രണ്ടാം തരംഗം രൂക്ഷമാകുന്ന ഇന്ത്യയില്‍ സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ കോടതി നടത്തിയിരുന്നു. ഇതിനു ശേഷം ഇപ്പോള്‍ കോടതി നേരിട്ട് ഇടപെടുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്ര സമിതി നിലനില്‍ക്കെ ഇപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു കര്‍മ്മസമിതി രൂപികരിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇത് സര്‍ക്കാരിന് തിരിച്ചടിയാണ്. ഓക്‌സിജന്‍ ക്ഷാമം, അത്യാവശ്യമുള്ള മരുന്നുകളുടെ ലഭ്യത എന്നിവയാണ് ഈ സമിതി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരികേണ്ട വിഷയങ്ങള്‍. കോടതിയാണ് സമിതിയിലേയ്ക്ക് അംഗങ്ങളെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകല്‍ സമിതിയോട് സഹകരിക്കണമെന്ന കര്‍ശന ഉത്തരവും കോടി നല്‍കി.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ഒപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പത്ത് അംഗങ്ങളുമാണ് സമിതിയിലുള്ളത്.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണ് വീണ്ടും ആരോപണങ്ങളുയരുന്നത്. ഒരു പരിധിവരെ ഈ ആരോപണങ്ങള്‍ അംഗീകരിക്കേണ്ടി വരും കാരണം ഏറ്റവുമൊടുവില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയാണ്. വ്യപനത്തിന് കടിഞ്ഞാണിടാന്‍ സാധിക്കാത്തതും ഒപ്പം ഓക്‌സിജന്‍ വിതരണത്തിലെ അപാകതകളുമാണ് ഐഎംഎ ചൂണ്ടിക്കാണിക്കുന്നത്.
ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കാനോ ജാഗ്രത ഉറപ്പു വരുത്താനോ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമിച്ചില്ലെന്നാണ് ഐഎംഎ പറയുന്നത്. അതുപോലെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ എന്ന നിര്‍ദ്ദേശവും കേന്ദ്രം അവഗണിച്ചതായാണ് ആരോപണം. ഐഎംഎ പോലുള്ള ഒരു സംഘടന ഇത്ര ഉത്തരവാദിത്വത്തോടെ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ എടുക്കേണ്ട ജഗ്രത കേന്ദ്രം എടുത്തില്ലെന്നാണ് ആരോപണം.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും അവിടങ്ങളില്‍ ലോക് ഡൗണിലെ ഇളവുകള്‍ പോലും ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്നതെയുള്ളു. എന്നാല്‍ ഇന്ത്യയിലാകട്ടെ ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷങ്ങളും നിത്യസംഭവമായി മാറുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കുറച്ചുകൂടി ജാഗ്രതയോടെ നടത്താമായിരുന്നു എന്ന് കോടതി പോലും നിരീക്ഷിച്ചു. ഓക്‌സിജന്‍ വിതരണത്തിലെ അലംഭാവത്തിലും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.