ഒടുക്കം അത് തന്നെ സംഭവിച്ചു. വോട്ട് ചെയ്തവർ വീടിനകത്തും നേതാക്കൾ വെളിയിലുമായി. അതായത് ജാതിവ്യവസ്ഥയും ഉള്ളവനും ഇല്ലാത്തവന്മെന്ന വ്യവസ്ഥയുമൊക്കെ മാറി ഒടുക്കമിപ്പോൾ അധികാരമുള്ളവനും ഇല്ലാത്തവനുമെന്ന അവസ്ഥയിലേക്കായി കേരളത്തിന്റെ മാറ്റം. കോവിഡ് അതിവ്യാപനത്തിന്റെ പേരിൽ എല്ലാ ജനങ്ങളെയും വീടിനകത്തിരുത്തുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ജനങ്ങളെ വീട്ടിലിരുത്തി രാഷ്ട്രീയക്കാർ പുറത്തിറങ്ങി നടക്കുന്നതിൽ വലിയ അപകടം മണക്കുന്നുണ്ട്. അധികാരമുള്ളവന് എന്തുമാകാമെന്ന ധാരണയിലാണ് കേരളത്തിലെ രാഷ്ട്രീയം ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഗൗരിയമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത് മുഖ്യമന്ത്രിയടക്കം അനേകം പ്രമുഖരാണ്. അതിന് മാത്രം ഇളവ് കൊടുത്തുകൊണ്ടാണ് സർക്കാർ അധികാരമാണ് ഏറ്റവും വലുതെന്നു തെളിയിച്ചത്. ഇവിടെ സാധാരണക്കാരുമുണ്ട് സാർ . മരിച്ച പ്രിയപ്പെട്ടവരേ കാണാൻ ഒന്ന് പോകാൻ പോലും കഴിയാത്ത എത്രയോ മനുഷ്യർ. അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത എത്രയോ മനുഷ്യർ, അവരൊക്കെ വീടുകളിൽ ഇരുന്നത് ഈ നാടിന്റെ സുരക്ഷയോർത്താണ്. എന്നിട്ടും ആ സാധാരണക്കാരുടെ അറിവും അർപ്പണവും പോലും നമ്മുടെ ജനപ്രിയ നേതാക്കൾ കാണിക്കാതിരിക്കുമ്പോഴാണ് കേരളത്തിലെ ഓരോ ജനതയ്ക്കും ഭീതിയേറുന്നത്.
വിശ്വസിക്കുന്ന മനുഷ്യരോ, പ്രസ്ഥാനങ്ങളോ, വിഭാഗങ്ങളോ പറയുന്നതൊക്കെ കേൾക്കാൻ തയ്യാറായ ഒരു ജനതയാണ് കേരളത്തിന്റേത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോലും ആരും പറയാതെ കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും പണം നൽകിയവരാണ് ഈ ജനത. അവരെയാണ് നിങ്ങൾ രാഷ്ട്രീയ അധികാരം കൊണ്ട് രണ്ടു തട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതെന്നോർക്കുക. ഇപ്പോൾ അധികാരപ്പെട്ട, അത്യാവശ്യമുള്ളവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തേണ്ട സത്യപ്രതിക്ഞ്ഞാ ചടങ്ങ് പോലും എഴുന്നൂറ് പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുമെന്ന തീരുമാനം ഈയൊരവസരത്തിൽ എത്രത്തോളം ഭീതിയുളവാക്കുന്നുണ്ടെന്ന് നമുക്ക് ഓരോരുത്തർക്കും കൃത്യമാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പോലും കൊലപാതകം ചെയ്ത ആളുകളോടെന്ന പോലെ പെരുമാറുന്നത് പോലീസ് സംവിധാനങ്ങൾക്കിടയിലൂടെ അധികാരത്തിന്റെ മാത്രം ബലത്തിൽ രാഷ്ട്രീയ നേതാക്കൾ നടന്ന് നീങ്ങുമ്പോൾ ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥിതിയിൽ എവിടെയൊക്കെയോ കരടുകൾ വീണുകൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ജനപക്ഷത്താണെന്ന തോന്നലിൽ ഈ ജനത ഈ ഗവൺമെന്റിൽ എത്രത്തോളം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ നാട്ടിലെ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.കാരണം ഇതൊരു ജനാധിപത്യമാണ്. ജനങ്ങളാണ് ഈ നാടിന്റെ നട്ടെല്ല്.
മാളികയിൽ നിന്ന് മാളോരെ കൊഞ്ഞനം കുത്തുന്നവർ
സ്വന്തം ലേഖകൻ
അധികാരം ഏതൊരു മനുഷ്യനെയും അതിന്റേതായ ചില ചട്ടക്കൂടുകളിലേക്ക് ചുരുക്കിക്കെട്ടാറുണ്ട്. ഹിറ്റ്‌ലരും മുസോളിനിയും അതിന്റെ ഉദാഹരണങ്ങളാണ്. ഒരു നാടിനെ നയിക്കാൻ ഒരാൾ അത്യാവശ്യമാണ് പക്ഷെ അയാൾ അയാൾക്ക് വേണ്ടിയും അയാളെ അനുസരിക്കുന്നവർക്ക് വേണ്ടിയും മാത്രം നിലകൊള്ളേണ്ട ഒരാളല്ല. മതമോ വർഗ്ഗമോ വർണ്ണമോ ഒന്നും നോക്കാതെ തനിക്ക് ചുറ്റുമുള്ള മനുഷ്യരെ താനുണ്ട് മുൻപിലെന്ന ഉറപ്പിൽ പിടിച്ചുയർത്തുന്ന ഒരാളാണ്. ഗാന്ധിയും, സർദാർ വല്ലഭായ് പട്ടേലുമൊക്കെ അത്തരത്തിൽ നമ്മളെ സ്വാധീനിച്ചവരാണ്.
രാഷ്ട്രീയം ജനങ്ങളെ സേവിക്കാൻ വേണ്ടി മാത്രമുള്ളതാണ്. അവനവന്റെ കീശ വീർപ്പിക്കാനുള്ള ഒരു ഉപാധിയായി അതിനെ കണ്ടവർക്ക് കാലം തിരിച്ചടികl കൊടുത്തിട്ടുമുണ്ട്. അതുകൊണ്ടാണല്ലോ ഹിറ്റ്‌ലർ തോറ്റു പോയത്. ഏകാധിപധിയായ ഭരണാധികാരികളോട് ആര് ക്ഷമിച്ചാലും ചരിത്രം ക്ഷമിച്ചെന്നിരിക്കില്ല. അവർ എപ്പോഴായാലും വലിച്ചു ചീന്തപ്പെടും. എല്ലാവർക്കും ഓടരോ കഴിവുകൾ ഉണ്ടായിരിക്കാം, വ്യത്യസ്തങ്ങളായത്. അതുപോലെതന്നെ നായകനാവുക നയിക്കുക എന്നുള്ളതും ഒരു കഴിവ് തന്നെയാണ്. അയാൾ അമാനുഷികനാവണമെന്നില്ല. അയാളുടെ ശക്തി അയാൾക്ക് ചുറ്റുമുള്ള മനുഷ്യരായിരിക്കണം. ആ മനുഷ്യർക്ക് അയാളോടുള്ള കഠിനമായ വിശ്വാസമായിരിക്കണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരക്കൊതി മാത്രം ആഗ്രഹിച്ചു വന്നു കൂടിയ പലരുമുണ്ട്. പല പ്രതിസന്ധി ഘട്ടങ്ങളിലും നാടിനോ നാട്ടുകാർക്കോ ഒപ്പമില്ലാതെ ശീതീകരിച്ച മുറികളിൽ സുഖമായിട്ടുറങ്ങുന്നവർ. എല്ലാ പാഴുകളും ഒടുവിൽ വന്നടിയുന്ന ഒരേയൊരു ഇടമാണ് രാഷ്ട്രീയം എന്നതാണ് സത്യം. ക്രിമിനൽ കേസുകളിലെ പ്രതികളിൽ തുടങ്ങി രാജ്യദ്രോഹക്കുറ്റം വരെ ചെയ്തവരാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർ. നാടിന് വേണ്ടവരല്ല യഥാർത്ഥത്തിൽ ഇന്ത്യയിൽ വന്നുപോയിട്ടുള്ളവരാരും. അതുകൊണ്ടാണല്ലോ വെളിച്ചവും വെള്ളവും കക്കൂസുകളും പോലുമില്ലാത്ത എത്രയോ തെരുവുകൾ ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നത്. അതുകൊണ്ടാണല്ലോ ജാതിക്കൊലകളും കലാപങ്ങളും ഇവിടെ തുടർക്കഥകളാവുന്നത്. ഇന്ത്യ ഇപ്പോഴും സ്വതന്ത്രമല്ല. വർണ്ണ വിവേചനങ്ങളുടെയും, ജാതിവ്യവസ്ഥകളുടെയും, മതഭീകരതകളുടെയും കെട്ടു പിണഞ്ഞു കിടക്കുന്ന രാജ്യം മാത്രമാണ്