എറണാകുളത്തെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോടതിയില്‍ പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാദമായിരുന്നു പ്രതിഭാഗം നടത്തിയത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ പോലീസ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിഭാഗം വാദിച്ചു.
ഈ അറസ്റ്റിലൂടെ പോലീസ് കോടതിയെ അപമാനിക്കുകയാണ് ചെയ്തതെന്നും മാര്‍ട്ടിനായി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത് സാരമില്ലെന്ന് പറഞ്ഞു കൊണ്ട് ഈ വാദം തള്ളിയ കോടതി മാര്‍ട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ യുവതി മുന്‍ പരിചയത്തെ തുടര്‍ന്ന് കൊച്ചിയില്‍ മാര്‍ട്ടിന്റെ കൂടെ ഒരു ഫ്‌ളാറ്റില്‍ താമസിച്ചു വരവെയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ദേഹത്ത് ചൂടുവെള്ളവും കണ്ണില്‍ മുളകുവെള്ളവും ഒഴിച്ചായിരുന്നു പ്രതിയുടെ പീഡന മുറകള്‍ കൂടാതെ ബല്‍റ്റുകൊണ്ടും മറ്റും മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പീഡനവിവരം പുറത്തുപറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതിയുടെ പീഡനം. ഒടുവില്‍ മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്ത് യുവതി ഫ്‌ളാറ്റില്‍ നിന്നും രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ ഫോണില്‍ വിളിച്ച മാര്‍ട്ടിന്‍ തിരിച്ചെത്തിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തൃശൂരില്‍ ഒളിവിലായിരുന്ന മാര്‍ട്ടിനെ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടായിരുന്നു പോലീസ് പിടികൂടിയത്.