Image

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

Published on 13 May, 2021
രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം
ന്യൂഡല്‍ഹി: കൊറോണ മുക്തരായവര്‍ രോഗം ഭേദമായി ആറ് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പ്ലാസ്മ ചികിത്സ നടത്തിയവര്‍ ആശുപത്രി വിട്ട് മൂന്ന് മാസത്തിന് ശേഷമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് ശുപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതില്‍ തടസ്സമില്ല. നിലവില്‍ ഈ വിഭാഗത്തിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങളില്‍ ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള നാല്-ആറ് ആഴ്ചയായിരുന്നു. പിന്നീട് ഇത് ആറ്-എട്ട് ആഴ്ചയായി ഏപ്രിലില്‍ വര്‍ധിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക