പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബിജെപി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. ജില്ലയിലെ പ്രമുഖരും സംസ്ഥാന നേതാക്കളുമായ വിവി രാജേഷും എസ്.സുരേഷും. ജെആര്‍. പദ്മകുമാറും തമ്മിലായിരുന്നു വാക് പോര്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയാണ് ജില്ലയില്‍ ബിജെപിയെ പിന്നോട്ടടിച്ചതെന്നായിരുന്നു വി.വി. രാജേഷിന്റെ പരമാര്‍ശം.
എന്നാല്‍ ഇതിനെതിരെ അന്നത്തെ സ്ഥാനാര്‍ത്ഥി എസ്.സുരേഷ് രംഗത്തെത്തി. അന്ന് സ്ഥാനാര്‍ത്ഥിത്വമാഗ്രഹിച്ചിരുന്ന ആളാണ് രാജേഷെന്നും സീറ്റ് കിട്ടാത്തതിനാല്‍ രാജേഷടക്കമുള്ളവര്‍ അന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നെന്നും സുരേഷ് തിരിച്ചടിച്ചു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍.
മണ്ഡലം പ്രസിഡന്റ്മാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയിലെ വോട്ട് ചോര്‍ച്ച തുറന്നുകാട്ടുന്നതായിരുന്നു. എന്‍എസ്എസ് വോട്ടുകല്‍ ഇത്തവണ പ്രതീക്ഷിച്ച രീതിയില്‍ കിട്ടിയില്ലെന്ന് റിപ്പേര്‍ട്ടുകളില്‍ പരാമര്‍ശമുണ്ടായിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ റിപ്പോര്‍ട്ടില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പദ്മകുമാറിനെതിരെയും ആരോപണമുണ്ടായി ഇതോടെ ജില്ലാ നേതൃത്വത്തില്‍ നിന്നും തനിക്ക് വേണ്ട സഹായങ്ങള്‍ ലഭിച്ചില്ലെന്ന് പദ്മകുമാര്‍ തുറന്നു പറഞ്ഞു.
ബിജെപി ഏറ്റവും പ്രതീക്ഷവച്ചിരുന്നത് നേമവും കഴക്കൂട്ടവുമടക്കം തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലായിരുന്നു. ജില്ലയിലെ തോല്‍വി ഗൗരവമായാണ് കാണുന്നതെന്നും അതനാല്‍ കോര്‍ കമ്മിറ്റിയോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.