ഷ്യന്‍ വരേണ്യതയുടെ ഇന്നുമുള്ള സിംബല്‍ ആണ്.
ചുരുക്കം പറഞ്ഞാല്‍ മുസ്ലീം പാരമ്പര്യത്തില്‍ ഡാന്‍സിനോ, പാട്ടിനോ, വിഭവസമൃദ്ധമായ ഭക്ഷണത്തിനോ ഇവിടെ ഒരു വിലക്കും നേരിട്ടിരുന്നില്ല എന്ന് പറയാം. സ്ത്രീകളുടെ വേഷം ശരീരം മറക്കുമ്പോള്‍ പോലും വര്‍ണ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ശരീരം മൊത്തത്തില്‍ മറക്കുന്ന രീതിയിലുള്ള ഉടുപ്പും സ്‌കേര്‍ട്ടും അണിയുമ്പോഴും ചിത്രനൂലുകള്‍ കൊണ്ട് ഒരു വര്‍ണ ശബളിമ സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പല മുസ്ലീം പെണ്‍കുട്ടികളുടേയും വേഷം. ഇന്നും ആ വര്‍ണാഭമായ വേഷവിധാനങ്ങള്‍ പുരാതന ഡല്‍ഹിയിലെ പാരമ്പര്യ മുസ്ലീം സമൂഹത്തിലെ പെണ്‍കുട്ടികള്‍ പിന്തുടരുന്നത് ഇതെഴുതുന്ന ആള്‍ നേരിട്ട് കണ്ടിട്ടുണ്ട്. സുഗന്ധ ദ്രവ്യങ്ങള്‍ക്കും അത്തറിനും ഒക്കെ പണ്ടേ പേരുകേട്ടതായിരുന്നല്ലോ മുഗള്‍ കൊട്ടാരങ്ങളും മറ്റ് സുല്‍ത്താന്‍മാരുടെ വസതികളും ഒക്കെ. മുഗള്‍ രാഞ്ജി നൂര്‍ജഹാന്‍ തന്നെ റോസാ പുഷ്പങ്ങളില്‍ നിന്ന് ഒരു സുഗന്ധദ്രവ്യം ഉണ്ടാക്കിയതായി ചരിത്ര പുസ്തകങ്ങളില്‍ പറയുന്നും ഉണ്ടല്ലോ.
ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിലും, താലിബാന്റ്റെ വരവിന് മുമ്പ് അഫ്ഗാനിസ്ഥാനിലും പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ ഊന്നിയിരുന്ന സ്ത്രീ സ്വാതന്ത്ര്യവും, ലൈംഗിക സ്വാതന്ത്ര്യവും കുറേയൊക്കെ പുലര്‍ന്നിരുന്നു. മത മൗലിക വാദികള്‍ ഭരണത്തിലേറി കഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലൊക്കെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മുജാഹിദിനുകള്‍ അഫ്ഗാനിസ്ഥാനില്‍ കടന്നപ്പോള്‍ അവിടെ സ്‌കേര്‍ട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാല്‍ വെട്ടി പ്രദര്‍ശിപ്പിക്കുക വരെ ഉണ്ടായി. ഇറാനില്‍ നിന്ന് സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്ന സിനിമ പ്രദര്‍ശിപ്പിക്കുക വഴി ഇറാനിലെ അയൊത്തൊള്ള ഖൊമേനിയുടെ ഇസ്ലാമിക സര്‍ക്കാരിനെ പലരും വിമര്‍ശിക്കുക ഉണ്ടായി. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല; സ്ത്രീകളെ സ്വകാര്യ സ്വത്തായി കാണുന്നവര്‍ മത മൗലിക വാദത്തിലൂടെയും, ഫ്യുഡല്‍ മൂല്യങ്ങളിലൂടെയും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടും.
ഇപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനെ വിമര്‍ശിക്കുന്ന സംഘ പരിവാറുകാരും മത മൗലിക വാദത്തിലൂടെയും, ഫ്യുഡല്‍ മൂല്യങ്ങളിലൂടെയും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടാന്‍ നടക്കുന്നവര്‍ തന്നെയാണ്. സ്ത്രീ അവരെ സംബന്ധിച്ചിടത്തോളം സംരക്ഷിക്കപ്പെടേണ്ട സ്വകാര്യ സ്വത്ത് മാത്രമാണ്. ഈ മൂല്യബോധത്തിനെതിരെ സ്ത്രീകളില്‍ നിന്ന് തന്നെയാണ് വിമര്‍ശനം ഉയരേണ്ടത്. വസിഷ്ഠ പത്‌നിയായ അരുന്ധതി, അനസൂയ, ലോപമുദ്ര, പുലോമ, സുകന്യ, ഗാര്‍ഗി, മൈത്രേയി - ഇങ്ങനെ പുരാതന ഭാരതത്തില്‍ മഹനീയരായി കരുതപ്പെട്ടിരുന്ന എത്ര സ്ത്രീകളെ കുറിച്ച് സംഘ പരിവാറുകാര്‍ക്ക് അറിയാം?
പുരാതന ഭാരതത്തില്‍ ഇന്ന് കാണുന്നത് പോലെ ലൈംഗികതയെ കുറിച്ച് പാപബോധമില്ലായിരുന്നു. സെക്‌സ് എല്ലാ അര്‍ത്ഥത്തിലും 'ലിബറേറ്റിംഗ്' ആണെന്നാണ് ബ്രഹ്മചാരിയായ ഓം സ്വാമി തന്റ്റെ ആത്മ കഥയായ 'If Truth be Told: A Monk's Memoir' - ല്‍ പറയുന്നത്. ആ സെക്‌സിനെ ക്ഷേത്ര കലകളില്‍ പ്രകീര്‍ത്തിച്ചതും അതു കൊണ്ടു തന്നെയായിരുന്നു. ഇനി സ്ത്രീകളുടെ സമൂഹത്തില്‍ ഉള്ള പങ്ക് നോക്കുകയാണെങ്കില്‍, പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലാണെങ്കില്‍ അര്‍ത്ഥ നാരീശ്വര സങ്കല്‍പം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കല്‍പം. ലോപ മുദ്ര, മീര, ഗാര്‍ഗി, മൈത്രേയി - ഇങ്ങനെ ഒള്ള അനേകം സ്ത്രീകള്‍ക്ക് പുരാതന ഭാരതത്തില്‍ ഉന്നതമായ ദൈവിക അനുഭവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയില്‍ ഏറ്റവും ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളില്‍ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കല്‍പ്പങ്ങള്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ ദേവിയുടെ 'മെന്‍സസ്' വലിയ ഉത്സവമാണ്. 52 ശക്തി പീഠങ്ങളില്‍ ഒന്നാണ് ആസാമിലെ കാമാഖ്യ ക്ഷേത്രം. കേരളത്തില്‍ തന്നെ, ദേവിയുടെ രക്തം എന്ന രീതിയില്‍ ആര്‍തവ രക്തം പുരണ്ട തുണിയെ വന്ദിക്കുന്നതിനെ കുറിച്ച് 'സാഹിത്യ വാരഫലം' എഴുതിയിരുന്ന പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ വിവരിക്കുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് ലൈംഗികതയെ സംബന്ധിച്ച് ഇന്ത്യന്‍ പാരമ്പര്യത്തില്‍ പാപബോധം ഇല്ലന്നല്ലേ? സ്ത്രീക്ക് ഉന്നതമായ പദവി പാരമ്പര്യ സമൂഹത്തില്‍ ഉള്ളത് കൊണ്ടല്ലേ സ്ത്രീയുടെ, അല്ലെങ്കില്‍ ദേവിയുടെ ആര്‍ത്തവം ആഘോഷിക്കപ്പെടുന്നത്? ഇതെല്ലാം കാണിക്കുന്നത് പൗരാണിക ഇന്ത്യയില്‍ സ്ത്രീക്ക് ഉന്നതമായ പദവി ഉണ്ടായിരുന്നു എന്നതാണ്. മധ്യ കാലത്ത് ആ സ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയുടെ അധഃപതനവും അവിടെ തുടങ്ങുന്നു.
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)