Image

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

Published on 11 May, 2021
ഓർമ്മകൾകൊണ്ട്  നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)
പായ എന്നു കേൾക്കുമ്പോൾ ഒരുപാട് ഓർമകളിലൂടെ പുറകോട്ട് പോയി സ്വപ്നങ്ങൾ കണ്ടു സുഖമായി ഒന്ന്‌ ഉറങ്ങാൻ കൊതിക്കും.
മനോജ് വെങ്ങോല 2020 വരെയുള്ള ജീവിതത്തിലെ ഓർമ്മകളിലൂടെ നെയ്തെടുത്തതാണ് 'പായ'.
പുസ്തകങ്ങൾ, ജീവിതയാത്രയിൽ സഞ്ചരിച്ച വഴികളിലെ കാഴ്ചകൾ, ആ യാത്രയിൽ ചേർത്ത് നിർത്തിയവർ, കണ്ടുമുട്ടിയ മുഖങ്ങൾ, വൈകാരികതയോടെ മനസ്സിൽ നിലാവ് പെയ്യിച്ചവർ, ജീവിതത്തിൽ പ്രകാശം പരത്തിയവർ, ജീവിതത്തിന്റെ അർത്ഥമോ അർത്ഥമില്ലായ്മയോ കാണിച്ചു തന്നവർ, അങ്ങനെ ജീവിതത്തിൽ വെളിച്ചം വിതറിയവരെക്കുറിച്ചുള്ള ഓർമ്മകൾ, വായിച്ച പുസ്തകങ്ങൾ എല്ലാം ചേർത്തുവെച്ച് എഴുതിയിരിക്കുന്ന/നെയ്തിരിക്കുന്ന ഈ പായ നമ്മുടെ മനസ്സിനെ വല്ലാതെ മുറിവേൽക്കുന്നു. അത് എന്നെ ഉറക്കത്തിൽ നടുക്കിയുണർത്തി,
ഹൃദയത്തെ തകർത്തിരിക്കുന്നു.

ഹൃദയം പൊള്ളിക്കുന്ന കഥകൾ എഴുതുന്ന കഥാകാരനാണ് മുനോജ് വേങ്ങോല. കഥാസമാഹാരം വായിക്കുന്നതു പോലെയുള്ള പായയിലെ എഴുത്ത്
അനേകം ജീവിത മുഹൂർത്തങ്ങളിലൂടെ,
ജീവിത സംഘർഷങ്ങളിലൂടെ ജീവിതത്തിന്റെ തന്നെ ഉൾകാഴ്ചകളാണ് പകർന്നു തന്നത്. തിളച്ചുരുകിയ 'ഒരു ലോഹ ദ്രവം പോലെ ഇതിന്റെ ഭാഷ വായിക്കുന്നവരെ പൊള്ളിക്കുന്നു. ഇതിലെ ഓരോ പേജ് മറിക്കുമ്പോഴും
ഹൃദയഭേദകമായ നിലവിളി കേൾക്കുന്നതായാണ് എനിക്കനുഭപ്പെട്ടത് .

ഇതിലെ ആദ്യ എഴുത്തുതന്നെ അച്ഛനെ കുറിച്ചാണ്.
പുസ്തകങ്ങൾ വച്ചിരിക്കുന്ന അലമാരയ്ക്ക് മുന്നിൽ നിൽക്കാൻ വയ്യ അച്ഛനെ ഓർമ്മ വരും
അച്ഛനെപ്പോലെ മക്കൾക്കു വേണ്ടിയും പുസ്‌തകങ്ങൾ തന്നെ കരുതുന്നു
അച്ഛനെപ്പോലെ ഇവ പകരുന്ന സ്നേഹം വെളിച്ചം എന്തു തരം രാസവസ്തുവാണ് ?കൊല്ലുന്നതോ കൊടുക്കുന്നതോ...? ഈ എഴുത്ത് എന്നെ സങ്കടത്തിലാക്കുകയും എന്റെ അച്ഛൻ്റെ ഓർമ്മയിലേക്കു തിരിച്ചു കൊണ്ടു പോവുകയും ചെയ്തു. മിക്കവരുടെയും ജീവിതത്തിൽ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടു പോയത് അച്ഛനാവും.

മരോട്ടിമരം പുതുതലമുറക്ക് ഒരത്ഭുതമാണ്.
ആ മരത്തിൻ്റെ ഓർമ്മയിൽ കമ്പരാമായണം എന്ന അധ്യായത്തിലൂടെ പുറത്തിറങ്ങാതെ ജീവിച്ച പെണ്ണുങ്ങളുടെ ഓർമ്മയിലൂടെ അവർക്ക് പറയാൻ കുറെയേറെ കഥകൾ ഉണ്ടായിരുന്നിരിക്കും. അവരുടെ കരച്ചിലൂടെയുള്ള പറച്ചിൽ എന്തു ജീവിതം അരക്കില്ലമാണത് അതിൽ ഉരുകിതീര്വാണ് എന്തിനാ ഇങ്ങനെ ചത്തു ജീവിക്കണെ വേദന നിറഞ്ഞ ഈ പറച്ചിൽ
ചൂണ്ടയിൽ പിടയുന്ന മീനുകളെക്കാൾ വേദനയോട് നമ്മുടെ ഹൃദയയം കൊത്തി വലിക്കും.

.ജീവിതം അവസാനിക്കുന്നില്ല എന്ന അധ്യായത്തിൽനാടകവും ജീവിതവും പരസ്പരം വച്ചു മാറാനാവാതെ ഒക്കെയും കൈവിട്ടു പോയ ഒരു കൂട്ടം മനുഷ്യരുണ്ട് തീ തിന്നു ജീവിക്കുന്ന പെണ്ണുങ്ങളെ സ്റ്റേജിൽ അവതരിപ്പിച്ചവർ ആ മുഖങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തിയ എഴുത്തിൽ സിരകളിൽ നാടകം കത്തിപടർത്തി.
കേരളം നെഞ്ചേറ്റിയ ഓരോ നാടകക്കാരൻ്റെയും ജീവിതം നാടകാഖ്യാനങ്ങൾ തന്നെയാണെന്നുള്ള തിരിച്ചറിവിൽ നമ്മുടെ മനസ്സിൽ തന്ന ഒരു മുറിവായി എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.

സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ കണ്ട ദൃശ്യം ഹൃദയത്തിൽ ബ്ലേഡിനാൽ വരഞ്ഞ എക്കാലത്തും ചോരയിറ്റുന്ന മുറിവുകൾ നമ്മുടെ മനസ്സിലും മുറിവുണ്ടാക്കുന്ന എഴുത്ത്.
ഓരോ ഓർമ്മകളിലും പ്രശസ്ത എഴുത്തുകാരുടെ എഴുത്ത് ഓർമ്മിച്ചു കൊണ്ടു ആ പുസ്തകങ്ങളിലെ വരികൾ എത്രമാത്രം മനസ്സിൽ കൊണ്ട് നടന്ന് എന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്.
ഓരോ കഥകളിലൂടെ മനോജ് പോകുമ്പോൾ ജീവിതം മുന്നോട്ട് കൊണ്ടു പോവുക അത്രമേൽ ആപൽക്കരമായ കാര്യമാണ് എന്ന് അ കഥകൾ ഓർമ്മിപ്പിച്ചപ്പോൾ ചുറ്റും ഇരുട്ടാണെന്നും പ്രകാശം വളരെ അകലെയാണെന്നും ആ കഥകൾ വിളംമ്പരം ചെയ്തു എന്ന എഴുത്തിൽ നമ്മുടെ കണ്ണുകൾ നനയും. ഓർമ്മകൾ മനസ്സിലേക്ക്
ഒരു തേങ്ങലോട് ഇടം പിടിക്കും.

മടങ്ങിയെത്തുന്ന നദികളിൽ വാക്കുകളുടെ ഇഴ കോർത്ത് നിൽക്കുന്ന മനോജിൻ്റെ ജീവിതം കാറ്റിൽ പട്ടം പോലെ അൽപ്പദൂരം ദിശയില്ലാതെ പറന്ന് ഒറ്റ ചിറകാൽ ആകാശം തേടുന്ന പക്ഷിയെപ്പോലെ ചുമൽ ചെരിഞ്ഞ് ചെളിയിൽ തന്നെ വീണതുപോലെ.
വായനക്കാരന്റെ ഹൃദയത്തിലേക്കു മായാത്ത നൊമ്പരം പകർന്ന് ആണ് ഈ അധ്യായം അവസാനിക്കുന്നത്.

ഉൾക്കടലിൻ്റെ ഉപരിതലത്തിലെ ഘന സാന്ദ്രമായ മൗനത്തെ എഴുതാത്ത വാക്കുകളാൽ വിശദീകരിക്കാൻ എന്ന തോന്നലിൽ ആ ഓർമ്മകളുടെ മുകളിൽ പായ വിരിച്ച് ഉറക്കമില്ലാതാകുമ്പോൾ എത്ര നൊന്തായിരിക്കും
മനോജിൻ്റെ കഥകൾ നമ്മുടെ മുമ്പിൽ എത്തുന്നത് .ആ കഥകൾ നമ്മുടെ ഉള്ളു പൊള്ളിച്ച് മനസ്സിൽ അസ്വസ്ഥത പടർന്നതിൻ്റെ ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി.
ഈ പുസ്തകത്തിൻ്റെ വായനയിലൂടെ ഒന്നൂടെ പ്രീയപ്പെട്ട കഥകളായി മാറി.

ജീവിതത്തിൻ്റെ മറുപുറത്തുള്ള മറ്റൊരു നിലാവ് കാണാൻ മൂന്നുവട്ടം പോയിട്ടും അതു തന്നെ സംഭവിച്ചു പകുതി പോയി മടങ്ങി വന്നു
" നേടാൻ ഒന്നുമില്ല .ജീവിതമല്ലാതെ
നഷ്ടപ്പെടാൻ ഒന്നുമില്ല .ജീവിതമല്ലാതെ
അഥവാ, നിന്നെത്തന്നെയല്ലാതെ..."
ആ തിരിച്ചറിവിൽ
ഉന്മാദത്തിന്റെ കടലിൽ കാറ്റു പായകൾ
നഷ്ടപ്പെട്ട് ജീവിതത്തിന്റെ കപ്പലോടുന്ന നാവികനായി മനോജ് തന്നെ എന്ന് സങ്കല്പിക്കുമ്പോൾ എന്തൊന്നില്ലാത്ത വിഷാദം വായനയിൽ അനുഭവപ്പെട്ട് സങ്കടം തോന്നി.

സി. അയ്യപ്പനെ തേടിയുള്ള യാത്രയിൽ
ജാതിയുടെയും മതത്തിൻ്റെയും ഭാഷയുമൊക്കെ കേരള സമൂഹത്തിൽ ചിലയാളുകളിൽ ഇപ്പഴും തലമുറകളായി ചോരയിലുറഞ്ഞതുപോയൊരു വികാരം മാറ്റാൻ ശ്രമിക്കുന്നില്ല എന്നുള്ളതിൻ്റെ തിരിച്ചറിവിൽ ഹ്യദയം നൊന്ത് ഉള്ള് കൊത്തിവലിച്ചതു കൊണ്ടായിരിക്കും
എറിഞ്ഞു കൊല്ലാം
പറഞ്ഞും കൊല്ലാം
എറിഞ്ഞു കൊന്നാൽ ചാവും
പറഞ്ഞു കൊന്നാൽ പിടഞ്ഞേ ചാവു
എന്നു എഴുതിയ സമീപകാലത്ത് മാധ്യമത്തിലെ മനോജിന്റെ കഥ 'പൊറള്'

മാത്രു മറ്റത്തിനെ കുറിച്ചെഴുതിയത് ശരിക്കും ഓർമ്മകളെ പുറകോട്ടു കൊണ്ടുപോയി .എന്റെ അച്ഛൻ വാങ്ങിച്ചോണ്ടു വരുന്ന മംഗളവും മനോരമയും വായിച്ചാണ് വായനയുടെ തുടക്കം .ആക്കാലത്ത് വാരികകളിലെ നോവലിൽ ഹിറ്റുകൾ മാത്രം എഴുതിയിരുന്ന മനുഷ്യൻ്റെ അവസ്ഥ വായിക്കുമ്പോൾ നിശബ്ദനായിപ്പോകും.

ജീവിതത്തിന്റെ തീവ്ര അനുഭവങ്ങളിൽ ചാലിച്ച ആത്മാർത്ഥതയും സത്യസന്ധമായ തുറന്നെഴുത്തിലൂടെ മനോജിൻ്റെ ജീവിതത്തിൻ്റെ
ഉള്ളറകളിലേക്ക് കൊണ്ടുപോയി ജീവിതത്തിൻ്റെ
നേർകാഴ്ചകൾ കാലത്തിൻ്റെ നിറച്ചാർത്തിൽ ചാലിച്ച് നമ്മുക്കു മുന്നിൽ തുറന്ന പുസ്തകത്തിലൂടെ ഉള്ളു തൊടുന്ന അനുഭവങ്ങളുടെ
ചില കുറിപ്പുകൾ വായിച്ചപ്പോൾ അറിയാതെ തന്നെ കണ്ണു നിറഞ്ഞു.
പായയിലെ ജീവിതങ്ങൾ കാലങ്ങളോളം നമ്മളെ അസ്വസ്ഥരാക്കും.
ഓർമ്മകൾകൊണ്ട്  നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക