Image

കോവിഡ്  മരണം  കഴിഞ്ഞ വർഷത്തെ മറികടന്നു; വർക്ക് ഫ്രം ഹോം ഉദ്പാദനക്ഷമമല്ല

Published on 13 June, 2021
കോവിഡ്  മരണം  കഴിഞ്ഞ വർഷത്തെ മറികടന്നു; വർക്ക് ഫ്രം ഹോം ഉദ്പാദനക്ഷമമല്ല

മരണസംഖ്യയുടെ ഗണ്യമായ വർദ്ധനവുകൊണ്ട് തന്നെ ഭീതിതമായ വർഷം എന്ന നിലയിലാണ് 2020 ന് ചരിത്രത്തിലുള്ള സ്ഥാനം. എന്നാൽ, കോവിഡ് മൂലമുള്ള ആഗോള മരണങ്ങളുടെ എണ്ണം 2021 ൽ മുൻ വർഷത്തെ നിരക്കിനെ മറികടന്നിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കണക്കാണ്  ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ടിരിക്കുന്നത്. 2020 ൽ ലോകത്താകമാനം  1.88 മില്യൺ കോവിഡ്  മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ,  ഈ വർഷം പകുതിയോടെ തന്നെ കോവിഡ് മരണസംഖ്യ 1.9 മില്യൺ കടന്നു.

പല രാജ്യങ്ങളും ഇപ്പോഴും വളരെ അപകടകരമായ  സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. വാക്സിനേഷൻ ഊർജ്ജിതമാക്കാൻ സാധിച്ച രാജ്യങ്ങൾ, നിയന്ത്രണങ്ങൾ നീക്കിക്കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതും അദ്ദേഹം പരാമർശിച്ചു.

കഴിഞ്ഞ വർഷം  352,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത  അമേരിക്കയ്ക്ക്  2021 ൽ കോവിഡ് മരണങ്ങളുടെ എണ്ണം  247,000ലേക്ക് കുറയ്ക്കാൻ സാധിച്ചു.ആഗോള പ്രവണതയുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡിനെ നേരിടുന്നതിൽ  മികച്ച പ്രകടനമാണ് യു എസ്  കാഴ്ചവച്ചിരിക്കുന്നത്.

യുഎസിൽ ആകെ 599,000 കോവിഡ്  മരണങ്ങൾ നടന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് മരണസംഖ്യയാണിത്. വൈറസ് ഉത്ഭവിച്ച ചൈനയിൽ ഇതിൽക്കൂടുതൽ മരണങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്നും അവ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും  ഡാറ്റയിൽ സൂചനയുണ്ട്.

2020 നെ അപേക്ഷിച്ച് 2021 ൽ ബ്രസീലിലും ഇന്ത്യയിലും കോവിഡ്  മരണനിരക്ക് വളരെ കൂടുതലാണ്. ബ്രസീലിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷം 195,000 ആയിരുന്നു. ഈ വർഷം ഇതിനകം 289,000 പിന്നിട്ടു; ഇന്ത്യയിൽ 2020 ലെ മരണസംഖ്യ 149,000 ആയിരുന്നത് , 2021 ൽ  218,000 ആയി ഉയർന്നു.

വർക്ക് ഫ്രം ഹോം' ചെയ്യുന്ന ജീവനക്കാർ കൂടുതൽ സമയം ചെലവഴിച്ചാലും കാര്യക്ഷമത കുറയുന്നെന്ന്  പഠനം പറയുന്നു

കോവിഡ് വ്യാപനത്തോടെയാണ്  ഐ ടി മേഖലയിൽ ഉൾപ്പെടെ ജീവനക്കാർക്ക് 'വർക് ഫ്രം ഹോം' എന്ന പേരിൽ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഓഫീസിലേക്കുള്ള യാത്രാക്ലേശങ്ങളോ ട്രാഫിക് കുരുക്കിൽ അകപ്പെട്ട് സമയനഷ്ടമോ ഒന്നും ഉണ്ടാകില്ലെന്ന മെച്ചം മുന്നിൽ കണ്ട് കൂടുതൽ 'പ്രൊഡക്ടിവിറ്റി' ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത് ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ വീട്ടിൽ ഇരുന്നുള്ള ജോലിയിലൂടെ ജീവനക്കാരുടെ കാര്യക്ഷമത കുറഞ്ഞിരിക്കുന്നു എന്നാണ്.

ഒരു ഏഷ്യൻ ടെക്നോളജി കമ്പനിയിൽ 2019 ഏപ്രിലിനും 2020 ഓഗസ്റ്റിനും ഇടയിൽ, വർക് ഫ്രം ഹോം ചെയ്യുന്ന  10,000 ജീവനക്കാരിൽ നടത്തിയ പഠനത്തിൽ ഉൽ‌പാദനക്ഷമത  20 ശതമാനം കുറവുണ്ടായതായാണ്  പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
 വീട്ടിൽ ജോലി ചെയ്യുമ്പോൾ, ഓഫീസിലെ പ്രവൃത്തിസമയത്തേക്കാൾ  30 ശതമാനം കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള മെച്ചം സ്ഥാപനത്തിന് ലഭിക്കുന്നില്ല.
 സ്ഥാപനത്തിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ,  ഉദ്യോഗസ്ഥർക്കിടയിൽ മത്സരബുദ്ധിയും കൂടുതൽ ചർച്ചകൾ നടത്താനുള്ള അവസരവും ലഭിക്കുമായിരുന്നു. തെറ്റുകുറ്റങ്ങൾ പരസ്പരം തിരുത്താനും സ്വയം മെച്ചപ്പെടുത്താനും അത് സഹായകമാവുകയും ചെയ്തിരുന്നു.  ടീം അംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോൾ, തടസ്സങ്ങൾ അനായാസം മറികടക്കാനും പരിഹാരം കണ്ടെത്താനും സാധിക്കുമായിരുന്നു. എന്നാൽ, ഒരാൾ തന്നെ ഏറെ നേരം ചിന്തിച്ചിരുന്നാൽ സമയനഷ്ടത്തിനപ്പുറം സ്ഥാപനത്തിന് ഗുണകരമായ ഒന്നും സംഭവിക്കുന്നില്ലെന്നും ഗവേഷകർ വിലയിരുത്തുന്നു. വർച്വലായി നടത്തുന്ന ചർച്ചകൾക്ക് അതിന്റേതായ പരിമിതികളുണ്ട്.
വർക് ഫ്രം ഹോമിൽ നവീകരണത്തിനും മെച്ചപ്പെടുത്തലിനും അവസരം ലഭിക്കുന്നില്ല. ചർച്ചകളിലൂടെ മാത്രം ഉരുത്തുരിയുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും ജീവനക്കാർ പരാജയപ്പെടുന്നു.
എന്നാൽ, കസ്റ്റമർ കോളുകൾ പോലുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം 'അനുയോജ്യമാകുമെന്ന് പഠനം പറയുന്നു.

കോവിഡും മുടികൊഴിച്ചിലും; ഇതാ പരിഹാരം 

കോവിഡ് ശാരീരികവും മാനസികവുമായി പലവിധ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പോലെ തന്നെ കഴിഞ്ഞ 18 മാസങ്ങൾക്കിടയിൽ സൗന്ദര്യപ്രശ്നങ്ങൾക്കും ഇത് വഴിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അത്തരത്തിൽ ഏറ്റവും കൂടുതൽ പേരെ അലട്ടിയ ഒന്നാണ് മുടികൊഴിച്ചിൽ. കേൾക്കുമ്പോൾ നിസാരമായി തോന്നാമെങ്കിലും, സംഗതി അല്പം ഗൗരവമുള്ളതാണെന്ന് ഡോക്ടർമാർ അടക്കമുള്ളവർ പറയുന്നു. കോവിഡിനെത്തുടർന്ന് അമിതമായ ആശങ്ക അടക്കം പല ഘടകങ്ങൾ കൊണ്ട് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്തത്ര തീവ്രമായ മുടികൊഴിച്ചിലുമായി ആളുകൾ തങ്ങളുടെ പക്കൽ ചികിത്സയ്‌ക്കെത്തുന്നു  എന്നാണ് ഡോക്ടർമാരുടെ സാക്ഷ്യം. ഇവരിൽ നല്ലൊരു വിഭാഗവും സ്ത്രീകളാണ്. നേരിട്ട് ആശുപത്രിയിൽ എത്താതെ ഇമെയിലിലൂടെ ചികിത്സ തേടുന്നതിൽ 30 ശതമാനത്തിൽ ഏറെ ആളുകൾക്കും പറയാനുള്ളതും മുടികൊഴിച്ചിലിനെക്കുറിച്ചാണത്രെ. പരിഹാരമാർഗത്തിന് എത്ര പണം മുടക്കാനും തയ്യാറായാണ് രോഗികൾ സമീപിക്കുന്നത്. ഓരോ സെഷനും 700 മുതൽ 900 ഡോളർ വരെ ചിലവ് വരുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പി ആർ പി) ട്രീറ്റ്മെന്റ്  ഇക്കൂട്ടർക്ക് സഹായകമാകുന്നത്. കൊഴിഞ്ഞുപോയ മുടിയിഴകളുടെ 25 മുതൽ 30 ശതമാനം വരെ ഈ ചികിത്സാരീതിയിലൂടെ വീണ്ടെടുക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ട്. നുട്രാഫോൾ, വിവിസ്കൽ തുടങ്ങിയ സപ്ലിമെന്റുകളും നിർദ്ദേശിക്കപ്പെടുന്നു. ചികിത്സ തേടുന്നവർ, ഹെയർ കളർ ചെയ്യുകയോ മുടിയുടെ സ്വാഭാവികതയ്ക്ക് ദോഷം വരുത്തുന്ന ഷാമ്പുവോ കണ്ടീഷണറോ ഉപയോഗിക്കരുതെന്നും വർച്വൽ കൺസൾട്ടേഷനിൽ ഡോക്ടർമാർ ഉപദേശിക്കുന്നു. ഇത്തരത്തിൽ ഒരു ഉപദേശം ലഭിക്കുന്നതിന് കുറഞ്ഞത് 50 ഡോളർ ചിലവ് വരും.

എഫ് ഡി എ -യുടെ  അംഗീകാരം നേടിയ 1000 ഡോളർ മുതൽ തുടങ്ങുന്ന 'ലോ ലെവൽ ലാസർ തെറാപ്പി' നടത്തിയും കേശസൗന്ദര്യം തിരികെ കൊണ്ടുവരാൻ തയ്യാറായി ഒരുപാട് സ്ത്രീകൾ എത്തുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഹോർമോൺ വ്യതിയാനമാണോ മുടികൊഴിച്ചിലിന് കാരണമെന്നറിയാൻ ലാബ് പരിശോധനകൾ നടത്താനും നിർദ്ദേശിക്കപ്പെടുന്നു. ഒരു 'ഹെയർ ഫോളിക്കിൾ' ചികിത്സയിലൂടെ വീണ്ടെടുക്കാൻ മൂന്ന് മാസമെങ്കിലും സാവകാശം വേണ്ടിവരും. 50 വയസ്സ് പിന്നിട്ടവർക്ക് 'ഫോളിക്കിൾ ഫെയിലിയർ' എന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഈ അവസ്ഥയിലും പരിഹാരമുണ്ട്- വെറും മൂന്ന് മണിക്കൂർ കൊണ്ട് സ്വാഭാവികമെന്ന് തോന്നുന്ന തരത്തിൽ 'ഹെയർ എക്സ്റ്റൻഷൻ' ചെയ്തുകൊടുക്കുന്ന സലൂണുകളാണ് ഇവർക്ക് ആശ്വാസമാവുക. 1500 ഡോളർ ചെലവാക്കേണ്ടി വരുമെന്ന് മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക