Image

നികേഷ് - സുധാകരന്‍ പോര്; നികേഷിനെതിരെ കൊടിക്കുന്നില്‍ സുരേഷ്

ജോബിന്‍സ് തോമസ് Published on 10 June, 2021
നികേഷ് - സുധാകരന്‍ പോര്; നികേഷിനെതിരെ കൊടിക്കുന്നില്‍ സുരേഷ്
കെപിസിസി പ്രസിഡന്റായ ശേഷം കെ.സുധാകരനില്‍ നിന്നും തനത് ശൈലിയിലുള്ള മറുപടി കേള്‍ക്കേണ്ടി വന്ന ആളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം.വി നികേഷ് കുമാര്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ നികേഷ് ചോദിച്ച ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി.

നികേഷിന്റെ ചോദ്യം ഇങ്ങനെയായിരുന്നു 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്നൊരു ചോദ്യമുണ്ട് ശ്രീ സുധാകരന്‍ താങ്കളുടെ നാവില്‍ വരുന്നത് പറയാതിരിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ. മനസ്സില്‍ വരുന്നത് ചെയ്യാതിരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ ? അതൊന്നു മാറ്റിവയ്ക്കാന്‍ താങ്കള്‍ക്ക് കഴിയുമോ കെപിസിസി പ്രസിഡന്റായിരിക്കെ ഇങ്ങനെ പറയാന്‍ തോന്നുന്ന ചിലതൊക്കെ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെ

സുധാകരന്റെ മറുപടി ' നിങ്ങളേക്കാളൊക്കെ സഹിഷ്ണുതയും സമചിത്തതയും ഉള്ള ആളാണ് ഞാന്‍. എന്നെ നികേഷിന് പണ്ടേ അറിയാമല്ലോ സിപിഎമ്മിന്റെ ആക്രമണത്തില്‍ നിന്നും നിങ്ങളുടെ സ്വന്തം അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കൂടെ നിന്ന കാലം മുതല്‍ നിങ്ങള്‍ക്കെന്നെ അറിയാമല്ലോ? അച്ഛനെ മറന്ന് നിങ്ങള്‍ കമ്മ്യൂണിസത്തിലേയ്ക്ക് തിരിച്ച് പോയി പക്ഷെ ഞാന്‍ പോയിട്ടില്ല. അച്ഛന്റെ കാഴ്ചപ്പാടിനൊപ്പം ഞാന്‍ ഇന്നും നില്‍ക്കുന്നു ഇവിടെ. അച്ഛന്റെ കാഴ്ച്ചപ്പാടുകളെ പിന്തുടരാന്‍ സാധിക്കാത്ത നിങ്ങള്‍ ആ വിമര്‍ശനമൊന്നും എന്നോട് വേണ്ട. അത് മാറ്റി വച്ചേക്കണം. 

'ജാത്യാലുള്ളത്' എന്ന നികേഷിന്റെ പരാമര്‍ശം സുധാകരനെ ജാതിപരമായി അവഹേളിച്ചതാണെന്ന ആരോപണം ഇതിനകം തന്നെ പലരും ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ നികേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. തന്റേ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേഷിന്റെ പ്രതികരണം. 

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....

'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ''
കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നത്.
ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. CPM നേതാക്കന്മാര്‍ എന്തെങ്കിലും മൊഴിഞ്ഞാല്‍ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ നാവ് ഇപ്പോള്‍ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോണ്‍ഗ്രസുകാര്‍ക്ക് നേരെയാവുമ്പോള്‍ 'ചത്തത് പോലെ കിടന്നേക്കാം' എന്ന് സാംസ്‌കാരിക പ്രമുഖര്‍ AKG സെന്ററില്‍ എഴുതി കൊടുത്തിട്ടുണ്ടോ ? 
ശരിയാണ്, കെ സുധാകരന്‍ എന്ന  പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകള്‍ കൂടിയായ നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളര്‍ന്നു പിന്‍മാറാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരന്‍ ആണെങ്കില്‍, മൂവര്‍ണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവര്‍ന്ന് നില്‍ക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നത് കെ സുധാകരന്‍ ആണെങ്കില്‍ അദ്ധേഹത്തിന് അല്‍പ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍ കെ എസ് ആ ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളു- അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മ്മകള്‍ എങ്കിലും നികേഷ് മറന്നു പോകരുത്.
നികേഷിനോട് മാപ്പ് പറയാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക