Image

കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍

Published on 16 June, 2021
കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍
ചെന്നൈ: ആശുപത്രിയില്‍നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി (40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെയാണ് ജീവനക്കാരിയായ രതിദേവി കൊലപ്പെടുത്തിയത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിതയെ മെയ് 24ാം തീയതി മുതലാണ് കാണാതായത്. മെയ് 23നാണ് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, പിറ്റേ ദിവസം ഭര്‍ത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോള്‍ സുനിതയെ വാര്‍ഡില്‍ കണ്ടില്ല. ആശുപത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ മൗലി ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് മെയ് 31ാം തീയതി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി രേഖാമൂലം പരാതി സമര്‍പ്പിക്കുകയും ചെയ്തു.

കേസില്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീല്‍ചെയറില്‍ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്‌തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാര്‍ഡില്‍ എത്തിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ കേസിലെ ദുരൂഹതകളും വര്‍ധിച്ചു.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇവിടെ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക