Image

ഫോണ്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥന് ശകാരം; മജിസ്‌ട്രേറ്റിനെ സ്ഥാനത്തുനിന്നു മാറ്റി

Published on 11 May, 2021
ഫോണ്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥന് ശകാരം; മജിസ്‌ട്രേറ്റിനെ സ്ഥാനത്തുനിന്നു മാറ്റി


തിരുവനന്തപുരം: പൊലീസിനോട് അപമര്യാദയായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണം നേരിടുന്ന മജിസ്ട്രേറ്റിനെ സ്ഥാനത്ത് നിന്ന് മാറ്റി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതു വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ടിയാറ റോസ് മേരിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സ്ഥാനത്തുനിന്നു മാറ്റി. 

നെയ്യാറ്റിന്‍കര അഡീഷണല്‍ മുന്‍സിഫ്-രണ്ട് ആയാണ് നിയമനം. പാറശ്ശാല മുള്ളുവിള തോട്ടിന്‍പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം.സുധീറിനെ കാണാതായ സംഭവത്തില്‍ ഫോണ്‍ചെയ്ത എ.എസ്.ഐ.യോട് രൂക്ഷമായാണ് മജിസ്ട്രേറ്റ് ടിയാറ റോസ് മേരി പ്രതികരിച്ചത്. കാണാതായ ആള്‍ തിരിച്ചുവന്നതുകൊണ്ടാണ് വിളിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടും മജിസ്ട്രേറ്റ് ചൂടാകുകയായിരുന്നു.

പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും നേരിട്ട് വിളിക്കരുതെന്നും ആവശ്യമുണ്ടെങ്കില്‍ കോടതിയിലെ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ മുഖേനയോ, ബെഞ്ച് ക്ളാര്‍ക്ക് മുഖേനയോ മാത്രമേ ബന്ധപ്പെടാവൂ എന്ന നിര്‍ദേശവും മജിസ്ട്രേറ്റ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിയാറ റോസ് മേരിയെ സ്ഥാനംമാറ്റി ഉത്തരവിറങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക