Image

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

പി പി ചെറിയാന്‍ Published on 10 May, 2021
കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

കൊളറാഡോ : കൊളറാഡോ സ്പ്രിംഗില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. കാമുകി ഉള്‍പ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാമനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഹോമില്‍ താമസിച്ചിരുന്ന യുവതിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടയില്‍ യുവാവ് കടന്നുവന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ല. മുതിര്‍ന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച വൈകിയും കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാതൃദിനത്തില്‍ നടന്ന അതീവ ദുഃഖകരമായ സംഭവത്തില്‍ കൊളറാഡോ ഗവര്‍ണര്‍ ജാര്‍ഡ് പോളിസ് ഉല്‍ക്കണ്ഠ അറിയിച്ചു. രാത്രി വൈകി ലഭിച്ച വിവരമനുസരിച്ച് കൊല്ലപ്പെട്ട ഏഴു പേരും ഹിസ്പാനിക് കുടുബാംഗങ്ങളാണെന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ഫ്രെഡി മാര്‍ക്വിസ് പറഞ്ഞു.

മാര്‍ക്വിസിന്റെ ഭാര്യയുടെയും സഹോദരന്റെയും ജന്മദിനാഘോഷമായിരുന്നുവെന്നും ഫ്രെഡി പറഞ്ഞു. മാര്‍ക്വിസും ഭാര്യയും പാര്‍ട്ടിയില്‍ നിന്നും പോയതിനുശേഷമാണ് വെയിവയ്പ് നടന്നത്. തന്റെ ഭാര്യയ്ക്ക് മാതാവിനെയും രണ്ടു സഹോദരന്‍മാരെയും നഷ്ട്ടപ്പെട്ടതായും ഫ്രെഡി പറഞ്ഞു.


പി പി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക