ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയും അംഗസംഘടനകളും ചെയ്യുന്ന സേവനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടും മാർഗ്ഗനിർദേശങ്ങൾ നൽകിക്കൊണ്ടും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് സംഘടനാംഗങ്ങളുമായി സൂമിൽ സംവദിച്ചത് അമേരിക്കൻ മലയാളികൾക്കാകെ അഭിമാനമായി. മന്ത്രിക്കു പുറമെ കായംകുളം എം.എൽ.എ യു. പ്രതിഭ, അരൂർ എം.എൽ.എ. ദലീമ ജോജോ എന്നിവരും ആശംസകളുമായെത്തി.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്യാനും അവരുടെ ഭാവിക്കു വേണ്ട കാര്യങ്ങൾ ഏറ്റെടുക്കുവാനും ഫോമായും അംഗ സംഘടനകളും തയ്യാറാണെന്നു പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സംവാദം നിയന്ത്രിച്ചു. ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദി പറഞ്ഞു
'ആരോഗ്യമന്ത്രി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം,അമേരിക്കൻ മലയാളി സമൂഹവുമായി ഞാൻ ആദ്യമായി ഔപചാരികമായി സംസാരിക്കുന്നത് ഫോമയിലൂടെയാണ്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,' -മന്ത്രി വീണ ജോർജ് പറഞ്ഞു.
'ഈ നിമിഷത്തിൽ ഉൾപ്പെടെ നാടിനും കേരളസമൂഹത്തിനും സമൂഹനിർമ്മിതിക്കും പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനും വേണ്ടി ഫോമാ ചെയ്തുവരുന്ന കാരുണ്യപ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാവില്ല. അതൊരു നന്ദിവാക്കിൽ ഒതുങ്ങുകയുമില്ല.
'കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്. കേരളം അതിന്റെ ഒരു 'പീക് ടൈം' (ഉച്ചസ്ഥായി) കടന്ന്, ഗ്രാഫ് താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ഉച്ചസ്ഥായി വൈകിപ്പിക്കാനാണ് നമ്മൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സമയം ആവശ്യമായിരുന്നു എന്നതാണ് ഇതിന്റെ കാരണം.
'വെന്റിലേറ്ററുകൾ, ഐസിയു ബെഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ എല്ലാത്തിന്റെയും പരിമിതി മറികടക്കാനുള്ള സാവകാശം ആവശ്യമായിരുന്നു. പ്രാണവായുവിന്റെ വില തിരിച്ചറിഞ്ഞ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്.
'മറ്റൊരു പ്രധാന കാര്യം, രണ്ടാം തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മൂന്നാം തരംഗം നമ്മൾ പ്രതീക്ഷിക്കുന്നു എന്നതാണ്. അതിനു വേണ്ട മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച വേറൊരു വൈറസ് വകഭേദത്തിലൂടെയാകാം മൂന്നാം തരംഗം. വൈദ്യശാസ്ത്രവും ഉന്നതതല കമ്മിറ്റിയുടെ പഠനങ്ങളും അത്തരം സൂചനയാണ് നൽകിയിരിക്കുന്നത്. ഇതിനായി നമ്മുടെ മെഡിക്കൽ സൗകര്യം വർദ്ധിപ്പിക്കേണ്ടതുണ്ട്.
'കിടപ്പുരോഗികൾക്ക് സംസ്ഥാനത്ത് വാക്സിനേഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് വാക്സിൻ അംഗീകരിച്ചിട്ടില്ലെന്നത് ഒരു വെല്ലുവിളിയാകും
'ഈ അവസരത്തിൽ നാടിനൊപ്പമുണ്ട് എന്ന വലിയൊരു കരുതലാണ് ഫോമയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സഹായിക്കാൻ സന്നദ്ധരായ സുമനസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് കൃത്യസമയത്ത് അർഹരായവരിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ഫോമയുടെ നേതൃപാടവം അഭിനന്ദനാർഹമാണ്. ഫോമാ കുടുംബത്തിലെ ഓരോ അംഗവും നാടിനുവേണ്ടി വലിയരീതിയിലുള്ള സേവനമാണ് നടത്തുന്നത്.
'സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലേക്ക് (കെ എം എസ് സി) എയർപോർട്ട് മാർഗം വൈദ്യോപകരണങ്ങൾ എത്തിക്കുന്നതിന് ഫോമയുടെ ഭാഗത്തുനിന്നുള്ള പരിശ്രമം മനസ്സുനിറയ്ക്കുന്നു. വെന്റിലേറ്ററുകളും മറ്റും കെ.എം.സി.യിൽ നിന്ന് ആശുപത്രികളിലേക്ക് വിതരണം ചെയ്യും. ഈ അവസരത്തിൽ കേരള സർക്കാരിനു വേണ്ടി, ഫോമയോടുള്ള ഔപചാരികമായ നന്ദി ഞാൻ അറിയിക്കുകയാണ്. മാനസികവും ശാരീരികവും സാമ്പത്തികമായും ഈ ഉദ്യമത്തെ പിന്തുണച്ച ഓരോരുത്തരോടും നാടിന്റെ നന്ദി അറിയിക്കുന്നു.
'അവിടെ നിന്ന് നിങ്ങൾ എത്തിക്കുന്ന വെന്റിലേറ്ററുകളും പൾസ് ഓക്സിമീറ്ററുകളുമെല്ലാം അനേകം പേർക്ക് ഉപകാരപ്പെടും. നമ്മൾ ശാസ്ത്രീയമായ രീതിയിലാണ് നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പീഡിയാട്രിക് ഡിപ്പാർട്മെന്റ്, പ്രത്യേകിച്ച് ഐ സി യു -കളും മറ്റും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നത്.
ഡെൽറ്റ എന്നുപേരുള്ള ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന് ഇനിയും മാറ്റങ്ങൾ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനെ അതിജീവിക്കുന്നതിനുള്ള മുന്നൊരുക്കവും നടത്തുന്നുണ്ട്. മൂന്നാം തരംഗം ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നെങ്കിലും, ഉണ്ടായാൽ അതിനുള്ള പോംവഴി കണ്ടെത്തുകയാണ്.
'മുൻപും നിരവധി തവണ ഫോമാ അംഗങ്ങളിൽ നിന്ന് നാടിന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് സ്നേഹപൂർവ്വം സ്മരിക്കുന്നു. ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംഘടന കരുത്താർജ്ജിക്കട്ടെ എന്ന് ആശംസിക്കുന്നു. ഫോമയോടുള്ള കടപ്പാട് എക്കാലവും ഉണ്ടായിരിക്കും.
'ഒരു കാര്യം ഉറപ്പ് തരുന്നു- നിങ്ങളുടെ സഹായം ഏറ്റവുമധികം അർഹിക്കുന്ന ആളുകളിലേക്ക് തന്നെ എത്തിച്ചേരും. ആവശ്യമുള്ള ഇടങ്ങളിൽ എല്ലാ സാമഗ്രികളും കൃത്യമായി എത്തുന്നുണ്ടെന്നും ഒന്നും പാഴാക്കാതെ എല്ലാം ഉപയോഗിക്കുമെന്നും വാക്ക് തരുന്നു. തുടർന്നും നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ, ഫോമയുടെ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം കൂടെ ഉണ്ടാകണം എന്നും അഭ്യർത്ഥിക്കുന്നു.
വിദേശ രാജ്യങ്ങളിൽ പോകാൻ തയ്യാറെടുക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് പ്രത്യേക വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ അവരെ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. നമുക്ക് ഒരുമിച്ച് നമ്മുടെ നാടിനു വേണ്ടി മുന്നോട്ടു പോകാം-മന്ത്രി പറഞ്ഞു. ജോൺ ടൈറ്റസ് നൽകിയ സഹായങ്ങളും അവർ അനുസ്മരിച്ചു.
അരൂർ എംഎൽഎ ദലീമ ജോജോയുടെ വാക്കുകൾ:
മൂന്ന് കരകളും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് അരൂർ മണ്ഡലം. മുട്ടറ്റം വെള്ളം എല്ലായിടത്തും തങ്ങി നിൽക്കുകയാണ്. അതിനിടയ്ക്കാണ് കോവിഡിന്റെ ഈ രണ്ടാം തരംഗം. ഒരുപാട് മനുഷ്യർ വിഷമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും കൂടി ഒരാൾ പറഞ്ഞറിഞ്ഞ് വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഡോക്ടറോടൊപ്പം ചീഞ്ഞുകുറുകിയ വെള്ളത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മാനസിക വിഭ്രാന്തിയുള്ള അമ്മ അടങ്ങുന്ന കുടുംബത്തിൽ പോയി. ഭക്ഷണം പോലും കഴിക്കാതെ കിടപ്പുരോഗിയായ ആളെ ആ വീട്ടിൽ ചെന്ന് നേരിൽകണ്ട് , കുടുംബത്തിന്റെ ദയനീയമായ അവസ്ഥ മനസിലാക്കിയപ്പോൾ വല്ലാത്ത വിഷമം തോന്നി.
ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം. ഈ അവസരത്തിൽ ഫോമാ പോലൊരു സംഘടന കേരളത്തിലെ ജനങ്ങൾക്ക് ചെയ്യുന്ന നന്മ അഭിമാനിക്കാവുന്ന ഒന്നാണ്.
പഠിക്കാൻ നിവൃത്തിയില്ലാത്ത കുഞ്ഞുങ്ങളാണ് നാടിന്റെ മറ്റൊരു നൊമ്പരം. അച്ഛനും അമ്മയും രോഗികളായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വലിയൊരു പ്രശ്നമാണ്. ഒരു വീട്ടിൽ അച്ഛനും അമ്മയും ഇളയകുട്ടിയും സംസാരശേഷി ഇല്ലാത്തവർ, മൂത്തകുട്ടിയാണ് അവരുടെ ശബ്ദം; പഠിക്കാൻ നിവൃത്തിയില്ല. ഇത്തരത്തിൽ നിത്യേന ഒരുപാട് പേർ വിഷമങ്ങൾ വിളിച്ചുപറയുമ്പോഴാണ് ഫോമയിൽ ഇക്കാര്യം ഞാൻ അറിയിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്നതിന് സ്മാർട് ഫോൺ എത്തിച്ചുനല്കിയതുൾപ്പെടെ അതിവേഗത്തിൽ ലഭ്യമായ ആ സഹായങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും ഇനിയും നമ്മുടെ നാടിന്റെ ദുഃഖങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നിരാലംബരായ മനുഷ്യർക്ക് കൈത്താങ്ങായി മാറാൻ ഫോമയ്‌ക്ക് സാധിക്കട്ടെ.'
കായംകുളം എം എൽ എ യു.പ്രതിഭ
'തിരഞ്ഞെടുപ്പ് ഫലം എത്തുന്നതിന് തൊട്ടു മുൻപ് ഇതുപോലൊരു സൂം മീറ്റിൽ പങ്കെടുത്തുകൊണ്ട് കായംകുളത്തെ ജനങ്ങളുടെ ചില ആവലാതികൾ ഫോമയുമായി പങ്കുവച്ചിരുന്നത് ഓർക്കുന്നു. അത് നിങ്ങൾ മനസ്സാലെ ഏറ്റെടുത്തതിന് നാടിന്റെ നന്ദി ആദ്യം അറിയിക്കട്ടെ.
കേരളത്തിൽ കോവിഡ് രൂക്ഷമാകുന്നതിന് വളരെ മുൻപ് അങ്ങനൊരു സാഹചര്യം നേരിട്ടതും തരണം ചെയ്തതുമായ നാടാണല്ലോ അമേരിക്ക. അങ്ങനൊരു നാട്ടിൽ ഇരുന്നുകൊണ്ട്, ജന്മനാട്ടിലെ പ്രതിസന്ധി മനസ്സിലാക്കി, സമയോചിതമായ ഇടപെടൽ നടത്തിയ ഫോമാ അഭിനന്ദനം അർഹിക്കുന്നു.
കോവിഡ് പിടിപ്പെട്ട നൂറ് പേരെ എടുത്താൽ 70 പേരും വളരെയധികം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയവരാണ്. ഒറ്റപ്പെടലാണ് അതിൽ ഏറ്റവും ഭീകരമായ അവസ്ഥയെന്ന് ഞാൻ പറയാതെ നിങ്ങൾക്കറിയാമല്ലോ. വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേരുമെന്ന് അറിഞ്ഞപ്പോഴും, ഇത്ര വിപുലമായ രീതിയിലാണ് നിങ്ങളത് ചെയ്യാൻ പോകുന്നതെന്ന് ഞാൻ കരുതിയിരുന്നില്ല. കായംകുളത്തെ താലൂക്കാശുപത്രിക്ക് വെന്റിലേറ്റർ നൽകുന്നു എന്നതിന് ജനപ്രതിനിധി എന്ന നിലയിൽ നന്ദി അറിയിക്കുന്നു.
മേയ് മാസം തുടക്കത്തിലൊക്കെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലായിട്ട്, ബെഡ് കിട്ടാനൊക്കെ സഹായം ആവശ്യപ്പെട്ട് ഒരുപാടുപേർ വിളിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മറ്റു രോഗങ്ങളുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ, ഓക്സിജൻ ലെവൽ താഴ്ന്ന് സങ്കീർണതകൾ ഉണ്ടാകുന്ന അവസ്ഥയും രൂക്ഷമായി. അതുകൊണ്ട് തന്നെ, ഫോമാ ഇപ്പോൾ എത്തിച്ചുതരുന്ന സഹായം വളരെ വലുതാണ്. ഫോമയുടെ കുടുംബാംഗങ്ങൾക്കും അംഗസംഘടനകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഇത്രയും മഹത്തരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നൊരു സംഘടനയാണ് ഫോമയെന്ന് സത്യത്തിൽ വൈകിയാണ് ഞാൻ അറിയുന്നത്. ഇനി നിങ്ങളുടെ പ്രവർത്തനങ്ങളിൽ കായംകുളം മണ്ഡലത്തെ പ്രത്യേകമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതുപോലൊരു കാര്യം, അമേരിക്കയിൽ കോവിഡ് ശാന്തമായെങ്കിലും ഓരോരുത്തരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ആരോഗ്യത്തോടെ മറ്റൊരു രാജ്യത്ത് കഠിനാധ്വാനം ചെയ്ത് അതിൽ നിന്നൊരു പങ്കാണ് ജന്മനാടിനെ സഹായിക്കാൻ നിങ്ങൾ നല്കുന്നതെന്നത് കടപ്പാടോടെ ഓർക്കുന്നു. കേരളത്തോടുള്ള നിങ്ങൾ ഓരോരുത്തരുടെയും അദമ്യമായ സ്നേഹത്തിന് പകരം തരാൻ ഒന്നുമില്ല.എന്നും ഈ കടപ്പാടുണ്ടാകും എന്നുമാത്രമേ പറയാനുള്ളു,' പ്രതിഭ എം.എൽ.എ പറഞ്ഞു.
കോവിഡ് ബാധിച്ച എം.എൽ.എ ആഴ്ചകളോളം പൊതുരംഗത്തു നിന്ന് മാറി നീക്കുകയായിരുന്നു.
ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ, അഡ്വൈസറി ബോർഡ് ചെയർ ജോൺ സി. വർഗീസ് എന്നിവരും ഫോമായുടെ ഈ ഉദ്യമത്തിന് സംഭാവനകൾ നൽകിയവരും അംഗസംഘടന നേതാക്കളും സംസാരിച്ചു