വ്യത്യസ്ത മേഖലകളില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ഡോ. എ കെ ബാലകൃഷ്ണ പിള്ളക്ക് (എ.കെ.എബി പിള്ള) ജന്മദിനാശംസകൾ. മെയ് 9 അദ്ദേഹത്തിന്റെ 92-മത് ജന്മദിനമായിരുന്നു.
സാഹിത്യം, തത്വചിന്ത, മനുഷ്യസ്നേഹം എന്നീ നിലകളിലെ ഡോ. എ. കെ. ബി. പിള്ളയുടെ ലോകോത്തര നേട്ടങ്ങളും, മലയാളഭാഷക്കും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ഇ-മലയാളി പയനിയർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. പ്രബുദ്ധതയുടെയും അനുഭവജ്ഞാനത്തിന്റെയും പ്രതിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പിള്ളയ്ക്ക് ഇ-മലയാളിയുടെ ആദരം.
മലയാള സാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ള ഡോ. എ.കെ.ബി അന്‍പതോളം ചെറുകഥകളുടേയും രണ്ടു സഞ്ചാരസാഹിത്യ ഗ്രന്ഥങ്ങളുടേയും (യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങള്‍) നോവലുകളുടെയും, പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്നു.
കൊല്ലം ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ (1945- 46) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജില്‍ പഠിയ്ക്കുമ്പോള്‍, 'ഗ്രാമസ്വരാജ്' വാരികയുടെ സഹപത്രാധിപരായി. തിരുവനന്തപുരത്ത് കുറച്ചുകാലം, മലയാളി ദിനപത്രത്തിന്റെ പത്രാധിപരായി.
1946 മുതല്‍ 1960 വരെ ധാരാളം കഥകള്‍ എഴുതി. 'മണ്ണിന്റെ മക്കള്‍', 'ജയിച്ചുവരും! 'പുതിയ രാജാവും പുതിയ പ്രജകളും' എന്നിവയാണ് പ്രധാന സമാഹാരങ്ങള്‍. പതിനേഴാം വയസ്സില്‍ വിവാഹം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു.