Image

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 10 April, 2021
 രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)
കേരളത്തിന് എന്തു പറ്റി? ബംഗാളിലും ആസാമിലും പോളിംഗ് ശതമാനം 80 കവിയുമ്പോള്‍ കേരളത്തില്‍ കുറയുകയാണ്. രാഷ്ട്രീയ സാക്ഷരതക്കു പേരുകേട്ട കേരളത്തില്‍ തെരഞ്ഞെടുപ്പിനോടുള്ള താല്പര്യം കുറയുന്നതിന്റെ ലക്ഷണമാണോ എന്ന് വിദഗ്ധര്‍ പരിശോധന തുടങ്ങി.

പത്രങ്ങളും ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും നിരന്തരമായി ഉയര്‍ത്തിക്കാട്ടിയ 'ഇഞ്ചോടിച്ച് പോരാട്ടം' വെറുതെയായിരുന്നുവെന്നും കേരള മന:സാക്ഷിയുടെ പ്രതിഫലനം  ആയിരുന്നില്ലെന്നും നിരീക്ഷകര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. 2016ലെ 77.10  ശതമാനത്തിലാണ് നേരിയ ഇടിവ് സംഭവിച്ചത്. അത് 74. 04 ആയി ഇടിഞ്ഞു.

എന്നാല്‍ വടക്കന്‍ കേരളത്തിലെ തളിപ്പറമ്പ്, ധര്‍മടം, കുറ്റ്യാടി കുന്നമംഗലം, കൊടുവള്ളി എന്നിവിടങ്ങളിലും മധ്യകേരളത്തിലെ കുന്നത്തുനാട്, തെക്കന്‍ കേരളത്തിലെ അരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലും ശതമാനം 80 കവിഞ്ഞു.

ഒപ്പം ലീഗിന്റെ കോട്ടയും പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലവുമായ മലപ്പുറത്തെ വേങ്ങരയില്‍ 69. 87 ശതമാനം പേരെ വോട്ടു ചെയ്തുള്ളു. ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് മൂന്നു ഭീമന്മാര്‍ മത്സരിച്ചിട്ടും ശതമാനം അതിനേക്കാള്‍ താണു--69.81.

മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടത്ത് 80.22 ശതമാനം പേര്‍  വോട്ടു ചെയ്‌തെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ (83.30)   ഇടിവു  സംഭവിച്ചു, മുന്‍ മുഖ്യമന്ത്രി അര  നൂറ്റാണ്ടായി മത്സരിച്ച് ജയിക്കുന്ന പുതുപ്പള്ളിയിലും അതു  പ്രകടമായി--77.36 ശതമാനത്തില്‍ നിന്ന് 73.22 ശതമാനം.

ഇടക്കാല തെരടുപ്പില്‍  ഇഞ്ചോടിഞ്ചു  പോരാടി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ഇടത്തില്‍ നിന്ന് പിടിച്ചെടുത്ത അരൂരില്‍ പോളിംഗ് ശതമാനം  80.42 ആയി ഉയര്‍ന്നു നില്‍ക്കുന്നു. 2016ല്‍ എം ആരിഫ് ജയിച്ചപ്പോള്‍ അത് 85.82 ശതമായിരുന്നു. ഇത്തവണയും അതിശക്തമായ  പോരാട്ടമാണ് നടന്നത്.

എങ്കിലും പലയിടങ്ങളിലും പ്രവചനാതീതമായ അടിയൊഴുക്കുകള്‍ ജനഹിതത്തെ മാറ്റിമറിച്ചിരിക്കാം എന്ന സംശയം ബലപ്പെടുന്നു.

തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ തുടങ്ങിയതും ഏറ്റവും കൂടുതല്‍ നടക്കുന്നതും പശ്ചാത്യ രാജ്യങ്ങളിലാണ്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവചനങ്ങള്‍ അടിമുടി തെറ്റിയ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. അമേരിക്കയില്‍ ഹില്ലരി ക്‌ളിന്റര്‍ പ്രസിഡണ്ട് ആവുമെന്നുറപ്പിച്ച മാധ്യമങ്ങള്‍ക്കും തെറ്റി. ജനകീയ വോട്ടില്‍ ഹിലരി മുന്നിട്ടു നിന്നു, പക്ഷെ പ്രസിഡണ്ട് ആയതു ഡൊണാള്‍ഡ്
ട്രമ്പ്.

കേരളത്തില്‍ 2011ല്‍ സംഭവിച്ചത് തന്നെ എടുക്കാം.  എല്ലാ പ്രവചങ്ങളും  എല്‍.ഡി.എഫ് ജയിക്കും എന്നായിരുന്നു. പക്ഷെ സര്‍വേ ഫലങ്ങള്‍ കാറ്റില്‍  പറത്തിക്കൊണ്ട് വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫിന് അധികാരത്തിലേറി അഞ്ചു വര്‍ഷവും  ഭരിച്ചു.

ഇത്തവണ ഇടതും വലതുമായ മാധ്യമങ്ങള്‍ ഏറെക്കുറെ ഒന്നായി പ്രവചിച്ച ഭരണത്തുടര്‍ച്ച എന്ന ആത്മവിശ്വാസത്തില്‍ അടിയുറച്ച  പിണറായി വിജയന്‍, 'സമത്വ സുന്ദരമായ ഒരു നവകേരളം പടുത്തുയര്‍ത്തുന്നതിതിനു' വോട്ടു ചെയ്ത പ്രബുദ്ധരായ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ചെന്നിത്തലക്കും പറയാനുണ്ടായിരുന്നത് ഇതേ സ്വരത്തിലാണ്. 'യുഡിഎഫ് വരും. വരാനിരിക്കുന്നത് ലോകോത്തര കേരളം,' എന്നദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'വര്‍ഗീയ അവസര വാദികള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട്  സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നാം പാടത്തുയര്‍ത്തും'  എന്ന് പിണറായി
പറയുമ്പോള്‍  അതിനേക്കാള്‍ വലിയൊരു കേരളമാണ് ചെന്നിത്തല വിഭാവനം ചെയ്യുന്നത്.

ഇത്തവണ കേരളത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പ് സര്‍വേകളും ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടുമെന്ന പ്രവചനമാണ് നടത്തിയത്. പക്ഷെ കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം അവര്‍ക്കു കിട്ടില്ല. യുഡിഎഫ് സീറ്റുനില ഉയര്‍ത്തും. മിക്കവാറും 2016ലെ 91-47-1 എന്ന സമവാക്യത്തില്‍ നിന്ന് വളരെ ഉയരത്തിലേക്ക് എന്ന്
പ്രവചനങ്ങള്‍ പറയുന്നു.

സര്‍വ്വേ ഫലങ്ങള്‍ എല്ലാം എതിരായപ്പോള്‍ ഇത്തരം സര്‍വേകള്‍  നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവും  കെപി സി സിപ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നല്‍കിയത് ജനം തമാശയായെ കരുതിയുള്ളൂ. അനുകൂലമാണെങ്കിലും അലംഭാവം  കാട്ടരുത് എന്ന് പിണറായി അണികളെ ഉപദേശിക്കുകയും ചെയ്തു.

സെഫോളജി എന്ന തെരഞ്ഞെടുപ്പു സര്‍വേവിഷയത്തില്‍  ലണ്ടനില്‍ നിന്ന് പഠിച്ചെത്തിയ എന്‍ഡിടിവിയുടെ ഡോ. പ്രണോയ് റോയ് 1984ല്‍ ഇന്ത്യക്കു പരിചയപ്പെടുത്തിയതാണ് ഇത്തരം അഭിപ്രായ സര്‍വേകള്‍. ലോക് സഭാ  തെരഞ്ഞെടുപ്പുകളില്‍  അവ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.

ഇത്തവണ കേരളത്തില്‍ നാലഞ്ച് സ്ഥാപനങ്ങള്‍ പ്രീപോള്‍ സര്‍വ്വേ നടത്തി.  ടൈംസ് നൗ-സി വോട്ടര്‍ സര്‍വേയില്‍ 77 സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നിലെത്തുമെന്നു
പ്രവചിച്ചു. കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 14 സീറ്റുകള്‍ കുറവാണത്. യുഡിഎഫ് 62 സീറ്റു നേടും. ബിജെപി കഴിഞ്ഞ തവണത്തേതു പോലെ
ഒരു സീറ്റും.

ഏഷ്യാനെറ്  സീഫോര്‍ സര്‍വേയിലും എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് 82--91, യുഡിഎഫ് 46--54,  എന്‍ ഡിഎ  3--7 , മറ്റുള്ളവര്‍--1 എന്നിങ്ങനെ സീറ്റുകള്‍.
മനോരമ ന്യൂസ്--വിഎംആര്‍  സര്‍വെയുടെ വിധിയും അങ്ങിനെ തന്നെ. എല്‍ഡിഎഫ് 77--82, യുഡിഎഫ് 54--59, എന്‍ഡിഎ 3 , മറ്റുള്ളവര്‍ 1.

മീഡിയ വണ്‍-- പൊളിറ്റിക് മാര്‍ക്ക് സര്‍വേയിലും  എല്‍ഡിഎഫ് ഗവര്‍മെന്റിനു തുടര്‍ഭരണം പ്രവചിച്ചു. എല്‍ഡിഎഫ് 74--80, യുഡിഎഫ് 58--64, എന്‍ഡിഎ 2, മറ്റുള്ളവര്‍ 1 എന്ന രീതിയില്‍.

കേരളത്തില്‍ ബിജെപിയുടെ വോട്ടു വിഹിതം കൂടിക്കൊണ്ടിരിക്കുന്നു-- 15 ശതമാനം വരെ  എത്തി. ആ വോട്ടുകള്‍ ആരുടെ പാളയത്തില്‍ നിന്ന് ചോര്‍ന്നു എന്നു
നോക്കണം. ആര്‍ക്കു കൂടുതല്‍ നഷ്ട്ടപെട്ടുവോ അവരുടെ എതിരാളി ജയിക്കാന്‍ എല്ലാ സാധ്യതയും ഉണ്ട്.

മുപ്പത്തഞ്ചു സീറ്റ് കിട്ടിയാല്‍ ബിജെപി കേരളം ഭരിക്കുമെന്ന പാര്‍ട്ടി പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ പ്രസ്താവന പാലക്കാട്ടു മത്സരിച്ച  ഇ.ശ്രീധരന്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്തുവെന്നു കരുതണം.  മുഖ്യമന്ത്രിയായി വിളിച്ചാല്‍ തയ്യാര്‍ എന്നു  പറയുന്ന അദ്ദേഹം പാലക്കാട് എംഎല്‍എ ഓഫീസും തുറന്നു കഴിഞ്ഞു.

പതിനായിരം വോട്ടിനു ജയിക്കുമെന്നാണ് ശ്രീധരന്റെ ആല്‍മവിശ്വാസം. കഴിഞ്ഞ  തവണ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലമാണ്. 2011ല്‍ നേടിയ 7403  എന്ന ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കി  ഷാഫി.

2016ല്‍  1,37,804 പേര്‍  വോട്ടു ചെയ്ത മണ്ഡലത്തില്‍ (77.25 ശതമാനം) ബിജെപിയിലെ ശോഭ സുരേന്ദ്രന്‍ 40,076 വോട്ടു പിടിച്ച് മികച്ച പ്രകടനം നടത്തിയെന്നതു വാസ്തവമാണ്. സിപിഎമ്മിലെ എന്‍ എന്‍ കൃഷ്ണദാസിന് 38,675 വോട്ടോടെ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൂടുതല്‍ സ്വീകാര്യനായ തനിക്കു ഇത്തവണ അട്ടിമറിവിജയം നേടാന്‍  ആവുമെന്നാണ്ശ്രീധരന്റെ കണക്കുകൂട്ടല്‍.

മെയ് രണ്ടിന് ഫലം പുറത്ത് വരും വരെ മനോരാജ്യങ്ങള്‍  മെനയാനും സ്വപ്ന സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിയായി വാഴാനും ആര്‍ക്കാണ് തടസം!

 രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി) രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര  മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക