Image

ഇനിയെത്ര കൊറോണ തരംഗങ്ങൾ? ആരാണ് ഉത്തരവാദി? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ-എഴുതാപ്പുറങ്ങൾ - 81)

Published on 28 April, 2021
ഇനിയെത്ര കൊറോണ തരംഗങ്ങൾ? ആരാണ് ഉത്തരവാദി? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ-എഴുതാപ്പുറങ്ങൾ - 81)

ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കോവിടിന്റെ തരംഗത്തിന് ആരാണ് ഉത്തരവാദി?

ഒരുവശത്ത് ഗവൺമെന്റ് പൊതുജങ്ങളുടെ അനാസ്ഥയെ പഴിചാരുമ്പോൾ മറുവശത്ത് പൊതുജനങ്ങൾ ഗവൺമെന്റിന്റെ കഴിവുകുറവുകളെയും പോരായ്മകളെയും വിലയിരുത്തുന്നു. പരസ്പരം എറിയപ്പെടുന്ന കുറ്റപ്പെടുത്തലുകളാൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും നിറഞ്ഞുനിൽക്കേ നമുക്ക് കണ്മുന്നിൽനിന്നും വേണ്ടപ്പെട്ടവർ എന്നന്നേക്കുമായി വിടപറയുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?.

ഏതു സാഹചര്യങ്ങളെയും മുതലെടുക്കുവാനുള്ള രാഷ്ട്രീയ പാർട്ടികളുടെ സ്വഭാവം  പലപ്പോഴും സാധാരണ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുപോലെത്തന്നെ ഏതു നിയമങ്ങൾ പ്രാവർത്തികമാക്കുമ്പോഴും അതിനിടയിൽ പഴുതുകളുണ്ടാക്കി അതിനെ ലംഘിക്കുന്നതിൽ ജനങ്ങൾ സന്തോഷം കണ്ടെത്തുന്നു. നിയമലംഘനം നടത്തുമ്പോൾ എന്തോ വലിയ ഒരു നേട്ടം കൈവരിച്ച സംതൃപ്തിയാണ് ചിലർക്കുണ്ടാകാറുള്ളത്. ഒരിക്കലും ആ നിയമംകൊണ്ട് നേട്ടമുണ്ടാകുന്നത് ആർക്കെന്ന് ചിന്തിക്കാൻ ശ്രമിക്കാറില്ല. നിയമം ഉണ്ടാക്കുന്നത്തുന്നത് ഏതെങ്കിലും ഒരു കക്ഷിയാണെങ്കിൽ എതിർകക്ഷി അത് ജനങ്ങൾ ലംഘിക്കാനുതകുന്ന ദുഷ്പ്രചാരണങ്ങൾ  ഉണ്ടാക്കിയിരിക്കും. ഏതു പാർട്ടിയാണെങ്കിലും ഇതുതന്നെയാണ് സ്ഥിതിവിശേഷം. ആ നിയമം അനുസരിക്കുന്നതിൽ സമൂഹത്തിനുണ്ടാകുന്ന നന്മകളെക്കുറിച്ച് വിലയിരുത്താതെ പാർട്ടിയുടെ തീരുമാനമായാണ് അതിനെ മനസ്സിലാക്കാറുള്ളത്   ഈ രണ്ടു കാര്യങ്ങൾക്കും ഇന്ത്യയിലെ കോവിഡ് തരംഗം വർദ്ദിച്ചുവന്നതിൽ  പങ്കുണ്ടെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല  

കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ തടയാനുള്ള  ഏക ഉപാധി അതിന്റെ വ്യാപന സ്വഭാവത്തെ വിലയിരുത്തിയപ്പോൾ സാമൂഹിക അകലം പാലിക്കുക എന്നതാണെന്ന് ലോകം മുഴുവൻ അംഗീകരിച്ചപ്പോൾ ആ ഉപാധിയെ ഗവണ്മെന്റിനു വേണ്ടിയുള്ള എന്തോ ഒന്ന് ചെയ്തുകൊടുക്കുന്ന  ലാഘവത്തോടെയാണ് ഒരുവിഭാഗം ആളുകൾ അംഗീകരിച്ചത്. അതിൽ നിന്നും ഒരു വ്യക്തിക്ക്, കുടുംബത്തിന്, സമൂഹത്തിന് രാഷ്ട്രത്തിന് ഉണ്ടാകുന്ന ഫലത്തെക്കുറിച്ച് പലരും ബോധവാന്മാരിരുന്നില്ല. മാത്രമല്ല നഷ്ടപ്പെടുന്ന ജീവനേക്കാൾ, ജീവിച്ചിരിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിലാണ് എല്ലാവരും വ്യാകുലരായിരുന്നത്. ഒരുപക്ഷെ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചതുപ്രകാരം വളരെ കർശനമായി, കാര്യഗൗരവത്തോടെ ഓരോ വ്യക്തിയും ആ സാഹചര്യത്തെ കണ്ടിരുന്നുവെങ്കിൽ  ഇത്രയും മോശമായ ഒരാവസ്ഥയ്ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു എന്ന് പറയാം  

പ്രകൃതിക്ഷോഭങ്ങളോ മറ്റെന്തെങ്കിലും സാമൂഹികപ്രശ്നങ്ങളോ സമൂഹത്തിനു നേരിടേണ്ടി വരുമ്പോൾ അതിനെ ഒറ്റകെട്ടായി അഭിമുഖീകരിക്കുന്നതിനുപകരം ആ പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് അതിനും ഒരു എതിർകക്ഷികളെ ഉണ്ടാക്കുക എന്നത് ഇന്ത്യയിലെ ജനങളുടെ മനോഭാവമാണ്.  ഈ കൊറോണ എന്നലോകവ്യാപിയായ മഹാമാരിയുടെ കാര്യത്തിൽത്തന്നെ, നമുക്ക് കണ്മുന്നിൽത്തന്നെ ജനങ്ങൾ മരിക്കുമ്പോൾ  ആളുകൾ   യഥാർത്ഥത്തിൽ അങ്ങിനെ ഒരു വൈറസ് ഉണ്ടോ അല്ലെങ്കിൽ ഇത് രാഷ്ട്രീയകളിയല്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ടെന്നുള്ളത് അതിശയമുണ്ടാക്കിയേക്കാം   

കൊറോണയുടെ ആദ്യഘട്ടത്തിൽ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം അതാണ് ഈ അസുഖത്തെ ചെറുത്തുനിൽക്കാനും, ഇല്ലാതാക്കാനുമുള്ള ഉപാധി എന്ന് ജനങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ  അതിനെ അതിന്റേതായ അർത്ഥത്തിൽ കാണാതെ വിസമ്മതിച്ചവരും നമുക്ക് ചുറ്റുമുണ്ട്.  പിന്നീട് പൊതുനിരത്തിൽ മാസ്ക് ഇല്ലാതെ നടന്നാൽ പിഴ ഈടാക്കും എന്ന നിയമം വന്നപ്പോൾ  പോലീസിനുമുന്നിൽ മുഖത്തേയ്ക്ക് വലിച്ച് കയറ്റത്തക്ക വിധത്തിൽ എല്ലാവരും മാസ്കിനെ കഴുത്തിലണിയാൻ തുടങ്ങി. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മാസ്ക് ധരിക്കേണ്ട ആവശ്യകതയെ അത്രമാത്രം കാര്യമായി കണ്ടിട്ടില്ല എന്നതാണ്. നിയമപാലകർ തന്നെ മാസ്ക് ധരിക്കാതിരിക്കുന്ന സ്ഥിതിവിശേഷം വേറെ. അതിനുശേഷം രോഗബാധിതരായവരോടെ ആരുമായി സമ്പർക്കമില്ലാതെയിരിക്കുവാൻ പറഞ്ഞപ്പോൾ പലരും രോഗലക്ഷണങ്ങൾ കണ്ടിട്ടും സമ്പർക്കരഹിതരായി തുടരാൻ ഒരുക്കിയ പ്രത്യേകസ്ഥലങ്ങളിൽ പോകാൻ ഭയന്ന് ടെസ്റ്റുചെയ്യാൻ വിസമ്മതിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തെ ലംഘിച്ച് വിവരവും വിദ്യാഭ്യാസവും ഉള്ളവർത്തന്നെ രഹസ്യമായി പാർട്ടികളും കൂടികാഴ്ചകളും നടത്തി. ആഘോഷങ്ങളും വിശേഷദിവസങ്ങളും കൊണ്ടാടേണ്ട എന്ന തീരുമാനത്തെ ദൈവങ്ങളെയും, മതവിശ്വാസങ്ങളെയും  കൂട്ടുപിടിച്ച് ലംഘിച്ചു. കൊറോണയുടെ ആദ്യതാരംഗത്തിനുശേഷം പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കിയപ്പോൾ അതിലും സംശയിച്ചും രാഷ്ട്രീയനേട്ടങ്ങളെ പഴിചാരിയും ആരോഗ്യരംഗത്ത് പ്രവര്തതിന്നവരിൽ ചിലർതന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ചു. ഇത്തരം സാഹചര്യത്തിൽ കൊറോണയുടെ രണ്ടാം  തരംഗത്തിന്റെ വരവായി. ഇന്ന് മഹാമാരിയുടെ വ്യാപനം അതിവേഗത്തിൽ ആയിത്തീർന്നു.   

ഏതു ദുരന്തം വരുമ്പോഴും അതിന്റെമറയിൽ മുതലെടുപ്പുനടത്തുന്ന രാഷ്ട്രീയ പാർട്ടികളും കൊറോണ തരംഗത്തിന് ഉത്തരവാദിയാണ്.  കോവിഡ് ബാധിതരായ ജനങ്ങൾക്ക് ഉപയോഗിക്കുന്ന അത്യാവശ്യ മരുന്നുകൾ തനിക്കോ തന്റെ കുടുംബാംഗങ്ങൾക്കോ, പാർട്ടിപ്രവർത്തകർക്കോ വരാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ പാർട്ടിയുടെ പിടിപാടിൽ രാഷ്ട്രീയനേതാക്കൾ വാങ്ങി ശേഖരിച്ചുവയ്ക്കുന്നു എന്നത് മാധ്യമങ്ങളിൽ വായിക്കാൻ ഇടയായി ഇടയായി.      രണ്ടായിരം രൂപമാത്രംവരുന്ന മരുന്ന് ഏകദേശം മുപ്പതിനായിരം രൂപവരെ നൽകി അത്യാഹിതസാഹചര്യത്തിൽ വാങ്ങേണ്ടതായ സാഹചര്യങ്ങൾ സാധാരണക്കാരന് ഇന്ത്യയിൽ നേരിടേണ്ടി വന്നു.  ആ കുത്തിവെപ്പ് മരുന്നിന്റെ ആവശ്യകത കണക്കിലെടുത്ത് അതിന്റെ ഉത്പാദനവും വിതരണവും സുതാര്യമാക്കാതെ വിലകൂട്ടുവാനുള്ള ഉദ്ദേശത്തോടെ അത് പൂഴ്ത്തിവയ്ക്കപ്പെടുന്നു.. ഒരുപരിധിവരെ ഓക്സിജൻ ഉത്പാദനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണോ എന്ന ജനങ്ങൾ സംശയിക്കുന്നു.  നിയമനടപടികൾ സുതാര്യമല്ലാത്ത സാഹചര്യവും പാർട്ടികളുടെ ഒത്താശയുമാണ് ഇവിടെ മനുഷ്യത്വം മറന്നുള്ള പ്രവർത്തികൾ പ്രോത്സാഹിപ്പിക്കുന്നത്. അത്യാവശ്യം മരുന്നോ, ഓക്സിജനോ ലഭ്യമാകാത്തതിനാൽ മരിക്കുന്ന സാധാരണക്കാരന്റെ പട്ടികയിൽ ഒരിക്കലും ഏതെങ്കിലും ഒരു പാർട്ടിയുടെ വക്താവിനെ കാണാൻ കഴിയില്ല. കാരണം അങ്ങിനെ ഒരാൾക്ക് ഇവയെല്ലാം എത്തിച്ചുകൊടുക്കാൻ ശിങ്കടികൾ ഉണ്ട്. പാർട്ടിയുടെ വക്താവ് എന്നും എല്ലാവര്ക്കും വേണ്ടപ്പെട്ടവനാണ്. അവർക്ക് ഒരു കുറവും വരുത്താതെ സംരക്ഷിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കും. മനുഷ്യജീവനിൽപ്പോലും കാണിക്കുന്ന ഈ  പക്ഷപാതമാണ്  ഇന്ത്യയുടെ ശാപം എന്നുവേണമെങ്കിൽ പറയാം.

പൊതുജനങ്ങൾ പ്രതിരോധകുത്തിവെപ്പ് എടുക്കാൻ തയ്യാറായപ്പോൾ വാക്സിന്റെ  ലഭ്യത ഇല്ലാതായി എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‍നം. മെയ് മാസത്തിൽ പ്രതിരോധകുത്തിവെപ്പ് പതിനെട്ടുവയസ്സ് തികഞ്ഞ എല്ലാവര്ക്കും ഗവൺമെന്റ് വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സ്ഥിതിവിശേഷം. അതേ സമയം വലിയ ഒരു ജനതയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പ്‌മരുന്നിന്റെ നിർമ്മാണചെലവ് വർദ്ദിച്ചതിനാൽ ഇനിമുതൽ പ്രതിരോധ കുത്തിവെപ്പിന്   പണം ഈടാക്കുന്നു എന്ന വാർത്തയും  മാധ്യമങ്ങളിൽ വലിയൊരു ചർച്ചാവിഷയമായിരിക്കുന്നു.  നാലോ അഞ്ചോ അംഗങ്ങളുള്ള   ഒരു കുടുംബത്തിൽ, പ്രത്യേകിച്ചും ലോക് ഡൗൺകൊണ്ട് സാമ്പത്തികമാന്ദ്യം   സംഭവിച്ച ഈ സാഹചര്യത്തിൽ പ്രതിരോധകുത്തിവെപ്പിന്റെ രണ്ടു ഘട്ടങ്ങൾക്കുമായി ചെലവഴിക്കേണ്ട തുകയെപ്പറ്റിയാണ് ഇന്ന് സാധാരണക്കാരന്റെ വ്യാകുലത.  

മഹാമാരി പടർന്നുപിടിക്കുന്നചരിത്രം ഇത് ആദ്യമായല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പർടർന്നുപിടിച്ചതിൽ രാഷ്ട്രീയത്തിനോ, മതങ്ങൾക്കോ പങ്കില്ല. ഇത് ലോകത്തിന്റെ, രാജ്യത്തിന്റെ, സമൂഹത്തിന്റെ പ്രശ്നമാണ്. ചരിത്രത്തിന്റെ താളുകളിലേയ്ക്ക് ഒന്ന് എത്തിനോക്കിയാൽ പ്ളേഗ്, വസൂരി എന്നീ മഹാമാരികൾക്കും, ചിക്കൻപോക്സ്, എലിപ്പനി, പക്ഷിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി 542-ൽ പ്ളേഗ് എന്ന മഹാമാരിക്ക് തുടക്കം കുറിച്ചപ്പോൾ ജനങ്ങൾ അതേകുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ കാലഘട്ടത്തിൽ ഈ അസുഖം ഏകദേശം പത്തുകോടി ജനങളുടെ ജീവനെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കാലക്രമേണ എൺപതുകളിൽ ഈ അസുഖം പിടിപ്പെട്ട രണ്ടുലക്ഷത്തില്പരം ആളുകൾ മരണപ്പെടുകയുണ്ടായി. എന്നാൽ രണ്ടായിരത്തിൽ ഒന്നായപ്പോൾ ഈ അസുഖംവന്ന് മരണപ്പെട്ടവരുടെ സംഖ്യ നൂറുകളിൽ മാത്രം ഒതുങ്ങിനിന്നു.  അതുപോലെത്തന്നെ   ഇരുപതാംനൂറ്റാണ്ടിൽ വസൂരിവന്ന് ഏകദേശം അൻപത് കോടിക്കടുത്ത് ജനങ്ങൾ മരണപ്പെടുകയുണ്ടായി. ആ കാലഘട്ടത്തിൽ ചില ഗ്രാമങ്ങളിൽ ജനങ്ങൾ മരണപ്പെട്ട്  അവിടം ജനങ്ങളില്ലാതായി എന്ന് പറയപ്പെടുന്നു. എന്നാൽ അറുപതുകളിൽ ലോകാരോഗ്യസംഘടന  വസൂരി ബാധിച്ചവരുടെ എണ്ണം ഒന്നരകോടിയായി ചുരുങ്ങി എന്ന് പറയുന്നു. എന്നാൽ ഇന്ന് ഈ അസുഖം നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം പകർച്ചവ്യാധികളെല്ലാം തടഞ്ഞതും ഇല്ലാതാക്കിയതും പ്രതിരോധ കുത്തിവെപ്പിലൂടെയാണ്.  

ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ   ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളെ രാഷ്ട്രീയവത്കരിക്കാതെയും, നിയമങ്ങളെ പഴുതുകൾ കണ്ടെത്താതെ നിഷ്കളങ്കമായി അനുസരിക്കുന്നതിനും ഒറ്റകെട്ടായി നിന്നെങ്കിൽ  മാത്രമേ മഹാമാരിയുടെ ഇന്നത്തെ ഈ തരംഗത്തിൽ നിന്നും ജനങ്ങൾക്ക് ഒരു മുക്തിയുണ്ടാകുകയുള്ളൂ എന്നത് ഓരോരുത്തരും വ്യക്തിപരമായ ഉത്തരവാദിത്വമായി കാണണം. അതുപോലെത്തന്നെ ലോക്ഡൗൺ തുടരുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ വിരുദ്ധമായ നീക്കത്തിലൂടെ നേരിടേണ്ടി വരുന്നത് കോവിഡ് വിമുക്തമായ ഒരു ജീവിതമല്ല മറിച്ച് തുടർന്നുകൊണ്ടേയിരിക്കുന്ന ലോക്ഡൗണും, സാമ്പത്തിക പ്രതിസന്ധിയും നിലനിക്കുന്ന, ജീവനു അപകടം വർദ്ദിക്കുന്ന ഒരു സാഹചര്യമായേക്കാം. അതിനാൽ സാഹചര്യങ്ങളെ തരണം ചെയ്യാൻ ജാതിമതഭേദമന്യേ, പാർട്ടിവിവേചനങ്ങൾ കൂടാതെ ഒറ്റകെട്ടായി സഹകരിച്ചാൽ കൊറോണയെന്ന ഈ മഹാമാരിയെ പെട്ടെന്ന് ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം.

എല്ലാവര്ക്കും നല്ല ആരോഗ്യം ആശംസിച്ചുകൊള്ളട്ടെ      
Join WhatsApp News
girish nair 2021-05-01 03:46:54
സാമ്പത്തിക ശക്തികളായ രാജ്യങ്ങളെല്ലാംതന്നെ വാക്സിനേഷനും രോഗപ്രതിരോധ സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പതിയെ മഹാമാരിയിൽ നിന്നും കരകയ്യറാനുള്ള ശ്രമത്തിലാണ്, എന്നാൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ആകട്ടെ മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനങ്ങളുടെ കാര്യത്തിൽ പ്രതിരോധ കുത്തിവൈപ്പോ, മഹാമാരി ബാധിതരായി കഴിഞ്ഞവരുടെ ചികിത്സയോ ഫലപ്രദമായി നടക്കുന്നില്ല എന്നു പറയുന്നതിനേക്കാൾ നമ്മുടെ കേന്ദ്ര ഭരണകൂടം തങ്ങളുടെ ദശലക്ഷം വരുന്ന ജനതയെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുതന്നെ വേണം പറയാൻ. ഔഷധ നിർമാണത്തിൽ ലോക രാജ്യങ്ങളുടെ മുൻനിരയിൽ കഴിയുന്ന ഇന്ത്യ, കോവിഡ് വ്യാപനത്തിന്റെ പ്രഥമഘട്ടത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുകയാണെങ്കിൽ, രണ്ടാം ഘട്ടത്തിൾ പ്രാണവായു ലഭിക്കാതെ പിടഞ്ഞു മരിക്കുന്ന ഹതഭാഗ്യരുടെയും മരുന്നിനും വാക്സിനും വേണ്ടി കെഞ്ചുന്ന അവസ്ഥയിലും എത്തിനിൽക്കുകയാണ്. രാജ്യം അടക്കി ഭരിക്കുന്ന കേന്ദ്ര സർക്കാരിൻറെ അബദ്ധജഡിലമായ നയങ്ങളും തെറ്റായ മുൻഗണനാക്രമങ്ങളും, വിവേചനപരമായ സമീപനങ്ങളും ഇനിയും തുടരുകയാണെങ്കിൽ കോവിഡ് എന്ന മഹാമാരിയുടെ എത്ര തരംഗങ്ങൾ നമുക്ക് കാണേണ്ടിവരും എന്ന തിരിച്ചറിവ് ഇന്ത്യയിലെ ഓരോ പൗരനും ഉണ്ടായാൽ ഇനിയുള്ള ഓരോ തരംഗങ്ങളിൽ നിന്നും നമുക്ക് തീർച്ചയ്യായും കരകയറാൻ സാധിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക