മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയെന്ന മഹാരാജ്യം ഒരു കുടിയേറ്റക്കാരന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് എത്ര ഉയരത്തിൽ പറക്കാനുള്ള കരുത്താണ് പകരുക എന്ന് പ്രവചിക്കാനാകില്ല. 1991 സെപ്റ്റംബറിൽ സൗത്ത് ഡക്കോട്ടയിൽ സ്റ്റുഡന്റ് വിസയിൽ എത്തുമ്പോൾ, കെവിൻ കിഷോർ കൗളെന്ന മുപ്പതുകാരന് കൈമുതലായുണ്ടായിരുന്നത് ആന്ധ്രയിലെ വാറങ്കലിലെ റീജിയണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് സ്വന്തമാക്കിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദവും ഇന്ത്യൻ നാവികസേനയിലും നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിലും ജോലി ചെയ്ത പരിചയവും മാത്രമായിരുന്നു.
പിന്നീട്, യുഎസ് വെസ്റ്റ് കോസ്റ്റിൽ ഒരു സംരംഭകനായി കോടികൾ സമ്പാദിച്ച കൗൾ, ഓഗസ്റ്റിൽ തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെ കാലിഫോർണിയയിലെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു.
ഡെമോക്രറ്റായ നിലവിലെ ഗവർണർ ഗാവിൻ ന്യൂസോമിനെ തിരിച്ചുവിളിക്കുന്നത് തീരുമാനിക്കാൻ ഇലക്ഷൻ ഉറപ്പായിട്ടുണ്ട്.
ഏറ്റവും ജനസാന്ദ്രതയുള്ള കാലിഫോർണിയ പോലൊരു സംസ്ഥാനത്ത് കോവിഡിന്റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന് ആരോപിച്ച് ന്യൂസോമിനെ തിരികെ വിളിക്കാനുള്ള ആവശ്യം കഴിഞ്ഞ വർഷം തന്നെ ശക്തമായി ഉയർന്നിരുന്നു.
അമേരിക്കയിൽ 'റൈറ്റ് ടു റീകോൾ' അഥവാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ കാലാവധി പൂർത്തീകരിക്കും മുൻപേ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള അധികാരമുള്ള 20 സംസ്ഥാനങ്ങളിൽ ഒന്നാണ് കാലിഫോർണിയ.
വോട്ടർമാരോട് ന്യൂസോമിനെ തിരിച്ചുവിളിക്കണോ എന്നും പകരം ആരെ വയ്ക്കണമെന്നും ആണ് ബാലറ്റിൽ ചോദിക്കുക . ആദ്യ ചോദ്യത്തിനുള്ള അവരുടെ ഉത്തരം അതെ എന്നാണെങ്കിൽ, ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥി അടുത്ത ഗവർണറാകും.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രിയ സുഹൃത്തായ ഗവർണർ ന്യൂസോമിന്റെ സ്ഥാനം ഏറ്റെടുക്കാൻ 20- ലധികം റിപ്പബ്ലിക്കൻ ചലഞ്ചർമാർ തയ്യാറെടുത്ത് നിൽപ്പുണ്ട്.
യുഎസ് ഗ്ലോബൽ ബിസിനസ് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമാണ് കൗൾ.