Image

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

Published on 05 May, 2021
മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

ഇപ്പോള്‍ കേരള രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ച വോട്ട് മറിച്ചുവിറ്റതിനെപറ്റിയാണ്. ഈ തര്‍ക്കത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി തന്നെയാണ്. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷക്കാര്‍ക്ക് കടിപിടികൂടാന്‍ ഒരു എല്ലിന്‍കഷണം ഇട്ടുകൊടുക്കയാണ് അദ്ദേഹം ചെയ്തത്. അവരത് ഭംഗിയായി നിര്‍വഹിക്കുന്നതുകണ്ട് അദ്ദേഹം ക്‌ളിഫ്ഹൗസിലിരുന്ന് ചിരിക്കുന്നുണ്ടാവും.

വിദ്യാസമ്പന്നരായ ചിന്താശേഷിയുള്ള കേരളത്തിലെ വോട്ടര്‍മാരെ വിലക്കുവാങ്ങാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നന്മതിന്മകളെ തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം തങ്ങളുടെ സമ്മതിദാനാവകശം വിനയോഗിക്കാന്‍ കഴിവുള്ളവരാണ് അവര്‍. ബിജെപിയുടെവോട്ട് യുഡിഎഫിന് വിറ്റെന്ന് മുഖ്യന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ബിജെപിക്ക് കിട്ടുന്ന വോട്ടുകളില്‍ 50ശതമാനമേ അവരുടെ സ്വന്തമെന്ന് പറയാന്‍ കഴിയു. അതുപോലെ മറ്റ് പാര്‍ട്ടികളുടെ കാര്യത്തിലും . കമ്മ്യൂണിസ്റ്റുകാര്‍ എത്രപേരുണ്ട് കേരളത്തില്‍? കോണ്‍ഗ്രസ്സുകാര്‍ എത്രപേര്‍? ഇതിനുള്ള ഒരു അപവാദം മുസ്‌ളീംലീഗുമാത്രമാണ്. അവരുടെ ഭൂരിപക്ഷം വോട്ടുകളും പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവരുടേതാണ്. അതിലും മാറ്റംവന്നുതുടങ്ങിയതാണ് കഴിഞ്ഞ ഇലക്ഷനില്‍ കണ്ടത്.

ഓരോപാര്‍ട്ടിയിലും അടിയുറച്ച് വിശ്വസിക്കുന്ന വോട്ടര്‍മാര്‍ വളരെ കറച്ചേയുള്ളു . ബാക്കിയുള്ളവര്‍ നിഷ്പക്ഷമതികളാണ്. അവര്‍ ഓരോകക്ഷിയുടേയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തി വോട്ടുചെയ്യുന്നവരാണ്. പാര്‍ലമെന്റ് ഇലക്ഷനില്‍ കേരളത്തിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ്സിനെയാണ് സാധാരണ പിന്‍തുണക്കാറുള്ളത്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റുകളും പിടിച്ചെടുത്ത യുഡിഎഫ് ആണ് ഇക്കഴിഞ്ഞ അസംബ്‌ളി ഇലക്ഷനില്‍ തകര്‍ന്ന് തരിപ്പണമായത്. ഒരു പാര്‍ട്ടിയുടെയും സ്ഥിരംമെമ്പര്‍മാര്‍ അല്ലാത്തവരാണ് മാറിയും തിരിഞ്ഞും വോട്ടുചെയ്തത്.

പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം വിലയിരുത്തിയിട്ടാണ് ജനം അവരെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിത്ത്. പ്രളയകാലത്തും മഹാമാരി രാജ്യത്തെ വേട്ടയാടിയപ്പോഴും പിണറായി സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടികള്‍ക്കുള്ള അംഗീകാരമാണത്. ജനം തങ്ങളെപ്പോലെ പൊട്ടന്മാരാണെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി ഉന്നയിച്ച ആരോപണങ്ങളൊന്നും ജനം വിശ്വസിച്ചില്ല. ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും അവരുടെ മുന്‍പില്‍ പരിഹാസ്യപാത്രങ്ങളായി തീരുകയാണ് ചെയ്തത്.. കേന്ദ്രമ്ര്രന്തിയെന്ന നിലയില്‍ കേരളത്തിന് ഉപദ്രവമ ല്ലാതെ ഉപകാരമൊന്നും ചെയ്തിട്ടില്ലാത്ത മുരളീധരനെ ജനങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ . അയാള്‍ തുടര്‍ച്ചയായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുല്ലുവിലയാണ് ജനം കല്‍പിച്ചത്. പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നകാര്യത്തില്‍ ആരാണ് മിടുക്കനെന്ന് സ്ഥാപിക്കാന്‍ ചെന്നിത്തലയും വി. മുരളീധരനും പരസ്പരം മത്സരിക്കായായിരുന്നു.

തോല്‍വിയുടെ പടുകുഴിയില്‍ വീണുകിടന്നിട്ടും ഇക്കൂട്ടര്‍ വീരവാദം മുഴക്കുന്നത് കാണുമ്പോള്‍ ചിരിക്കയല്ലാതെ എന്താണ് ചെയ്യുക. ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് തെറ്റുതിരുത്തി മുമ്പോട്ടുപോകും എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ ഉരുവിട്ടുകൊണ്ടിരിക്കയാണ് യുഡിഎഫ്, ബിജെപി നേതാക്കള്‍. പിണറായി വിജയനാണ് അടുത്ത അഞ്ചുര്‍ഷം ഭരിക്കുന്നതെങ്കില്‍ 2026 ലെ അസംബ്‌ളി ഇലക്ഷന്‍ റിസല്‍ട്ട് ഇപ്പോഴേ പ്രഖ്യാപിക്കാം.

യുഡിഎഫിന് - 19 ( കോണ്‍ഗ്രസ്സ്- 9 മുസ്ലീംലീഗ് 10- കേരള കോണ്‍ഗ്രസ്സ് 00) ബിജെപി വീണ്ടും വട്ടപൂജ്യം. എല്‍ഡിഎഫി- 121.. എവിടെയെങ്കിലും എഴുതിവെച്ചോളു. പക്ഷേ, അടുത്ത ലോക്‌സഭാ ഇലക്ഷനിലും പതിവുപോലെ യുഡിഎഫിനുതന്നെയായിരിക്കും വിജയം.

പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും ബിജെപിയും ഉന്നയിച്ച് ആരോപണങ്ങളുടെ സ്ഥിതിയെന്തായെന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യം കാണും. തെളിവെവിടെയെന്നാണ് ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് ചോദിച്ചത്. ഉത്തരം പറയാനാകാതെ ഇ ഡി ഉള്‍പെടെയുള്ള ഏജന്‍സികള്‍ ന്യൂ ഡല്‍ഹിക്ക് മടങ്ങുകയാണ് ചെയ്തത്.

ഇനി ജയിച്ചവര്‍ക്ക് അനുമൊദനവും പരാജിതര്‍ക്ക് അനശോചനവും രേഖപ്പെടുത്താം. അറുപതിനായിരത്തില്‍പരം വോട്ടിന്റെ ഭൂപക്ഷത്തില്‍ വിജയിച്ച ശൈലജ ടീച്ചറും അന്‍പതിനായിരത്തിന്റെ ഭൂരിപക്ഷംനേടി വിജയിച്ച പിണറായി വിജയനും അഭിനന്ദനം അര്‍ഘിക്കുന്നു. ഇവരുടെ രണ്ടുപേരുടെയയും ഭൂരിപക്ഷമാണ് ഈ ഇലക്ഷനിലെ ഏറ്റവും വലുത്. പണ്ടൊക്കെ ലീഗിന്റെ സ്ഥാനാര്‍ഥികളായിരുന്നു ഇത്രവലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നത്. ഇപ്പോളത് ഇരുപതിനായിത്തിനടുത്ത് നില്‍കുന്നു. വേങ്ങരയില്‍നിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷമാണത്. മുപ്പത്തിയെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ലീഗുകാരനുമുണ്ട് പെരുന്തല്‍മണ്ണയില്‍. ഏറ്റവും തിളക്കമാര്‍ന്ന വിജയം ഞാന്‍ കല്‍പിക്കുന്നത് കളമശ്ശേരിയില്‍ പാലാരിവട്ടംപാലം ഹീറോയുടെ മകനെ തോല്‍പിച്ച പി രാജീവിനാണ്. ബ്രിട്ടീഷുകാരന്‍ പണിത പാലങ്ങള്‍ നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നിലനില്‍കുന്നു. മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞ് പണിത പാലാരിവട്ടം പാലം ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ പോളിക്കേണ്ടതായിവന്നു. ഈ മനുഷ്യന്‍ തൂക്കുമരത്തില്‍ കയറാത്തത് ഇന്‍ഡ്യയിലായതുകൊണ്ടാണ്. സൗദി അറേബ്യയില്‍ ആയിരുന്നെങ്കില്‍ തലകാണത്തില്ലായിരുന്നു. നേമം മണ്ഡലത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച വി. ശിവന്‍കുട്ടിയും അഭിനന്ദനം അര്‍ഘിക്കുന്നു.

തന്തക്കുവിളിക്കുമെന്ന് പേടിയുണ്ടെങ്കിലും അനുശോചനം രേഘപ്പെടുത്തുന്നത് നമ്മുടെ പൂഞ്ഞാര്‍പുലി പി. സി. ജോര്‍ജ്ജിനാണ്. തോല്‍വി ഇരന്നുവാങ്ങിയ മാന്യനാണ് അദ്ദേഹം. പിണറായി മന്ത്രിസഭയില്‍ ഒരുസ്ഥാനം കിട്ടുമായിരുന്ന ജോസ് കെ മാണിയെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടമാണ് തോന്നുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ മന്ത്രിസ്ഥനം നഷ്ടപ്പെട്ട വ്യക്തിയാണ് ജോസ്.

എണ്‍പത്തി എട്ടാം വയസ്സില്‍ കേരളമുഖ്യമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ച മെട്രോമാന്‍ ഇ. ശ്രീധരന് എന്തിന്റെ കേടായിരുന്നെന്നാണ് മനസിലാകാത്തത്. ബുദ്ധിമാനായ അദ്ദേഹം ബിജെപി നേതാക്കളുടെ മോഹനവാഗ്ദനംകേട്ട് മയങ്ങരുതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവംകൊണ്ടാണ് രണ്ടാംസ്ഥനത്തെങ്കിലും എത്താന്‍ സാധിച്ചത്. തൃശ്ശൂരെടുക്കാന്‍വന്ന സുരേഷ് ഗോപി എടുത്തിട്ട് പൊങ്ങുന്നില്ലെന്നുകണ്ട് താഴത്തുവെയ്ക്കുന്നതാണ് കണ്ടത്. രാഷ്ട്രീയത്തേക്കാള്‍ നല്ലത് സിനിമതന്നെയല്ലേ സുരേഷേ, ഒന്നുമില്ലെങ്കിലും പത്ത് കാശെങ്കിലും കിട്ടുമല്ലോ.

തോറ്റതിന്റെ പാപഭാരം പാവം മുല്ലപ്പള്ളിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. മുല്ലപ്പള്ളിയല്ലാതെ മറ്റാര് കെ പി സി സി പ്രസിഡണ്ടായിരുന്നെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി യുഡിഎഫ്, ബിജെപി നേതാക്കന്മാര്‍ കടിപിടികൂടുന്നത് കാണുന്നത് രസകരമായ കാഴ്ച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക