Image

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 05 May, 2021
കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)
2014 ൽ ഡി.സി. കിഴക്കേമുറി അവാർഡ് നേടിയ ശ്രീമതി ലതാലക്ഷ്മിയുടെ മലയാളം നോവൽ അതേപേരിൽ അമേരിക്കയിലെ പ്രശസ്ത മലയാളി എഴുത്തുകാരി ശ്രീമതി ലൈല അലക്സ് ഇംഗളീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.   അതാണ് തിരുമുഗൾ ബീഗം
പുസ്തകത്തിന് തിരുമുഗൾ ബീഗം എന്ന പേര് നൽകിയിരിക്കുന്നത്  കഥ അവരെ കേന്ദ്രീകരിച്ചാണെന്ന സൂചനയായിരിക്കാം.  അവർ റോഷനാരാ എന്ന അദ്രികന്യ.  അവരുടെ കഥ രൂപം കൊള്ളുന്നത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. സ്ത്രീകൾക്കുള്ള വിലക്കുകൾ, അവളെ സമൂഹം എങ്ങനെ കാണുന്നുവെന്നൊക്കെ ഭാരതീയ സംസ്കൃതിയും അവിടെ സ്ത്രീയെ എങ്ങനെ കരുതുന്നുവെന്നതിനെയും  ആശ്രയിച്ചിരിക്കുന്നു.  ഇതിലെ അദ്രികന്യയെന്ന കഥാനായികയെ അതൊക്കെ സ്വാധീനിക്കുന്നു, അല്ലെങ്കിൽ ബാധിക്കുന്നുവെന്നു മനസ്സിലാക്കാം. സംഗീതത്തെ സ്നേഹിക്കുകയും അറിയുകയും ചെയ്തിട്ട് സംഗീതം പഠിച്ചതിന്റെ പേരിൽ ഭർതൃഗൃഹത്തിൽ വച്ച് കൊല്ലപ്പെട്ട ചേച്ചിയുടെ വിധി വരാതിരിക്കാൻ അവരുടെ പിതാവ് അവർക്ക് സംഗീതവിദ്യ നിഷേധിക്കുന്നുണ്ട്. “സംഗീതവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ അവൾക്ക് ഒത്തിരി ത്യാഗങ്ങൾ ചെയ്യേണ്ടി വരും.സംഗീതമില്ലാതെ അവളുടെ ജീവിതം സഫലമാക്കുന്നതാകട്ടെ അവളുടെ വെല്ലുവിളി” എന്ന് അവളുടെ പിതാവ് നിശ്ചയിക്കുന്നു.
മനുസ്മൃതികൾ കല്പിക്കുന്നപോലെ സ്ത്രീക്ക് സ്വാതന്ത്ര്യം അനുവദനീയമല്ല. അതേസമയം സ്വാതന്ത്ര്യം വേണമെന്ന് തോന്നുന്ന സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്.  നർത്തകനായിരുന്ന കല്യാണരൂപൻ  സംഗീതജ്ഞന്റെ കടാക്ഷവിക്ഷേപങ്ങളിൽ  മയങ്ങി അയാളുടെ രൂപവും പ്രശസ്തിയും മാത്രം നോക്കി അയാളോടൊത്ത് രാസലീലകൾ ആടാൻ സ്ത്രീകൾ  തയ്യാറായിരുന്നു. അവർ ആ സ്വാതന്ത്ര്യം എടുത്തിരുന്നു.  ഒരു സ്ത്രീക്ക് അരുതായ്കളുടെ തടവറയിൽ കുടുങ്ങികിടക്കാം അല്ലെങ്കിൽ അതിനു പുറത്തു വരാം അതു  സ്ത്രീയുടെ തീരുമാനം എന്നു നമുക്ക് അനുമാനിക്കാം. അദ്രികന്യക്ക് കുലസ്ത്രീയായി ജീവിക്കുന്നതിൽ താൽപ്പര്യം. അങ്ങനെ ജീവിക്കുന്നവർക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതും ഇതിഹാസങ്ങളിലും ചരിത്രത്തിലും കാണുന്നുണ്ട്. പുരുഷൻ  പതിനാറായിരത്തിയെട്ടു സ്ത്രീകളുടെ കൂടെ രതിക്രീഡയിൽ മുഴുകിയാലും അവൻ ദേവൻ തന്നെ. ഇതിലെ കഥാപാത്രം സൗകര്യങ്ങൾ അനുകൂലമാകുമ്പോൾ പെൺതാവളങ്ങളിൽ അന്തിയുറങ്ങിയിരുന്ന ഒരുവിഷയലമ്പടനായിരുന്നെങ്കിലും  വിശ്വപ്രസിദ്ധ സംഗീതജ്ഞൻ എന്ന പദവി ആ സ്വഭാവദൂഷ്യത്തെ  മറച്ചുകൊടുത്തു. ലോകം അദ്ദേഹത്തെ ആദരിച്ചുകൊണ്ടിരുന്നു.
 എന്നാൽ സുചരിതയായ ഒരു സ്ത്രീ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോൾ അതിനു വിലക്കുകൾ, അതിരുകൾ ഉണ്ട്. നോവലിസ്റ്റ് അത് വ്യക്തമാക്കുന്നു. ഇതിലെ ഒരു സ്ത്രീ കഥാപാത്രം  വിവാഹത്തെ അനുകൂലിക്കുന്നില്ല. അതു  പരിഹാസ്യമായ ഒരു അഭിനയം മാത്രമാണെന്നു  അവർ പറയുന്നു. ഇതിലെ നായിക കഥാപാത്രം മാമൂലുകൾ മുറുക്കിപ്പിടിക്കുമ്പോൾ മറ്റു സ്ത്രീ കഥാപാത്രങ്ങൾ സ്വാതന്ത്ര്യം നേടുകയും അവരുടെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കുകയും ചെയ്യുന്നു. അതേസമയം മഹാദേവൻ പുരുഷമേധാവിത്വം ശരിയെന്നു കാണുന്നയാളാണ്. അയാളെ സ്ത്രീകൾ പൂജിക്കുന്നതും, ആരാധിക്കുന്നതും, സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും അനുസരിക്കുന്നതുമാണ് അയാൾക്കിഷ്ടമെന്നു അയാൾ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീക്കായി സമൂഹം നിർമിച്ചിട്ടുള്ള നിയമങ്ങളെ നിശിതമായി നോവലിസ്റ്റ് വിമർശിക്കയല്ലേ എന്ന് വായനക്കാരന് ബോധ്യപ്പെടും.

ഈ കഥയ്ക്കുള്ള കഥാതന്തു  കിട്ടിയത് പണ്ഡിറ്റ് രവിശങ്കറിന്റെയും അന്നപൂർണ ദേവിയുടെയും ജീവിതകഥയിൽ  നിന്നാണെന്നുള്ളതു വായനക്കാരെ ആകർഷിക്കുമെങ്കിലും ഇതു സ്ത്രീലോലുപനായിരുന്ന, താരപരിവേഷമുണ്ടായിരുന്ന ഒരു പ്രസിദ്ധന്റെ അനിയന്ത്രിതമായ കാമകേളികൾ വിദ്യാസമ്പന്നയെങ്കിലും നഗരം കാണാത്ത സംഗീതോപാസകയായ ഒരു സ്ത്രീക്ക് താങ്ങാൻ കഴിയാതെ അവർ സ്വയം  ഒതുങ്ങിക്കൂടുകയും അങ്ങനെ അവർ അവരുടെ സ്വന്തം തടവുകാരിയായി  കഴിയുകയും ചെയ്യുന്ന ദുരന്ത കഥയെ അനാവരണം ചെയ്യുന്നു. സുർ ബഹാർ എന്ന അവരുടെ സംഗീത ഉപകരണത്തിന്റെ അർത്ഥം വസന്തകാലത്തിലെ രാഗങ്ങൾ എന്നാണു. അവർ അതിൽ സജീവമായില്ലെങ്കിലും വസന്തം അവരെ വിടാതെ നിന്നു അവർക്കായി മാത്രം അല്ലെങ്കിൽ കുറച്ച് ശിഷ്യർക്കായി.

എന്നാൽ സീതയെപോലെ രാമപാദങ്ങളിലെ പൊടിയായി കിടക്കാൻ ആദ്യമാദ്യം അവർ  തയ്യാറാകുന്നില്ല. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ ഉപയോഗിക്കുന്ന സുർ ബഹാർ എന്ന സംഗീതോപകരണം മനോഹരമായി ഉപയോഗിക്കാൻ അവർക്ക്  കഴിവുണ്ടായിരുന്നു.അവരുടെ ഭർത്താവ് മഹാദേവനെക്കാൾ മെച്ച പ്രകടനം  കാഴ്ച്ചവയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അതു  ഭർത്താവിനു അസഹ്യമായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ രാഗങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞ ഇവർ സംഗീതത്തെ സ്നേഹിച്ചു. ഒപ്പം ഭർത്താവൊത്ത കുടുംബജീവിതവും. എന്നാൽ അലങ്കാര ചമയങ്ങളിൽ മുങ്ങി വന്ന അപ്സരസ്സുകളെപോലുള്ള മറ്റു കലാകാരി കളിൽ ഭർത്താവിന്റെ കണ്ണ് ഉടക്കുന്നതു കണ്ടപ്പോൾ അവർ വലിയ ഒരു ത്യാഗം ചെയ്യുന്നുണ്ട്.  ആ ത്യാഗം അവർ ഒരു ഭാരതസ്ത്രീയായതുകൊണ്ടു  മാത്രം ചെയ്തുവെന്നു വായനക്കാരൻ ചിന്തിക്കാം. ഭർത്താവൊത്തുള്ള  കുടുംബജീവിതം തുടരാൻ തന്റെ സംഗീതസദസ്സുകളിൽ ശ്രോതാക്കളുടെ അഭിനന്ദങ്ങൾ ഏറ്റു വാങ്ങിയ അവർ ഇനി പൊതുവേദികളിൽ സുർ ബഹാറുമായി പ്രത്യക്ഷപ്പെടുകയില്ലെന്നു ശപഥം ചെയ്യുന്നു. രാമനെപ്പോലെ ഒരു ഭർത്താവിനെയാണ് കിട്ടിയിരുന്നതെങ്കിൽ അത്തരം ത്യാഗങ്ങൾക്കും സമർപ്പണങ്ങൾക്കും വിലയുണ്ടാകുമായിരുന്നു. ഒരു സ്ത്രീലമ്പടൻറെ മുന്നിൽ അതൊക്കെ നിഷ്ഫലമാകുന്നു.
വിശ്വപ്രശസ്തരായ സ്ത്രീലോലുപരിൽ ഒരാളാണ് പാബ്ലോ പിക്കാസോ. അയാൾ പറഞ്ഞു രണ്ട് തരം സ്ത്രീകളാണുള്ളത്. ഒന്ന് ദേവതമാർ,  രണ്ട് ചവിട്ടികൾ (doormats). മഹാദേവന് സ്ത്രീകൾ ചവിട്ടികൾ മാത്രം. ചില ചവിട്ടികൾ അയാളുടെ കാലിൽ പിടിച്ച് അയാളെ കുറച്ചു കാലത്തേക്ക് സ്വന്തമാക്കി. അദ്രികന്യക്ക് അങ്ങനെ ഒരു ബന്ധം ഇഷ്ടമല്ലായിരുന്നു. മഹാദേവന്റെ വശ്യമായ നോട്ടങ്ങളിൽ സ്ത്രീകൾ മതിമയങ്ങുന്നുവെന്നു അദ്രികന്യ പറയുന്നുണ്ട്.  പിക്കാസോവും അത്തരം കടാക്ഷകലയിൽ നിപുണനായിരുന്നു. ഒരു സ്ത്രീയുടെ കണ്ണിലേക്ക് അയാൾ ഉറ്റുനോക്കിയാൽ (strong gaze) അവൾ അയാളോടൊത്ത് ശയിക്കാൻ തയ്യാറാവുന്നു. പിക്കാസോവിനെ സംബന്ധിച്ച് ഒരു സ്ത്രീയല്ല ഒരു അന്തഃപുരം തന്നെ ആവശ്യമായിരുന്നു. മഹാദേവനും അക്കാര്യത്തിൽ പിന്നോക്കമായിരുന്നില്ല.  ഇങ്ങനെയുള്ളവരുമായി അടുക്കുന്ന സ്ത്രീകളുടെ ജീവിതം അവർ അതിനോട് യോജിച്ച് പോകാൻ തയ്യാറായില്ലെങ്കിൽ ദുരന്തമാകുന്നതിൽ അത്ഭുതമില്ല. പിക്കാസോവിന്റെ ഒരു പെൺസുഹൃത്തും രണ്ടാമത്തെ ഭാര്യയും ആത്മഹത്യ ചെയ്തു. ആദ്യഭാര്യക്കും വേറൊരു പെൺസുഹൃത്തിനും നാഡിസ്‌തംഭം  (nervous breakdown) വന്നു.  മഹാദേവന്റെ ഭാര്യമാരും പെൺസുഹൃത്തുക്കളും ഒരാളൊഴികെ ഭാരതീയ നാരികൾ ആയതുകൊണ്ട് അയാളുടെ കാൽക്കീഴിൽ കിടന്നു. ആദ്യഭാര്യ മാത്രം അങ്ങനെ ഒരു അടിമയായി ജീവിക്കാൻ ഇഷ്ടപ്പെട്ടില്ല.

വിഷയാസക്തനായ ഒരു കലാകാരൻ കുടുംബബന്ധങ്ങളേക്കാൾ രതിസുഖത്തിനു പ്രാധാന്യം നൽകുമ്പോൾ അയാൾക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നു കാണാം. കാരണം മാനുഷികവികാരങ്ങൾക്ക് അയാൾ വില കൽപ്പിക്കുന്നില്ല. അയാളുടെ വികാരം സംഗീതമാണ്. അതുകഴിഞ്ഞാൽ പിന്നെ കാമം. അത് സാക്ഷാത്‌കരിക്കപ്പെടാൻ  അനവധി അവസരങ്ങളുടെ ലഭ്യതകൂടിയാകുമ്പോൾ അയാൾ കടിഞ്ഞാണില്ലാത്ത കുതിരയാകുന്നു. അനുരാഗമില്ലാത്ത ലൈംഗികവേഴ്ച്ച്ചകൾ (ബന്ധങ്ങൾ എന്ന് പറയാനാവില്ല). ഒരു പക്ഷെ സംഗീതലോകത്ത് കുറേകൂടി മികച്ച സംഭാവനകൾ അയാളിൽ നിന്നും ലഭിക്കുമായിരുന്നത് കാമിനിമാരും അയാളുടെ കാമദാഹവും നഷ്ടപ്പെടുത്തി. എന്നാൽ പിക്കാസോവിന്റെ കാര്യത്തിൽ അയാൾ ബന്ധപ്പെട്ട സ്ത്രീകളെ മോഡലുകളാക്കി മഹനീയ കലാരൂപങ്ങൾ മെനഞ്ഞു.

തർജ്ജിമ നന്നായി ചെയ്തിട്ടുണ്ടെന്നു എങ്ങനെയറിയാം? മൂലഗ്രൻഥം  മലയാളത്തിൽ നിന്നായതുകൊണ്ടും ആ ഭാഷയും സാഹിത്യവും പരിചിതമായതുകൊണ്ടും തർജ്ജിമ കൂടുതൽ ആസ്വാദകരമായി തോന്നി.. കൂടാതെ അടിക്കുറിപ്പുകൾ  കൊടുത്തിരിക്കുന്നതു  വളരെ സഹായകമാണ്. ഈ പുസ്തകം മലയാളത്തിൽ വായിക്കുന്നവർക്കും ഇതിലെ ചില വാക്കുകൾ അറിയുമായിരിക്കയില്ല. തർജ്ജിമചെയ്ത പുസ്തകങ്ങളിൽ നമ്മൾ കാണുന്നതു എഴുത്തുകാരുടെയും തർജ്ജിമക്കാരുടെയും ക്രിയാത്മകവും സർഗാത്മകവുമായ കഴിവുകളാണ്. അമേരിക്കൻ എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായ പോൾ ആസ്റ്റർ പരിഭാഷകരെ വിശേഷിപ്പിക്കുന്നത് അവർ “സാഹിത്യത്തിലെ നിഴൽ നായകരാണ്, പലപ്പോഴും വിസ്മരിക്കപ്പെടുന്നവർ എന്നാണു. എന്നാൽ നമ്മളെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും നമ്മളെല്ലാം ഒരു ലോകത്തിൽ ജീവിക്കുന്നവരാണെന്നു പരിഭാഷകൻ നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.”
ഒരാൾ മാതൃഭാഷയിൽ എഴുതിയ പുസ്തകം മറ്റൊരാൾ അയാളുടെ മാതൃഭാഷയല്ലാത്ത അന്യഭാഷയിൽ തർജ്ജിമ ചെയുന്നത് തികച്ചും ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് മലയാളം പോലെ പരിഭാഷക്ക് മെരുങ്ങാത്ത  ഭാഷയാകുമ്പോൾ. ശ്രീമതി ലൈല അലക്സ് ഇംഗളീഷ് ഭാഷയിൽ ബിരുദാനന്തബിരുദം നേടിയ അധ്യാപികയും എഴുത്തുകാരിയും ആയതുകൊണ്ട് മൂലഗ്രന്ഥത്തോട് പൂർണ്ണമായും നീതിപുലർത്തി    തർജ്ജിമ ചെയ്തിട്ടുണ്ടെന്നു  നമുക്ക് അനുമാനിക്കാം. പുസ്തകം വായിക്കുമ്പോൾ  അതു മനസ്സിലാക്കാം.
ഇതിലെ കഥാപാത്രങ്ങൾ സംഗീതവും സംഗീതോപകരണങ്ങളുമായി ബന്ധപ്പെട്ടവരാകുമ്പോൾ അവരുടെ സംഭാഷണങ്ങളിൽ  ആ വിഷയങ്ങൾ കടന്നുവരുന്നതു  വീണ്ടും പരിഭാഷകരേ വട്ടം കറക്കും. എല്ലാ രാജ്യത്തും മനുഷ്യരാണ് ജീവിക്കുന്നതെങ്കിലും അവരുടെ സംസ്കാരത്തിൽ വ്യത്യാസം തീർച്ചയായും ഉണ്ടാകും. സംസ്കാരം ഭാഷക്ക് ജന്മം കൊടുക്കുന്നു; അതിനാൽ തർജ്‌ജ്‌മയും സംസ്കാരവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് പരിഭാഷ ചെയ്യുന്നയാൾ പുസ്തകത്തിലെ കഥാപാത്രങ്ങളുടെ ജീവിതസാഹചര്യങ്ങളും, അവർ ജീവിക്കുന്ന സമൂഹവും, അവിടത്തെ രീതികളിലും പരിചയമുള്ളയാളായിരിക്കണം. അല്ലെങ്കിൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ആ ഭാഷയറിയുന്ന ഒരാൾ വായിക്കുമ്പോൾ അയാൾക്ക് പലതും അപരിചിതമായിരിക്കും. സ്ത്രീകളെക്കുറിച്ചുള്ള ഭാരതീയ സങ്കൽപ്പങ്ങളും, അവിടത്തെ ഭാര്യ-ഭർതൃ ബന്ധങ്ങളും ഭാരതീയവനിതകളെ സംബന്ധിച്ചെടത്തോളം അവൾ ഭർത്താവിന്റെ സ്വത്താണെന്നുള്ളതും പാശ്ചാത്യവായനക്കാർക്ക് മുഴുവനായി അറിയണമെന്നില്ല. അതുകൊണ്ട് പാശ്ചാത്യവായനക്കാർക്ക് ഈ കഥ കൂടുതൽ കൗതുകമുണ്ടാക്കും. സുർ ബഹാർ എന്ന ഉപകരണം അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യാൻ പ്രാപ്തിയും പ്രാവീണ്യവുമുണ്ടായിരുന്ന സ്ത്രീ,  ഭർത്താവ് പരസ്ത്രീഗമനത്തിൽ ആനന്ദം കണ്ടെത്തുന്നതുകണ്ടപ്പോൾ അയാളെ ഒഴിവാക്കി തന്റെ തൊഴിലിൽ സ്വതന്ത്രയായി നിന്നു  വിജയിക്കേണ്ട സ്ത്രീ,  അതെല്ലാം നഷ്ടപ്പെടുത്തുന്നത് ഭാരതത്തിലെ പഴഞ്ചൻ ആചാരങ്ങളും സ്ത്രീക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവും സ്വാധീനിച്ചതുകൊണ്ടാണ്. ഒരു പക്ഷെ അവർ സാഹചര്യങ്ങളെ സുധീരം നേരിടാൻ പ്രാപ്തയായിരുന്നെങ്കിൽ ഭർത്താവിനേക്കാൾ പ്രശസ്തി നേടുമായിരുന്നു. എഴുത്തുകാരിയും പരിഭാഷകയും നോവലിലെ നായികയുടെ നിശ്ശബ്ദമായ മാനസിക സംഘർഷങ്ങൾ നിഗൂഡമായി ദ്യോതിപ്പിച്ചുകൊണ്ട് വായനക്കാരെ വികാരഭരിതരാക്കുന്നു.
ഈ തർജ്ജിമ ഇംഗളീഷ് ഭാഷക്ക് ഒരു മുതല്കൂട്ടാണോ?  ആ ഭാഷക്ക് ഒരു പുതിയ ആഖ്യാനരീതി, അല്ലെങ്കിൽ ആവിഷ്കാരം അതു നൽകുന്നോ?. അതാണിവിടെ പ്രധാനം. ഒരു പുസ്തകം മറ്റൊരു ഭാഷയിൽ നിന്നും ഇംഗളീഷിലേക്ക് പദാനുപദം തർജ്ജിമ ചെയ്യുന്നതിലല്ല  പരിഭാഷകന്റെ കഴിവു   മറിച്ച്  ഇംഗളീഷ് ഭാഷയിൽ ഒരു സ്ഥാനം നേടുക എന്നാണു.  ലൈല അലക്സ് ആ ഉത്തരവാദിത്വത്തിൽ വിജയിച്ചിട്ടുണ്ടെന്നു പുസ്തകം മുഴുവൻ വായിച്ചുതീരുമ്പോൾ മനസ്സിലാക്കാം. കാരണം അവർ അവർക്ക് സ്വായത്തമായ രീതിയിൽ, ഭാഷയുടെ സ്വാധീനം ഉപയോഗിച്ച് തർജ്ജിമ ചെയ്യുകയാണ്. ഒരിക്കലും പദാനുപദ തർജ്ജമയല്ലെന്നുള്ളതാണ് ഇതിന്റെ വിജയം. അതേസമയം ഭാരതീയ സംസ്കാരം കഥാപാത്രങ്ങളുടെ ജീവിതത്തിൽ, അവരുടെ സംസാരത്തിൽ പ്രതിഫലിപ്പിക്കാൻ ചിലപ്പോഴെല്ലാം വാക്കുകൾ അതേപടി പരിഭാഷ ചെയ്തത് കാണാം. “അവൾ ഭ്രാന്തിയെപ്പോലെ പിച്ചും പേയും പറയുന്നു.”..തുടങ്ങി ഉദാഹരണങ്ങൾ. ശ്രീമതി ലൈല അലക്സിന്റെ പരിഭാഷ വായിക്കുമ്പോൾ മലയാളത്തിൽ എഴുതിയ ശ്രീമതി ലതാലക്ഷ്മിയുടെ എഴുത്തിന്റെ ശക്തി മനസിലാക്കാം.
അദ്രികന്യയെപ്പോലുള്ള ഒരു സ്ത്രീയുടെ രണ്ടാം വിവാഹം അതും വൈകിയ വേളയിൽ അതിശയമുളവാക്കുന്നതാണ്. ഒരു പക്ഷെ ഭർത്താവ് എന്നതിനേക്കാൾ ഒരു ശിഷ്യനെ അയാളിൽ അവർ കണ്ടുകാണും. അവരുടെ മുൻദാമ്പത്യം തകരാൻ രണ്ടുപേരുടെയും പ്രഭാവം കാരണമായോ? പക്ഷെ അവർ ഭർത്താവിനുവേണ്ടി തന്റെ കലാപരമായ കഴിവുകൾ ഉപേക്ഷിക്കാൻ തയ്യാറായല്ലോ? പുരുഷനുവേണ്ടിയുള്ള സ്ത്രീയുടെ സമ്പൂർണ്ണ സമർപ്പണം അവൾക്ക് സുരക്ഷാ നൽകുന്നില്ല എന്ന പാഠം അദ്രികന്യ മനസ്സിലാക്കാൻ വൈകിപ്പോയി. കലയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് കഴിയുന്നതിനു കാരണം, സമൂഹം അവർക്ക് നൽകുന്ന ഉദാരമായ, അനർഹമായ, അമിതമായ അനുവാദങ്ങൾ തന്നെ.

ആംഗലഭാഷാപ്രേമികൾ ഈ പുസ്തകം ഇഷ്ടപ്പെടുമെന്നുള്ളതിൽ തർക്കമില്ല. അതേസമയം ഇംഗളീഷ് പരിഭാഷ വായിക്കുന്ന മലയാളികൾക്ക് അതിന്റെ മലയാള ഭാഷ്യം വായിക്കാനുള്ള കൗതുകവുമുണ്ടാകും. ശ്രീമതി ലൈല അലക്സിന്റെ ഈ പരിഭാഷക്ക് എല്ലാ വിജയങ്ങളും നേരുന്നു.
ഈ പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവർ Authorpress പബ്ലിഷേഴ്‌സുമായും ബന്ധപ്പെടുക. അവരുടെ ഫോൺ 9818049852. Website www.authorspressbooks.com.
ശുഭം

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക