Image

പ്രയാഗ്രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

Published on 16 May, 2021
പ്രയാഗ്രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍


ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധി
ച്ചിട്ടുണ്ട്. ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസിയായ ദിവ യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 
പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രവേശവാസി പറഞ്ഞു. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്.

അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികള്‍ പറയുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കണ്‍വര്‍ജിത്ത് തിവാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക