Image

ഇലക്ഷന്‍ ഫലം വന്ന ശേഷം കേരളത്തില്‍ എന്തു സംഭവിക്കും? (എ.സി ജോര്‍ജ്)

Published on 29 April, 2021
ഇലക്ഷന്‍ ഫലം വന്ന ശേഷം കേരളത്തില്‍ എന്തു സംഭവിക്കും? (എ.സി ജോര്‍ജ്)

ഇനി ഏതാനും മണിക്കൂറുകള്‍ക്കകം കേരളാ ഇലക്ഷന്‍ ഫലപ്രഖ്യാപനമുണ്ടാകും. കൂട്ടലും കിഴിക്കലും സര്‍വ്വെകളുമായി വോട്ടെടുപ്പ് കഴിഞ്ഞു, ചങ്കിടിപ്പോടെ ആകാംക്ഷയോടെ വ്യക്തികള്‍ക്കും രാഷ്ട്രീയ മുന്നണികള്‍ക്കും ഇപ്രാവശ്യം ഒരു നീണ്ട കാത്തിരിപ്പിനു ശേഷമായിരിക്കും ഫലം പുറത്തുവരിക. ഇതിനിടയില്‍ കൊറോണ എന്ന മഹാമാരിയുടെ താണ്ഡവമാടലും. ഇരുമുന്നണികളും സാധാരണരീതിയില്‍ മാറി മാറി ഭരിക്കുന്നു കേരളത്തില്‍ ഇത്തവണ ഇടതു മുന്നണിക്ക് അവര്‍ ആഗ്രഹിക്കുന്ന മാതിരി ഒരു തുടര്‍ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കും?. ഇടതുമുന്നണിയിലെ, പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാകാത്ത ഒരു ഡിക്‌റ്റേട്ടര്‍ ഭരണ കര്‍ത്താവായി ശ്രീ പിണറായി വിജയന്‍ മാറുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നു നിഷ്പക്ഷമതികള്‍ പോലും അഭിപ്രായപ്പെടുന്നു. ഈ ഭരണകൂടത്തിനെതിരെ കണ്ടതും കേട്ടതും അധികസത്യവും ചില അസത്യ ആരോപണങ്ങളായ പ്രളയ ഫണ്ടു തട്ടിപ്പ്, സ്വര്‍ണ്ണകടത്ത്, സ്വജനപക്ഷപാതം, അഴിമതി, ധൂര്‍ത്ത്, പിന്‍വാതില്‍ നിയമനങ്ങള്‍, കൊള്ള, കൊലയാളികളെ രക്ഷിച്ചെടുക്കല്‍ തുടങ്ങിയവ ജനങ്ങള്‍ വിശ്വസിച്ചില്ല. അതവര്‍ വെള്ളപൂശി തള്ളിക്കളഞ്ഞു എന്നല്ലെ അര്‍ത്ഥം. അല്ലെങ്കില്‍ അതവര്‍ കാര്യമാക്കിയില്ല. അവരെ ഭക്ഷ്യകിറ്റെന്ന ചെപ്പടി വിദ്യയില്‍ വീഴ്ത്തുകയും ചെയ്തു. തല്‍ഫലമായി സംഭവിക്കാന്‍ പോകുന്നത് പിണറായിയും പാര്‍ട്ടിയും അതിശക്തമായി മേല്‍ സൂചിപ്പിച്ചതിന്റെ പതിന്മടങ്ങ് അക്രമവും അനീതിയും, അഴിമതിയും നടത്തി അഹങ്കാര പ്രമത്തതയോടെ കേരളം അടക്കി ഭരിച്ചു ഭരിച്ചു മുടിയ്ക്കാനുള്ള സാധ്യതയല്ലെയെന്നു പലരും ശങ്കിക്കുന്നു. അതോടെ പ്രായേണ അവരുടെ പാര്‍ട്ടിയും മുന്നണിയും തകര്‍ച്ചയിലേക്കു നീങ്ങി. പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കു വന്ന ഗതി ഉണ്ടാകുമെന്നും പലരും പ്രവചിക്കുന്നു.

അതുപോലെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണി ഇപ്രാവശ്യം പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ, അതുപോലെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എല്ലാം അന്തഛിദ്രം വര്‍ദ്ധിക്കും. തല്‍ഫലമായി ആ പാര്‍ട്ടിയിലെ പലരും എതിര്‍ചേരിയിലേക്ക് ചേക്കേറുകയോ എന്തെങ്കിലുമൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കാലുമാറ്റം നടത്തുകയോ ചെയ്യും. മുതിര്‍ന്ന നേതാക്കളടക്കം പലരും ബി.ജെ.പിയുടെ കെണിയിലും ചാക്കിലും കയറുകയും ചെയ്യും. അതുകൂടാതെ യു.ഡി.എഫുകാര്‍ തോല്‍വിയുടെ ഉത്തരവാദിത്വം അന്യോന്യം കൈചൂണ്ടി കെട്ടിവയ്ക്കുകയും ചെയ്യും. എന്നാല്‍ അല്ലറ ചില്ലറ ജയങ്ങളുടെ കാരണക്കാരായവരും, പിന്നെ പാര്‍ട്ടിയുടെ പല എട്ടുകാലി മമ്മൂഞ്ഞുമാരും ആ വിജയങ്ങളുടെ അവകാശവാദവുമായി പാര്‍ട്ടിയിലും മറ്റും കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടാനായി കുതികാല്‍ വെട്ടും ചരടുവലികളുമായി രംഗത്തുണ്ടാകും. ശേഷിച്ചതും ശോഷിച്ചതുമായ യു.ഡി.എഫ് മുന്നണിയും, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും ചേര്‍ന്ന് ഭരണകക്ഷിയായ എല്‍.ഡി.എഫിനെ എതിര്‍ത്ത് പല ഘട്ടങ്ങളിലായി സമ്മര്‍ദത്തിലാക്കുകയും ചെയ്യും. എന്നാല്‍ സ്വയം കൃത അനര്‍ത്ഥങ്ങളിലും ദുര്‍ഭരണത്തിലുംപെട്ട് ഒരു പക്ഷെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഒരു അവസ്ഥ സംജാതമായി. ബി.ജെ.പിയുടെ കേന്ദ്രഗവണ്‍മെന്റ് ഒരു പ്രസിഡന്റ് ഭരണം പോലും ഏര്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകുന്നില്ല. കേരള ഭരണചരിത്രത്തിലും പ്രസിഡന്റു ഭരണം പുത്തരിയല്ലല്ലോ.

തെരഞ്ഞെടുപ്പു ഫലത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിയ്ക്കാത്ത സാഹചര്യമുണ്ടായാല്‍ ഒപ്പം ബി.ജെ.പി മുന്നണിക്കും ട്വന്റി ട്വന്റിക്കും കുറച്ചു സീറ്റുകള്‍ കിട്ടിയാല്‍ അവരായിരിക്കും ഏതു മുന്നണി അധികാരത്തില്‍ വരണമെന്നു നിശ്ചയിക്കുക. എന്നാല്‍ ഏറ്റവും ലേറ്റസ്റ്റായി പുറത്തുവന്ന നിരവധി സര്‍വ്വേഫലങ്ങള്‍ അനുസരിച്ച് യു.ഡി.എഫ് മുന്നണിക്കു മുന്‍തൂക്കം വരികയൊ യു.ഡി.എഫ് ഫലം തൂത്തുവാരികയോ ചെയ്താല്‍ സംഗതി ആകെ മാറും. കോണ്‍ഗ്രസ് ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വിതരണം ചെയ്ത പോലെ തന്നെ മന്ത്രിമാരെ നിശ്ചയിക്കേണ്ടി വരും.പ്രാദേശിക സാമുദായിക സന്തുലതയും ഒക്കെ ഒരു കീറാമുട്ടി മാതിരി മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ യു.ഡി.എഫിനു നേരിടേണ്ടി വരും. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും ചാടിവരാതിരിക്കില്ല. ഒപ്പം ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിനായിട്ടുണ്ടാകും. രണ്ടു കൂട്ടരും ആവര്‍ത്തിച്ചു പറയുന്നതാകട്ടെ എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാകും. എന്നാല്‍ കാര്യമായ ഒരു കമാന്റിംഗ് പവ്വറുമില്ലാത്ത ഡല്‍ഹിയില്‍ നിന്നുള്ള ആ ഹൈക്കമാന്റിനു വേണ്ടി കാര്യങ്ങള്‍ തീരുമാനിച്ച് പങ്കിട്ടെടുക്കുന്നത് കേരളത്തിലെ ഗ്രൂപ്പുകളും മുസ്ലീം ലീഗും ചേര്‍ന്നുമായിരിക്കും. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടി ഒന്നു പിറകിലോട്ടു മാറി സഹകരിച്ച് ചെറുപ്പവും, കൂടുതല്‍ ഊര്‍ജ്ജസ്വലനുമായ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിപദം നിരുപാധികം വിട്ടു കൊടുക്കുകയാണെങ്കില്‍ കളം അല്പം കൂടെ ശുഭകരമാകുമായിരുന്നു. ഇരുവരും രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിട്ടെടുക്കാനും സാധ്യത കാണുന്നുണ്ട്. അതും ഈ മുന്നണിയുടെ ഭരണത്തിനു ഒട്ടും ആശാസ്യകരമായി തോന്നുന്നില്ല.

കോണ്‍ഗ്രസിലെ കരുണാകരപുത്രന്‍, കെ. മുരളീധരനു മാത്രം നിലവിലെ എം.പി സ്ഥാനം നിലനിര്‍ത്തികൊണ്ടുതന്നെ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കി. അവിടെ നിന്നെങ്ങാനും കെ. മുരളീധരന്‍ ജയിക്കാനിടയായാല്‍, യു.ഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും വെട്ടി ഒരു മുഖ്യമന്ത്രി കസേരയ്ക്കു അദ്ദേഹം നോട്ടമിടും. അതു കിട്ടാത്ത പക്ഷം ആഭ്യന്തരമന്ത്രിപദമെങ്കിലും ഉറപ്പാക്കും. ഒരു കാലത്തു കോണ്‍ഗ്രസില്‍ നിന്നുപുറത്തു ചാടി ഡിക്ക് പാര്‍ട്ടിയൊണ്ടാക്കീ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് അവഹേളിച്ച മുരളീധരനാണ് ഗതിയില്ലാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി പോരാടാന്‍ പോകുന്നത്. പലപ്രാവശ്യം തോറ്റിട്ടും അദ്ദേഹത്തിന്റെ സഹോദരി പത്മജ വേണുഗോപാലിനും തൃശൂരില്‍ മത്സരിക്കാന്‍ സീറ്റു നല്‍കി എന്നതും അത്ഭുതമാണ്. അതിനാല്‍ യു.ഡി.എഫ് വിജയിച്ചാല്‍ കൂടുതല്‍ വിചിത്രസംഭവങ്ങളുടെ സാധ്യതകള്‍ കൂടുതലായിരിക്കും എന്നു മാത്രം.

ഏതായാലും മന്ത്രികസേരകളും പദവികളും വീതം വക്കുമ്പോള്‍ കിട്ടാതിരിക്കുന്ന അസംതൃപ്ത വിഭാഗം യു.ഡി.എഫ് മുന്നണി ഭരണത്തിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കും. ഈ യു.ഡി.എഫ് ഭരണമുന്നണി നിരന്തരം അപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന എല്‍.ഡി.എഫ,് ബി.ജെ.പി മുന്നണികളില്‍ നിന്ന് സമരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നേരിടേണ്ടിവരും. ഇപ്പോഴത്തെ പോലെ അപ്പോഴും കേന്ദ്രത്തില്‍ നിന്ന് തികഞ്ഞ അവഗണന കേരളവും യു.ഡി.എഫും നേരിടേണ്ടി വരും. ഘടകകക്ഷിയായ പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസിലും അനവധി അസംതൃപ്തരുടെ എതിര്‍പ്പും കാലുമാറ്റവും പ്രതീക്ഷിക്കാവുന്നതാണ്.

ഏതു മുന്നണി അധികാരത്തില്‍ വന്നാലും നിലവിലെ പല കുറ്റാരോപണങ്ങളും, കുറ്റങ്ങള്‍ തന്നെയും അന്വേഷണത്തിനുപോലും വിധേയമാകാതെ മറവിയുടെ മാറാലകളില്‍ വരികയോ എതിര്‍ചേരിയില്‍ തന്നെയാണെങ്കിലും ഇരുചേരികളുടെയും ഒത്തുകളിയുടെ ഭാഗമായി നിഷ്പ്രഭമോ അപ്രത്യക്ഷമോ ആയിതീരും. അങ്ങനെ വരുമ്പോഴാണ് പാവപ്പെട്ട വോട്ടറന്മാരെ വെറും വിഡ്ഢികളും കഴുതകളും ആക്കിയല്ലൊ എന്ന് പൊതുവെ പറയുന്നത്. ആരു വന്നാലും കോരനെന്നും കുമ്പിളില്‍ തന്നെ കഞ്ഞി എന്നും പറയുന്നു. തോല്‍ക്കാനായി ജനിച്ച വോട്ടറന്മാര്‍ പലപ്പോഴും 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രീതിയില്‍ മാത്രം മാറി മാറി മുന്നണികള്‍ പരീക്ഷിക്കുന്നു. ഇതൊക്കെയല്ലെ മേയ് 2 ലെ ഫലപ്രഖ്യാപനത്തിനുശേഷം സംഭവിക്കാന്‍ പോകുന്ന ചുരുക്കമായ സാധ്യതകള്‍??...

Join WhatsApp News
പൊറിഞ്ചു (ഒരു നിരീക്ഷകൻ) 2021-04-30 22:57:28
ഈ ലേഖനത്തിലെ സാരാംശത്തോടും നിരീക്ഷണ തോടും ഞാൻ ഏറെക്കുറെ യോജിക്കുന്നു. ഞാൻ താഴെ കുറിക്കുന്നത് ഈ ലേഖനത്തെ പറ്റി മാത്രമല്ല ല്ല ഇവിടെ ഇന്ന് കണ്ട അല്ലെങ്കിൽ മുകളിൽ കാണുന്ന ചില ആർട്ടിക്കിൾനിയും ഊന്നിയാണ് ഞാൻ ഇവിടെ മറുപടി എഴുതുന്നത്. എല്ലാറ്റിനെയും അടിയിൽ പോയി എഴുതാൻ ഒത്തിരി സമയം ആകുന്നതു കൊണ്ട് മൊത്തത്തിൽ ഞാൻ എൻറെ അഭിപ്രായം ഇവിടെ അങ്ങ് കുറിക്കുകയാണ്. . ഈ ഇലക്ഷൻ സർവ്വേ പറ്റി ആരും കാര്യമായി എടുത്തു തല പുണ്ണാക്കേണ്ട. ഈ സർവ്വേ എല്ലാകാലത്തും ഉള്ളതാണ്. ചിലതൊക്കെ തെറ്റായിരിക്കാം ചിലതൊക്കെ ശരി ആയേക്കാം. ശരിയായ ഫലം നാളെ അറിയാമല്ലോ. അപ്പോൾ ഒരു കൗതുകത്തിനു വേണ്ടി ഓരോ മീഡിയയുടെ സർവ്വേ ഫലങ്ങളുമായി ആയി നോക്കുക. ചുമ്മാ ഒരു രസം അത്രമാത്രം. പിന്നെ ഇലക്ഷന് ശേഷം അല്ലേ കളി. പിണറായി പാർട്ടി എങ്ങാനും ജയിച്ചാൽ പിന്നെ അയാൾ ഒരു രാജാവ് മാതിരി ആകും തിരുവായ്ക്ക് എതിർവാ ഇല്ലാത്ത മാതിരി ആകും. അയാൾക്ക് മോഡിയെ മാത്രം അല്പം ഭയം കാണും. അഴിമതിയും അക്രമവും അയാൾ നടത്തി കേരളത്തെ കുട്ടിച്ചോറാക്കി അവസാനം അയാളുടെ പാർട്ടി തകരുകയും ചെയ്യും. അതാണ് ബംഗാളിൽ കണ്ടതെന്ന് ഈ ലേഖകൻ വ്യക്തമാക്കിയിട്ടുണ്ടല്ലോ. പിന്നെ കോൺഗ്രസ് മുന്നണി ജയിച്ചാൽ ലേഖകൻ പ്രതിപാദിച്ച സ്ഥാനങ്ങൾക്കും സ്ഥാനമാനങ്ങൾക്കും കടിപിടി ആയിരിക്കും. ഗ്രൂപ്പുകളിൽ എങ്ങനെയാണെങ്കിലും ഉമ്മൻചാണ്ടി ഗ്രൂപ്പിനാണ് മേൽകൈ ഐ. ഐ. അമേരിക്കയിലുള്ള കോൺഗ്രസുകാരും മറ്റും അങ്ങനെ ഒരു വികാരം ആണെന്നും പറഞ്ഞ് പൊക്കിക്കൊണ്ടു നടക്കുന്നത്. പക്ഷേ ഇപ്രാവശ്യം രമേശ് ചെന്നിത്തലയാണ് പാർട്ടിക്കുവേണ്ടി ഒത്തിരി അധ്വാനിച്ചത് അതും പിണറായി ഗവൺമെൻറ് പല അഴിമതികളും കണ്ടുപിടിച്ചതും. തും. മുമ്പുവരെ ഉമ്മൻചാണ്ടിയെ ആന്ധ്ര സ്റ്റേറ്റ് ഉത്തരവാദിത്വം കൊടുത്ത അങ്ങോട്ട് അയച്ച ഇരിക്കുകയായിരുന്നു. അവിടെ അങ്ങേർ പ്രവർത്തനത്തിൽ ഒരുതരത്തിലും വിജയിച്ചില്ല.election കേരളത്തിൽ വന്നപ്പോൾ കോൾ പുള്ളിക്കാരൻ ചാടി ഗ്രൂപ്പുമായി കൊണ്ട് വിലപേശി കൊണ്ട് കേരള ഇലക്ഷനിൽ ചാടിവീണു. കേരളത്തിലെ പഴയ മുതിർന്ന ഒരു നേതാവാണ് പുള്ളിക്കാരൻ നല്ല മനുഷ്യനുമാണ്. പക്ഷേ അതുകൊണ്ട് കാര്യമില്ല. പുള്ളിക്കാരൻ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മാറി കൊടുക്കണം അങ്ങനെ കോൺഗ്രസിനെ രക്ഷിക്കണം. കേരളത്തിലെ കോൺഗ്രസിലെ എത്രയെത്ര ഉന്നത പദവികൾ ആണ് അങ്ങേർക്ക് ഭാഗ്യംകൊണ്ട് കിട്ടിയിരിക്കുന്നത്. അമ്പതുകൊല്ലം പുതുപ്പള്ളിയിലെ എംഎൽഎ ആയി. അത് പോരെ. മറ്റുള്ളവർക്കും ചാൻസ് കൊടുക്കുക. പ്രായം ഇത്ര ആയില്ലേ? ആരോഗ്യസ്ഥിതിയും മോശമല്ലേ അതെല്ലാം മനസ്സിലാക്കി ഒന്ന് മാറി കൊടുക്കുക . അങ്ങനെ കോൺഗ്രസിനെ ഗ്രൂപ്പിസം അതോടെ മാറി കിട്ടുമായിരിക്കും. ആകെ 140 മണ്ഡലമാണ് ഉള്ളത്. ഉള്ളത്. അതിൽ രണ്ടെണ്ണം കരുണാകര കുടുംബത്തിനു പോയി അതായത് പത്മജ, കെ മുരളീധരൻ. മുരളി നിലവിലെ എംപി ആണ് താനും. ഈ ജനാധിപത്യ യുഗത്തിൽ എന്തിനാണ് ചില കുടുംബത്തിന് ഇത്ര വലിയ പ്രാധാന്യം? ലേഖകൻ പറഞ്ഞിരിക്കുന്ന മാതിരി ഡിക്ക് പാർട്ടി ഉണ്ടാക്കി കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ച പുള്ളിക്കാരൻ ആണ് ഇയാൾ . കൂടാതെ ജയിച്ചു വന്നാൽ മുഖ്യമന്ത്രി അടക്കം എല്ലാ സ്ഥാനത്തിനും അയാൾ കടിപിടി കൂട്ടും കിട്ടാതെ വന്നാൽ പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കു. ബാർ കോഴയുടെ പേരിൽ കെഎം മാണിയെ പുകച്ചു പുറത്തു ചാടി ചാടിച്ച പിണറായി പാർട്ടിയുടെ കൂടെ മകൻ ജോസ് കെ മാണി പോയതുഎന്തു രാഷ്ട്രീയത്തിൻറെ അടിസ്ഥാനത്തിലാണ്? വർഗീയ പാർട്ടിയായ ബിജെപിയോട് ആണെങ്കിൽ അടുക്കാനും പാടില്ല എന്നത് സത്യമാണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന് ലേഖകൻ എഴുതിയതാണ് ശരി. ശരി നമ്മൾ എവിടെ കൊണ്ടുപോയി വോട്ടു കുത്തും. ഏതായാലും ഈ പ്രാവശ്യം പിണറായി കേറാതെ യുഡിഎഫ് രമേശിനെ നേതൃത്വത്തിൽ കയറിയാൽ ഒരുവിധം നന്നായിരുന്നു.
തൊമ്മൻ കറിവേപ്പിലയിൽ, 2021-05-02 20:20:37
എലക്ഷൻ ഫലത്തിനു ശേഷം കേരളത്തിൽ സംഭവിക്കാവുന്ന സാധ്യതകളെപ്പറ്റി എഴുതിയിരിക്കുന്നത് ഒത്തിരി ശരിയായി വരുന്നുണ്ടല്ലോ. ആദ്യം പറഞ്ഞിരിക്കുന്ന മാതിരി പിണറായി വൻഭൂരിപക്ഷത്തോടെ തിരിച്ചു വന്നല്ലോ. ഇനി ഒരു വലിയ ഏകാധിപത്യഭരണം ആയിരിക്കുമല്ലോ തീർച്ചയായും നടക്കാൻ പോകുന്നത്.? പ്രതിപക്ഷം ഉന്നയിച്ച ശരിയായ, തെറ്റായ ആരോപണങ്ങൾ ജനം ചെവിക്കൊണ്ടില്ല അല്ലേ? അവർക്ക് അവരുടെ തന്നെ പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കുന്ന ക്ഷേമ പെന്ഷന്, പിന്നെ ഭക്ഷണപ്പൊതി എല്ലാം മതി. അതാണ് പ്രബുദ്ധരായ വോട്ടർമാർ ചെയ്തത്. കൺഗ്രാജുലേഷൻസ്. അതിൽ എഴുതിയിരിക്കുന്ന മാതിരി തന്നെ കോൺഗ്രസ് മുന്നണി തോറ്റു? തോറ്റാൽ സംഭവിക്കുന്നത് ലേഖനത്തിൽ ഉണ്ടല്ലോ. അതായത് കോണ്ഗ്രസുകാര് യുഡിഎഫുകാർ പരസ്പരം കൈ ചൂണ്ടാൻ തുടങ്ങി. പല യുഡിഎഫ് കാരും മറ്റു പാർട്ടികളിൽ കയറിത്തുടങ്ങി കയറാൻ തുടങ്ങി. ഇനി പിണറായി കേരളത്തെ ഭരിച്ചു ഭരിച്ചു മുടിക്കാൻ സാധ്യത കാണുന്നുണ്ട്. അപ്പോൾ സമരങ്ങളുടെ ഒരു പെരുമഴയും കാണും. അവസാനം എൽഡിഎഫിന് ബംഗാളിൽ വന്ന് ഗതി വന്നു ചേരാൻ സാധ്യത കാണുന്നുണ്ട്. കണ്ടില്ലേ ബംഗാളിലെ ഗതി അവർക്ക് സീറോ സീറ്റാണ് കിട്ടിയത്. ഒരുപക്ഷേ പ്രസിഡണ്ട് ഭരണം വരാൻ സാധ്യത കാണുന്നുണ്ട്. കോൺഗ്രസ് തമ്മിലടിച്ചു ആകെ തകർന്നുകൊണ്ടിരിക്കുകയാണ്. അവര് ജയിച്ചിരുന്നെങ്കിൽ പ്രശ്നം ആകുമായിരുന്നു ഉമ്മൻ ചാണ്ടി ഗ്രൂപ്പ് രമേശ് ഗ്രൂപ്പിനെ അടിച്ചു തകർക്കാൻ ശ്രമിക്കുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കരുതിയെങ്കിലും കോൺഗ്രസിനെ രക്ഷിക്കാൻ ഉമ്മൻചാണ്ടി ദയവായി റിട്ടയർ ചെയ്യണം. അങ്ങനെ പലരും കോൺഗ്രസ്സിൽ നിന്ന് റിട്ടയർ ചെയ്യാൻ ഉണ്ട്. ജോസ് കെ മാണി തോറ്റത് നന്നായി. കുറച്ചു സിനിമാതാരങ്ങൾ തോറ്റത് നന്നായി. മുകേഷും ഗണേഷും ഒക്കെ വേണ്ടായിരുന്നു. കെ കെ രമ ജയിച്ചത് ഏറ്റവും നന്നായിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക