ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ വനിതാ റിപ്പോര്‍ട്ടറുടെ ഒരു പ്രേക്ഷകയോടുള്ള പെരുമാറ്റം. തിരുവനന്തപുരം ബ്യറോയിലേയ്ക്ക് വിളിച്ച് പശ്ചിമബംഗാളിലെ അക്രമ വാര്‍ത്തകള്‍ എന്തുകൊണ്ട് കൊടുക്കുന്നില്ലേ എന്നായിരുന്നു പ്രേക്ഷകയുടെ ചോദ്യം. ആദ്യം ഫോണെടുത്ത ജീവനക്കാരന്‍ ഇത് സീനിയര്‍ വനിതാ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയായിരുന്നു.
റിപ്പോര്‍ട്ടറോടും വിളിച്ച സ്ത്രീ ചോദ്യമാവര്‍ത്തിച്ചു. എന്നാല്‍ റിപ്പോര്‍ട്ടറുടെ മറുപടി ഇവിടെ കോവിഡ് വന്ന് ആളുകള്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ കോവിഡ് വാര്‍ത്ത മാത്രമേ നല്‍കുന്നുള്ളു എന്നും ബംഗാളില്‍ സംഘികള്‍ അടികൊള്ളുന്ന വാര്‍ത്ത നല്‍കാന്‍ സൗകര്യമില്ലെന്നുമായിരുന്നു.
അതെന്താ ബംഗാള്‍ ഇന്ത്യയിലല്ലെ എന്ന ചോദ്യത്തിന് അല്ല പാകിസ്ഥാനിലാണ്. ഞങ്ങള്‍ ഇങ്ങനെയെ വാര്‍ത്ത കൊടുക്കൂ. താങ്കള്‍ക്ക് സൗകര്യമുണ്ടേല്‍ കണ്ടാല്‍ മതിയെന്നു പറഞ്ഞ് ധാര്‍ഷ്ട്യത്തോടെ ഫോണ്‍ വയ്ക്കുകയായിരുന്നു.
ഇവിടെയാണ് ഇതിന്റെ ശരി തെറ്റുകള്‍ വിശകലനം ചെയ്യപ്പെടുന്നത്. പ്രേക്ഷരോട് എന്തായാലും ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന് ഉറപ്പ്. കാരണം ഓരോ ചാനലിന്റേയും നിലനില്‍പ്പ് പ്രേക്ഷകരെ ആശ്രയിച്ചാണ്. അപ്പോള്‍ ഇനി എതിര്‍പ്പുള്ള വിഷയങ്ങളാണെങ്കിലും മാന്യമായി അവരെ ബഹുമാനിച്ചു കൊണ്ട് വേണം സംസാരിക്കാന്‍ എന്നു വ്യക്തം.
ഇതിനൊരു മറുവശമുണ്ട്. വാര്‍ത്ത നല്‍കാത്തതിന്റെ പേരില്‍ ഈ വിഷയത്തില്‍ താത്പര്യമുള്ള ചിലര്‍ പ്രതിഷേധമെന്നോണം തുടര്‍ച്ചയായി വിളിക്കുകയാണെങ്കില്‍ ഫോണെടുക്കുന്ന ആളുടെ മാനസീകാവസ്ഥ കൂടി പരിഗണിക്കണം. എന്നിരുന്നാലും ഏത് വമ്പന്‍ ചാനലായാലും പ്രേക്ഷകര്‍ തന്നെയാണ് മുഖ്യം.
ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ജീവനക്കാരിക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ പ്രവൃത്തിയുടെ തെറ്റും ശരിയും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.