തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചതോടെ പിണറായി മന്ത്രിസഭയില്‍ അഞ്ച് വര്‍ഷത്തിനിടെ രാജി വെച്ചത് അഞ്ച് മന്ത്രിമാര്‍. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ് മുമ്ബ് രാജിവെച്ചത്.
ഇതില്‍ ഇ.പി ജയരാജനും ബന്ധുനിയമനത്തിന്‍റെ പേരിലായിരുന്നു സ്ഥാനം തെറിച്ചത്. എന്നാല്‍, പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.
മംഗളം ചാനലിന്‍റെ വിവാദമായ ഫോണ്‍കെണിയില്‍ അകപ്പെട്ടാണ് എന്‍.സി.പി നേതാവായ എ.കെ. ശശീന്ദ്രന്‍ പുറത്തായത്. പകരം വന്ന പാര്‍ട്ടിയിലെ രണ്ടാമത്തെ എം.എല്‍.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും കായ്യല്‍കൈയ്യേറ്റവും റിസോര്‍ട്ട് നിര്‍മാണത്തിനുവേണ്ടി നടത്തിയ കൈയ്യേറ്റങ്ങളും വൈകാതെ കസേര തെറുപ്പിച്ചു. ഇതോടെ, നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി.
അതിനിടെ അധികാരവടംവലി ശക്തമായ ജനതാദളില്‍ മാത്യു ടി തോമസ് രാജിവച്ച് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി.
ഒടുവില്‍ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഞ്ചാം മന്ത്രിയും വീണു.ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഒഴിയുന്നത്.
നിയമനം വിവാദമായിട്ടും മന്ത്രിസ്ഥാനത്ത് തുടർന്ന ജലീലിെനതിരെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ സമ്മര്‍ദം കനത്തതോടെയാണ് രാജി.