Image

കഴുത്തിലും നെഞ്ചിലും ഇടിച്ചു, പിച്ചാത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ച്‌ കിടത്തി:അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വിവരണം

Published on 13 April, 2021
കഴുത്തിലും നെഞ്ചിലും ഇടിച്ചു, പിച്ചാത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ച്‌ കിടത്തി:അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വിവരണം
പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ്(23) ആണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായും ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

കുമ്ബഴ കളീയ്ക്കല്‍പടിക്ക് സമിപത്തെ വാടക വീട്ടില്‍ താമസിച്ചു വരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്ബതികളില്‍ യുവതിയുടെ ആദ്യ വിവാഹത്തിലുള്ള രണ്ട് കുട്ടികളില്‍ മൂത്ത മകളായ അഞ്ചു വയസ്സുകാരിയാണ് കഴിഞ്ഞ 5ന് കൊല്ലപ്പെട്ടത്. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മയക്കുമരുന്നും മദ്യവും ഉപയോഗിച്ചു വന്ന പ്രതി ഭാര്യയെയും ഈ പെണ്‍കുഞ്ഞിനെയും നിരന്തരം മര്‍ദിക്കുമായിരുന്നു. കുട്ടിയെ വീട്ടിലിരുത്തിയാണ് യുവതി പകല്‍ ജോലിക്കു പോയിരുന്നത്.

സംഭവ ദിവസം ഇവരുടെ കൂടെ താമസിച്ചിരുന്ന അമ്മ രാവിലെ വോട്ട് ചെയ്യാന്‍ തമിഴ്‌നാടിനു പോയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ യുവതി കണ്ടത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലക്‌സാണ് കുറ്റവാളിയെന്ന് കണ്ടെത്തിയത്. 

അഞ്ചുവയസുകാരിയെ കൊന്ന രണ്ടാനച്ഛന്റെ വിവരണം കേട്ടുനിന്നവരില്‍ ഞെട്ടലുണ്ടാക്കി  . കൊലപാതകം നടന്ന കുമ്ബഴയിലെ വാടകവീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിനിടെയാണ് കുഞ്ഞിനോട് ചെയ്ത ക്രൂരപീഡനങ്ങള്‍ ഇയാള്‍ കാണിച്ചുകൊടുത്തത്. കൊലപാതകദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്റെ അമ്മ ജോലിക്ക് പോയി. ഒന്‍പതുമണിയോടെയാണ് മര്‍ദനം തുടങ്ങിയതെന്ന് രണ്ടാനച്ഛന്‍ പറഞ്ഞു.

മദ്യക്കച്ചവടമുണ്ടായിരുന്ന വീട്ടില്‍ ഇതിനിടെ കുപ്പി വാങ്ങാനെത്തിയ രണ്ടുപേര്‍ കുഞ്ഞിനെ കണ്ടിരുന്നു. ഇവര്‍ വരുമ്ബോള്‍ കുഞ്ഞ് ഇരിക്കുകയായിരുന്നു. ഇരുവരും മടങ്ങിയശേഷം കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും രണ്ടാനച്ഛന്‍ ശക്തിയായി പലതവണ അടിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. കൈയിലുണ്ടായിരുന്ന പിച്ചാത്തി ഉപയോഗിച്ച്‌ കുഞ്ഞിന്റെ കൈയിലും പുറത്തുമെല്ലാം പലതവണ വരയുകയും ചെയ്തു.

ചോര ഒഴുകിയതോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്ന് കിടന്നു. ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഇയാള്‍ കുഞ്ഞിനെ കുളിപ്പിച്ചു. എന്നിട്ടും ബോധം വരാതായതോടെ അമ്മയെ ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. കഞ്ചാവിന്റെ ഉള്‍പ്പെടെയുള്ള ലഹരിയിലായിരുന്ന ഇയാള്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങി. അമ്മ വരുമ്ബോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. രണ്ടാനച്ഛനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് കോടതി നല്‍കിയത്. ഇയാള്‍ ഒരിക്കല്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ വലിയ പോലീസ് സന്നാഹത്തിലായി രുന്നു ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

കുഞ്ഞിന്റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയില്‍ കൊണ്ടുവന്ന കുഞ്ഞിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്കരിച്ചു. കുഞ്ഞിന്റെ അച്ഛനായ തമിഴ്നാട് സ്വദേശി ശവസംസ്കാരത്തിന് എത്തിയിരുന്നു. ഇദ്ദേഹവും കുഞ്ഞിന്റെ അമ്മയും തമ്മില്‍ നിയമപരമായി വിവാഹം വേര്‍പിരിഞ്ഞതാണ്.

കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവര്‍ക്ക് മറ്റൊരു മകളുമുണ്ട്. ഈ കുട്ടി അച്ഛനൊപ്പമാണുള്ളത്. സംഭവത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും രണ്ടാനച്ഛനും അമ്മയും കൂടി കുട്ടിയെ തമിഴ്നാട്ടില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്നതാണെന്നും അച്ഛന്‍ ആരോപിച്ചു. രണ്ടാനച്ഛന്‍ നേരത്തേയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് അമ്മയ്ക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

രണ്ടാനച്ഛനെ സംഭവദിവസം തന്നെ വാടകവീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത് മടങ്ങുമ്ബോള്‍ കുമ്ബഴ വച്ച്‌ ഇയാള്‍ പോലീസ് വാഹനത്തില്‍നിന്നും പുറത്തു ചാടുകയായിരുന്നു. ജീപ്പിന്റെ ചില്ല് തകര്‍ത്ത് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ കീഴ്‌പെടുത്തി പോലീസിന് കൈമാറി.

മയക്കു മരുന്നിന്റെ  ലഹരിയില്‍ ആയിരുന്നതിനാല്‍ രാത്രി വൈകി 2 മണിയോടെയാണ് അലക്‌സിനെ വിശദമായ ചോദ്യം ചെയ്യല്‍ നടത്താന്‍ പൊലീസ് ശ്രമിച്ചത്. ഇതിനിടെ വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു ചാടിയ ഇയാള്‍ ഓടി മറയുകയായിരുന്നു. പിന്നീട് തിങ്കഴാഴ്ച പുലര്‍ച്ചെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തുണ്ടുമണ്‍കരയിലെ ചതുപ്പ് നിലത്തില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക