Image

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

Published on 10 May, 2021
ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )
ആരുമില്ല തനിക്കെന്ന് തോന്നുമ്പോൾ ആണ് താൻ താനാകുന്നത് ,ഒറ്റപ്പെടുമ്പോഴുള്ള ഒരു ധൈര്യം; അത് വലുതാണ് . മരത്തിൽ ചുറ്റി നിൽക്കുന്ന വള്ളിച്ചെടി പെട്ടെന്ന് വാടിപ്പോകും. കുറച്ചു ദിവസമായി പൊങ്ങുതടി പോലെയാണ് തോന്നുന്നത് , നദിയിലെ ഓളത്തിന് അനുസരിച്ചു  ലക്ഷ്യമില്ലാതെ അങ്ങനെ ഒഴുകി ...
ഇത്രയും നാൾ മിണ്ടാനും , പറയാനും മേലെങ്കിൽ കൂടി , ആ കട്ടിലിൽ അമ്മയുണ്ടായിരുന്നു . പറയുന്നതിന് ഒന്നും ഉത്തരം പറയില്ലെങ്കിൽ കൂടി , ആ കിടപ്പിലും 'അമ്മ തന്നെ അറിയിന്നുണ്ടായിരുന്നു , കേൾക്കുന്നുണ്ടായിരുന്നു , തനിക്കു കൂട്ടുണ്ടായിരുന്നു .
കാളിങ് ബെൽ അടിക്കുമ്പോൾ , വെറുതെ ഉള്ളിലേക്ക് നോക്കി പറയും
" അടുത്ത വീട്ടിലെ വീണയാണ് "
" പാലുകാരൻ പൈസ വാങ്ങാൻ വന്നതാണ് "
" കുറിയർ ആണ് അമ്മെ "
ആ സാന്നിദ്ധ്യം പോയിട്ട് ഇന്നേയ്ക്ക് മൂന്നാം ദിവസം .
മരണത്തിനു വന്ന എല്ലാവരും പറഞ്ഞു 
" 'അമ്മ ഭാഗ്യവതി ആണ് , അവസാനം വരെ പൊന്നു പോലെ നോക്കാൻ നീന  ഉണ്ടായിരുന്നല്ലോ "
പക്ഷെ 'അമ്മ ആയിരുന്നു തന്നെ നോക്കിയിരുന്നത് , തനിക്കു കാവലായിരുന്നത് .
എന്തോ അത് എല്ലാവരോടും പറയാൻ തോന്നിയില്ല , അടുത്ത കൂട്ടുകാരി സുഷമയോട് മാത്രം  പറഞ്ഞു തേങ്ങിക്കരഞ്ഞു .
" കട്ടിലിൽ ഒന്നും മിണ്ടാതെ കിടന്നിരുന്നെങ്കിൽകൂടെയും , ആ ആത്മബലം ഒന്ന് വേറെയാണ് "
" ഇനി എന്താ നിന്റെ പ്ലാൻ "
" അറിയില്ല "
" ഇപ്പോൾ ഒന്നും ആലോചിക്കേണ്ട , സമയം ഉണ്ടല്ലോ "
" നാൽപത്തിയൊന്ന് കഴിയട്ടെ"
അവൾ പോയതും പിന്നെയും ഏകാന്തതയിലേക്കു തിരികെ നടന്നു . ഈ വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുടെ ഗന്ധം ആണെന്ന്  തോന്നി .
മരുന്നുകളുടെയും , ഡെറ്റോളിന്റെയും മണം മാറി , ഒരു സൗരഭ്യം, സ്വർഗീയ പരിമളം ചുറ്റിനും പടരുന്നത് പോലെ തോന്നി .'അമ്മ ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നുന്നപോലെ , ആ തോന്നൽ വല്ലാത്ത ഒരു ആശ്വസിപ്പിക്കലായി സ്വയം അറിയുന്ന പോലെ.
ഇഴഞ്ഞിഴഞ്ഞു ദിവസങ്ങൾ പോയി . 'അമ്മ പോയിട്ട് നാൽപത്തിയൊന്നാം ദിവസം .
അനിയനും , കുടുംബവും , ചേച്ചിയും , ചേട്ടനും ഇന്നലെയേ വന്നിരുന്നു .
രാവിലെ കുർബാന കൂടണമല്ലോ .
എല്ലാം കഴിഞ്ഞപ്പോൾ അനിയനാണ് അത് പറഞ്ഞത് .
"ചേച്ചി ഇത്രയും നാൾ അമ്മയെ നോക്കി ഇവിടെ നിന്നു. ഇനി തനിയെ ഇവിടിങ്ങനെ കഴിയേണ്ട , ഒരു കൂട്ടിനു പോലും ആരും ഇല്ല , ഒന്നുകിൽ എൻ്റെ കൂടെ പോരാം അല്ലെങ്കിൽ വലിയേച്ചിയുടെ കൂടെ "
" അതെ " ചേച്ചിയും അത് പിന്താങ്ങി 
" അമ്മയുടെ നാൽപത്തിയൊന്ന് കഴിയട്ടെ എന്നോർത്താണ്  ഈ കാര്യം ഒന്നും ഇതുവരെ പറയാഞ്ഞത് "
" 'അമ്മ , ഇവിടെ ഉണ്ടെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത് . തന്നെ കഴിയാൻ എനിക്ക് ബുദ്ധിമുട്ടില്ല "
" പക്ഷെ ഞങ്ങൾക്കുണ്ട് , പിന്നെ ചേച്ചിക്ക് അറിയാമല്ലോ , ഈ വീട് എൻ്റെ പേരിലാണ് . " 
" ഉടനെ വേണ്ട , സമയം എടുത്തു ആലോചിച്ചു പറഞ്ഞാൽ മതി , ഒരു മാസം കഴിയുമ്പോൾ ഞങ്ങൾ വരാം , അപ്പോൾ ഒരു തീരുമാനത്തിൽ എത്തുമല്ലോ "
അവർ ഊണ് കഴിഞ്ഞു പോയി , ഒരു മാസം , അതെ അതിനു മേലേ ഇവിടെ നില്ക്കാൻ പറ്റില്ല . അനിയനോടും, ചേച്ചിയോടും ഇഷ്ടമില്ലാഞ്ഞിട്ടല്ല , എന്തോ അത് വേണ്ട എന്ന് തോന്നി . 
ഒറ്റപ്പെട്ട മനുഷ്യൻ ആകാശത്തു നിന്നും ഭൂമിയിലേക്കു പതിക്കാൻ ശ്രമിക്കുന്ന  ഒരു നക്ഷത്രത്തെ ഓർമ്മിപ്പിക്കും... പക്ഷെ പതിക്കില്ല , അങ്ങനെ തന്നെ താഴേക്കു നോക്കി നിൽക്കും .കാരണം താഴെ വീഴുമ്പോൾ , അവിടെ നമുക്ക് ആരുണ്ടാകും എന്നറിയില്ല . 
ഇവർ നോക്കാം എന്നൊക്കെ പറഞ്ഞാലും , എന്തോ അറിയില്ല .

അമ്മയുടെ പെൻഷൻ , പിന്നെ ബാങ്കിൽ കുറച്ചു പണം എല്ലാം ഒന്ന് കൂട്ടി നോക്കി .നോമിനി ആയിട്ട് തന്നെ വെച്ചത് ഭാഗ്യം .
സുഷമയെ വിളിച്ചു , തൻ്റെ വിഷമങ്ങളും , ആവലാതിയും ഒക്കെ ഏറ്റു വാങ്ങുന്നത് അവളുടെ കാതുകളാണ് .

ഇവിടെ നിന്നും അധികം ദൂരം ഇല്ല , നല്ല ഒരു  റിട്ടയർമെന്റ് ഹോം ഉണ്ട് . കൈയ്യിലെ പണം വെച്ച്  സിംഗിൾ റൂം കിട്ടില്ല , പക്ഷെ കോമ്മൺ റൂം കിട്ടും .
പിറ്റേ ദിവസം തന്നെ അവിടെ പോയി .എല്ലാം ഇഷ്ടപ്പെട്ടു ,  ആവശ്യം വന്നാൽ നമുക്ക് എല്ലാ സാഹചര്യങ്ങളും ഇഷ്ടമാകും .
വീട്ടിൽ നിന്നും തൻ്റെ തുണികളും ഒന്ന് രണ്ടു ഫോട്ടോയും പിന്നെ അമ്മയുടെ ഒരു സാരിയും എടുത്തു .അടുത്ത വീട്ടിൽ വീടിന്റെ താക്കോൽ ഏല്പിച്ചു നടന്നു നീങ്ങുമ്പോൾ 
അമ്മയുടെ ഗന്ധവും  പടിയിറങ്ങി തൻ്റെ കൂടെ പോരുന്നു എന്ന് തോന്നി .
മുന്നോട്ട് നടക്കുമ്പോൾ ചില മരങ്ങളുടെ  ചിത്രം മനസ്സിൽ  കണ്ടു .ആ മരങ്ങൾ അവയുടെ ഇലകൾ പൊഴിഞ്ഞ് ഒറ്റയ്ക്ക് നിൽക്കുമ്പോൾ  വല്ലാത്തൊരു ഭംഗി കൂടും ഒറ്റപ്പെട്ട് പോയ ചിലരെപ്പോലെ...
തന്നെപ്പോലെയെന്ന് നീന ഓർത്തു കൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക