നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി സമ്മതിക്കേണ്ടിവന്ന യുഡിഎഫിലെ ഘടക ഘക്ഷിയായ ജോസഫ് ഗ്രൂപ്പിനേറ്റത് ഇരട്ടപ്രഹരം. മുന്നണിയുടെ തോല്‍വിയാണ് ആദ്യ പ്രഹരമെങ്കില്‍ ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാന പാര്‍ട്ടി പദവിയിലെത്താമെന്ന മോഹം പൊലിഞ്ഞതാണ് രണ്ടാമത്തെ പ്രഹരം. യുഡിഎഫ് ജോസഫിന് നല്‍കിയ പത്ത് സീറ്റുകളില്‍ രണ്ടു പേര്‍ മാത്രമാണ് വിജയിച്ചത്. തൊടു പുഴയില്‍ നിന്നും പി.ജെ ജോസഫും കടുത്തുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫും. മറ്റ് എട്ടു സീറ്റുകളിലും കനത്ത തോല്‍വിയാണ് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്.
ഒരു രജിസ്ട്രേഡ് പാര്‍ട്ടിക്ക് സംസ്ഥാന പദവി ലഭിക്കണമെങ്കില്‍ ഒന്നുകില്‍ നാല് എംഎല്‍എമാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു എംപി ഉണ്ടാവണം. രണ്ട് എംഎല്‍എമാര്‍ മാത്രമായി ചുരുങ്ങിയതോടെ സംസ്ഥാന പാര്‍ട്ടിയെന്ന ലേബലിലെത്താന്‍ ജോസഫിന് ഇനിയും കാത്തിരിക്കേണ്ടി വരും. മാത്രമല്ല തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രജിസ്ട്രേഡ് പാര്‍ട്ടിയുടെ ഭാഗമാകാനാണ് പിസി തോമസിന്റെ ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസില്‍ ലയിച്ചത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടറോടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തിലാണ് മത്സരിച്ചതും.
നാല് എംഎല്‍എമാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ജയിച്ചു വന്ന ചിഹ്നം പാര്‍ട്ടിയുടെ ചിഹ്നമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമായിരുന്നു. മറ്റു പരാജയങ്ങള്‍ക്കൊപ്പം തൊടുപുഴയില്‍ ജോസഫിന്റേയും കടുത്തുരുത്തിയില്‍ മോന്‍സിന്റേയും ഭൂരിപക്ഷത്തിലുണ്ടായ ഇടിവും ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ്.