Image

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

Published on 14 June, 2021
മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

മലയാള സിനിമയിൽ റിയലിസ്റ്റിക് അഭിനയം കൊണ്ട് കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയ  സൂപ്പർ താരമായിരുന്ന സത്യൻ വിട പറഞ്ഞിട്ട് 2021 ജൂൺ 15 ന് അര നൂറ്റാണ്ട് തികയുന്നു. 1952 മുതൽ 1971  വരെ   രണ്ടു പതിറ്റാണ്ട് അദ്ദേഹം  പകർന്നാടിയത് മലയാള സിനിമയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം  വഹിക്കുന്ന നിരവധി ചിത്രങ്ങളാണ്.  പകരം വെയ്ക്കാൻ പറ്റാത്ത അഭിനയത്തികവിലൂടെ മലയാള സിനിമക്ക് നൽകിയ കഥാപാത്രങ്ങളിലൂടെ സത്യൻ എന്ന മഹാനടൻ തീർത്തത് മലയാള സിനിമയുടെ ഒരു  കാലത്തെ ചരിത്രമാണ്. ദശാബ്ദങ്ങൾ കടന്നുപോയിട്ടും ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. ഒട്ടനവധി നടന്മാർ  അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി. മലയാള ചലച്ചിത്രരംഗത്ത്‌ അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.

1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ  - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു.  
 
മധ്യവയസ്സ് പിന്നിട്ട ശേഷം സിനിമയിൽ എത്തിയ സത്യൻ ജീവിതത്തിൽ പല വേഷങ്ങളും ആടിയിരുന്നു. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം  തിരുവിതാംകൂറിൽ പോലീസ് ആയി.1947-48 കാലഘട്ടത്തിലെ പുന്നപ്ര വയലാർ  സമര കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഔദ്യോഗിക കാലത്തും  സ്കൂൾ വിദ്യാഭാസ കാലം മുതൽ ചെയ്തു  വന്ന നാടകാഭിനയം തുടർന്നു. 

ഈ നാടകങ്ങൾ അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സം‌ഗീത സം‌വിധായകൻ വഴി പല സിനിമ പ്രവർത്തകരേയും സത്യൻ കണ്ടു. പക്ഷേ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല. അക്കാലത്ത് കെ. ബാലകൃഷ്ണൻ (കൗമുദി)  സിനിമ നിർമ്മിക്കുവാൻ  പോകുന്നു  എന്നറിഞ്ഞ്, സത്യൻ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1951ൽ  ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കി. പക്ഷേ  ആ സിനിമ പുറത്തുവന്നില്ല.

1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്- ആത്മസഖി. ഈ സിനിമ  വിജയമാവുകയും ചെയ്തു. 1953 ൽ   തിരമാല, ലോകനീതി, ആശാദീപം എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. അതോടെ സത്യൻ മലയാള സിനിമയിൽ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറി. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സം‌വിധാനം   രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സം‌ഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യ  മലയാള ചലച്ചിത്രമായിരുന്നു നീലക്കുയിൽ. ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ് കുമാരിയേയും പ്രശസ്തരാക്കി.

പിന്നീട് നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ സത്യൻ അഭിനയിച്ചു. കെ. എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങിയ സംവിധായകരുടെ പ്രിയ നടനായിരുന്നു സത്യൻ. അതിൽ തന്നെ കെ. എസ്. സേതുമാധവൻ-സത്യൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊഫ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്.

തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി പദവികളിലൂടെ കടന്ന് വന്ന അദ്ദേഹത്തിന് ലഭിച്ച ജീവിതാനുഭവങ്ങൾ  അഭിനയത്തിൽ വളരെ പ്രയോജനപ്പെട്ടു. അഭിനയത്തിൽ മിതത്വം 
പാലിക്കാനും കഥാപാത്രങ്ങളോട് നീതി പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ചെമ്മീനിലെ 
പളനി എന്ന കഥാപാത്രമായി അഭിനയിച്ച നടൻ ശരിക്കും ഒരു മുക്കുവൻ ആണോ എന്ന്  പടം കണ്ട ഒരു റഷ്യൻ സിനിമ സംവിധായകൻ ചോദിച്ചതിൽ നിന്നും മനസിലാകും സത്യന്റെ അഭിനയം എത്രമാത്രം 
റീയലിസ്റ്റിക് ആയിരുന്നുവെന്ന്. 1952 മുതൽ 1971 വരെ 19 വർഷം കൊണ്ട് 146 സിനിമകളിൽ   
അഭിനയിച്ചു. 

കേരള സർക്കാർ  സിനിമക്ക്   ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ഏറ്റവും നല്ല നടനുള്ള 
പ്രഥമ പുരസ്‌കാരം 1969 ൽ സത്യന് ലഭിച്ചു. 1971 ൽ കരകാണാക്കടലിലെ അഭിനയത്തിന് വീണ്ടും ഏറ്റവും നല്ല 
നടനുള്ള പുരസ്‌കാരം മരണാന്തര ബഹുമതിയായി  ലഭിച്ചു. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് 'എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കത്തിനിൽക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ   സംസ്കരിച്ചു. 

മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ കാലത്തിന്റെ അടയാളപ്പെടുത്തലായി സത്യൻ എന്നും 
മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക