കൊച്ചി: ടി. ദീപേഷ് സംവിധാനം ചെയ്ത 'അക്വേറിയം' സിനിമയുടെ ഒ.ടി.ടി റിലീസ് ഹൈകോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തു. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന സിനിമ പേര് മാറ്റിയതാണ് 'അക്വേറിയ'മെന്നായിരുന്നു പരാതി.
മേയ് 14ന് സൈന പ്ലേ വഴി ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറാണ് ചിത്രത്തില്‍ യേശുവിന്റെ റോളിലെത്തുന്നത്. സംവിധായകന് വി.കെ. പ്രകാശ്, കന്നഡ നടി രാജശ്രീ പൊന്നപ്പ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ടു തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമയാണ് 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും'. പിന്നീട് പേര് 'അക്വേറിയം' എന്ന് മാറ്റി പ്രദര്‍ശനത്തിന് ഒരുക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. ട്രിബൂണലിന്റെ നിർദേശപ്രകാരമാണ് പേരു മാറ്റിയത്.