Image

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 18 June, 2021
ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)
അമേരിക്കയിലെ പേരെടുത്ത യൂണിവേഴ്‌സിറ്റികളുടെ കൂട്ടത്തില്‍ ജസ്വിറ്റ്‌സ്  എന്ന  ഈശോസഭക്കാര്‍ നടത്തുന്ന രണ്ടു ഡസനിലേറെ സ്ഥാപനങ്ങളെ  അറിയാം. വാഷിങ്ങ്ടണിലെ ജോര്‍ജ്‌ടൌണ്‍, ചിക്കാഗോയിലെ ലയോള, ഫിലാഡല്‍ഫിയയിലെ സെന്റ് ജോണ്‍സ്, ന്യൂയോര്‍ക്കിലെ ഫോര്‍ധാം, യൂണിവേഴ്‌സിറ്റി ഓഫ് ഡിട്രോയിറ്റ്, സിയാറ്റില്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ ഫാന്‌സിസ്‌കോ എന്നിങ്ങനെ.

ഹാര്‍വാര്‍ഡും കൊളംബിയയും ഉള്‍പ്പെടെ യുഎസില്‍ ഇത്തരം 5300 ഉന്നതവിഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പവും മൂന്നിലൊന്നു ജനസംഖ്യയുമുള്ള യുഎസില്‍ ഇത്രയേറെ  സ്ഥാപനങ്ങള്‍ ഉള്ള നിലക്ക് മൂന്നരക്കോടി ജനങ്ങള്‍ക്കായി 23  സര്‍വ്വകലാശാലകള്‍ മാത്രം. എങ്കില്‍ കേരളത്തിലെ  പ്രശസ്തമായ ഉന്നത കലാലയങ്ങളില്‍ ചിലതിനെ യുണിവേഴ്‌സിറ്റിയായി ഉയത്തികൂടെ?

മൂന്ന് എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പെടെ 19  ഓട്ടോണമസ് കോളജുകള്‍ ആണ് കേരളത്തില്‍ ഉള്ളത് ഇരുനൂറു വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയത്തെ സിഎംസ്, ഇപ്പോള്‍ നൂറാം പിറന്നാള്‍ ഘോഷിക്കുന്ന ചങ്ങനാശേരി സെന്റ് ബര്‍ക്മാന്‍സ്, എറണാകുളത്തെ  സെന്റ് തെരേസാസ്   എന്നീ ഓട്ടോണമസ് കോളജുകള്‍ സമ്പൂര്‍ണ യുണിവേഴ്‌സിറ്റികള്‍ ആകുന്ന ദിവസം നോക്കിപ്പാര്‍ത്തിരിക്കുന്നു. ഓട്ടോണമസ് പദവി കിട്ടിയ ഏക ഗവര്‍മെന്റ് സ്ഥാപനം  146 വര്‍ഷം എത്തിയ എറണാകുളത്തെ മഹാരാജാസ് കോളജ് മാത്രമാണ്.

സെന്റ് തെരേസാസ്,  തമിഴ് നാട്ടിലെ മദര്‍ തെരേസ യൂണിവേഴ്സിറ്റി പോലെ കേരളത്തിലെ ആദ്ദ്യത്തെ വനിതാ യൂണിവേഴ്സിറ്റി ആകാന്‍ കാത്തിരിക്കുന്നു. സെന്റ് ബര്‍ക്മാന്‍സ് ആകട്ടെ സര്‍വകലാശാലക്ക് വേണ്ട  എല്ലാ ആടയാഭരങ്ങളും അണിഞ്ഞു  തയ്യാറായി നില്‍ക്കുന്നു. 1921 മുതല്‍ രാജഭരണകാലത്തും പിന്നീടും മധ്യതിരുവിതാംകൂറിലെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു നല്‍കിയ സംഭാവനയാണ് അവരുടെ ഏറ്റവും വലിയ ശക്തി.

അക്കാദമിക് നേട്ടങ്ങളിലും മൂന്നും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. സിഎംഎസില്‍ 3000 വിദ്യാര്തഥികളും 32 കോഴ്സുകളും  160  അധ്യാപകരുമുണ്ട്. സെന്റ് തെരേസാസില്‍ 3659 വിദ്യാത്ഥിനികളും 60 കോ ഴ്സുകളും 206 അധ്യാപകരും. എസ്ബിയില്‍ 3100  വിദ്യാര്‍ത്ഥികളും  39  കോഴ്സുകളും 178 അധ്യാപകരും ആണുള്ളത്. മൂന്നിടത്തും പല വിഷയങ്ങളിലും  ഡോക്ടറല്‍ ഗവേഷണത്തിന് സൗകര്യം ഉണ്ട്. അധ്യാപകരില്‍ പിഎച്ച്ഡി ഉള്ളവരും പിഎച്ച്ഡി ചെയ്യുന്നവരും നിരവധി. എര്‍ണാകുളം മഹാരാജാസില്‍ 2500 വിദ്യാര്‍ത്ഥികളും 43  കോഴ്സുകളും 182 അധ്യാപകരും ഉണ്ട്.

പിന്നെന്താണ് കേരളത്തില്‍ പുതിയ സര്‍വ്വകലാശാലകള്‍ വരാന്‍  തടസം? യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നല്‍കികൊണ്ടിരുന്ന ഡീംഡ് സര്‍വകലാശാല പദവി ഇപ്പോള്‍  നല്‍കുന്നില്ല. ഒരുപാടു സ്ഥാപനങ്ങള്‍ ആ പദവി ദുരുപയോഗം ചെയ്തു എന്ന പേരില്‍ അനധികൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് യുജിസി പ്രസിദ്ധീകരിക്കുക
യുണ്ടായി.

പ്രൈവറ്റ്  യുണിവേഴ്‌സിറ്റികള്‍ക്കു തടസം ഇല്ല. സോണിപറ്റിലെ അശോക,  ജിന്‍ഡാല്‍ ഗ്ലോബല്‍, പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട് ഒഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, കോയമ്പതുത്തൂരിലെ അമൃത വിശ്വ വിദ്യാലയം ജയ്പൂരിലെ മണിപ്പാല്‍, നോയിഡയിലെ ശിവ് നാഡാര്‍,മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സോഷ്യല്‍ സയന്‍സസ്, പുണെയിലെ സിംബയോസിസ്, അഹമ്മദബാദിലെ നിര്‍മ്മ, എന്നിങ്ങനെ 287 എണ്ണം.  

കേരളത്തില്‍ ഉത്ഭവിച്ച സിഎംഐ എന്ന കാര്‍മലൈറ്റ്‌സ്  ഓഫ് മേരി  ഇമ്മാക്കുലേറ്റ്  എന്ന കത്തോലിക്കാ സന്യസ്തവിഭാഗം ബാംഗളൂരില്‍ ഹൊസൂര്‍ റോഡ് കേന്ദ്രമാക്കി നടത്തുന്ന  ക്രൈസ്‌റ്  ഒരു ഡീംഡ് യൂണി വേഴ്സിറ്റി  ആണ്. പാലാ കൊഴുവനാല്‍ സ്വദേശി ഡോ എബ്രഹാം വെട്ടിയാങ്കല്‍ വൈസ് ചാന്‍സലര്‍ ആയ ഈ സ്ഥാപനത്തില്‍ 25,000ല്‍ ഏറെ കുട്ടികള്‍ പഠിക്കുന്നു. ബനാര്‍ഘട്ട, കെങ്കേരി, പൂനയിലെ ലാവാസ, ഡല്‍ഹിയിലെ ഗാസിയാബാദ്, എന്നിവിടങ്ങളില്‍ ക്യാമ്പസുകള്‍  ഉണ്ട്.

അമേരിക്കയിലെ പ്രൈവറ്റ് യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കുട്ടികളില്‍ നിന്ന് ഫീസ് പിരിച്ച് സംവിധാനങ്ങള്‍ ഒരുക്കി, ശമ്പളം കൊടുത്തു നടത്തുന്ന മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് ക്രൈസ്ട് യുണിവേഴ്‌സിറ്റിയെന്നു അതിനോട് തൊട്ടു ചേര്‍ന്നുള്ള ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ മുന്‍  രജിസ്ട്രാറും  ഇപ്പോള്‍ വൈറ്റ് ഫീല്‍ഡിലെ ഇ സിസി എന്ന എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ ഡയറക്ടറുമായ ഡോ മാത്യു ചന്ദ്രന്‍കുന്നേല്‍ പറയുന്നു. ലുവൈനിലെ പബ്ലിക് യുണിവേസിറ്റിയില്‍ നിന്ന് ഡോക്ട്രേറ്റും  ഹാര്‍വാര്‍ഡില്‍  നിന്ന് പോസ്റ്റ് ഡോക്ടറലും  നേടിയ ആളാണ് ചന്ദ്രന്‍ കുന്നേല്‍.

ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി   ആഘോഷങ്ങള്‍ക്കു ശനിയാഴ്ച തുടക്കം കുറിക്കുന്ന എസ്ബി കോളജ്. 1888ല്‍ വിശുധ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട സെന്റ് ജോണ്‍ ബര്‍ക് മാന്റെ പേരില്‍ സ്ഥാപിച്ചതാണ്. വിശുദ്ധന്റെ നാനൂറാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയിലാണ് കോളജിന്റെ ശതാബ്ദി കൊണ്ടാടുന്നത്.

സഭാ മേലധ്യകഷന്മാര്‍, രാഷ്ട്രീയ  നേതാക്കള്‍, അധ്യാപകര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലെയും  പ്രശസ്തരെ വളര്‍ത്തിയെടുത്ത സ്ഥാപനം ആണ് എസ്ബി. ഉമ്മന്‍ചാണ്ടി, പികെ വാസുദേവന്‍ നായര്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ പഠിച്ചു. സിഎ ഷെപ്പേര്‍ഡ്,  എംപി പോള്‍, പി വി ഉല\ഹന്നാന്‍ മാപ്പിള തുടങ്ങിയവര്‍ പഠിപ്പിച്ചു. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഡവലപ്‌മെന്റ് ഇക്കണോമിക്സില്‍ മാസ്റ്റേഴ്‌സ് എടുത്ത ആര്‍ച്ച്ബിഷപ് എമരിറ്റസ് ജോസഫ് പവ്വത്തില്‍ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും ആയിരുന്നു.
 
കോര്‍ണല്‍ യുണിവേഴിയിലും ലണ്ടനിലും പഠിക്കുകയും പ്രസിഡണ്ട് ആയിരുന്ന സീനിയര്‍ ബുഷ് (ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്), ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി തുടങ്ങിയവരുമായി അടുത്ത പരിചയം സ്ഥാപിക്കുകയും ചെയ്ത  പിജെ തോമസ്  ആണ് എസ്പിയുടെ  ഇംഗ്ലീഷ് വകുപ്പ് തലവന്‍. കൊളംബിയയിലെ വിദ്യാഭ്യാസ വിശ്രുത ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെ രണ്ടു തവണ കാമ്പസില്‍  കൊണ്ടുവന്നു. നൊബേല്‍ ജേതാവ് ടോണി ലെഗേറ്റിനെ പങ്കെടുപിച്ചു കൊണ്ടു സെമിനാര്‍ നടത്തി.

മലയാളം വകുപ്പില്‍ നാടോടികലകളെപ്പറ്റി ഈടുറ്റ ഗവേഷണ പഠനം നടത്തി മികവ് തെളിയിച്ച ഡോ. പി ആന്റണിയുണ്ട്. ഗുണ്ടര്‍ട്ടിന്റെ ഭാഷാ  വ്യവഹാരങ്ങളെ ക്കുറിച്ച് ജരമനിയില്‍ ട്യൂബിങ്ങ്ടണ്‍ സര്‍വകലാശാലയില്‍  പോയി പഠിച്ച പ്രശസ്തനായ അധ്യാപകന്‍ സ്‌കറിയ സക്കറിയയുടെ കീഴില്‍ ഗവേഷണം ചെയ്തു ആദ്യ പിഎച്ച്ഡി നേടിയ  ജോസഫ് സ്‌കറിയയാണ് വകുപ് അധ്യക്ഷന്‍.  

നാടകസംവിധായകനും  എഴുത്തുകാരനുമായ ഡോ. സണ്ണി സെബാസ്ത്യന്‍ ആണ് മറ്റൊരാള്‍. കോളജില്‍ അദ്ധ്യാപകന്‍ ആയിരുന്ന എംപി പോളിന്റെ മരുമകന്‍ പ്രശസ്ത നാടകകൃത്ത് സിജെ  തോമസ് ആണ് സണ്ണിയുടെ പഠന വിഷയം.  'ദുരന്തം കലാപം പ്രതീക്ഷ: സിജെ യുടെ കൃതികളില്‍ എന്നതാണ് ഡോക്ടറല്‍ പ്രബന്ധം. സിജെ  തോമസ് ജന്മ ശതാബ്ദി പ്രമാണിച്ച് എസ്ബി നാടകസംഘം അവതരിപ്പിച്ച സിജെയുടെ യുടെ :ആ മനുഷ്യന്‍ നീതന്നെ' എന്ന നാടകം സണ്ണി സംവിധാനം ചെയ്തു. മാത്‌സ് പ്രൊഫസര്‍ ഫാ. ജോണ്‍ ചാവറയായിരുന്നുനായകന്‍.

ഒരേ സഭയുടെ കീഴില്‍ ആണെങ്കിലും കായിക രംഗത്തു എസ്ബിയും അസംപ്ഷനും തമ്മിലാണ് കടുത്ത മത്സരം. ബോയ്സും ഗേള്‍സും തമ്മില്‍.  എസ്ബിക്കു ഈയിടെ ഏഴുകോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉയര്‍ന്നു. ബാസ്‌കറ്  ബോള്‍ ഉള്‍പ്പെടെ കളിക്കാവുന്ന കോര്‍ട്ടു ഉണ്ട് അതിനുള്ളില്‍. ബാസ്‌കറ്റബോളിനെക്കുറിച്ചു  ഡോക്ടറല്‍ ഗവേഷണം നടത്തുന്ന സോജി ജോസഫ് അത്തിക്കളം ആണ് കായിക വകുപ്പ് തലവന്‍. പിതാവ് ജോസഫ് അത്തിക്കളവും കോളജില്‍ കായികാധ്യാപകന്‍ ആയിരുന്നു.  

മലയാളം അദ്ധ്യാപകന്‍ കൂടിയായ ഫാ. റെജി പി കുര്യന്‍ പ്ലാത്തോട്ടം (അതിരമ്പുഴ) ആണ്  ശതാബ്ദി വേളയില്‍ കോളജിന്റെ പ്രിന്‍സിപ്പല്‍. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം പല കോളജുകള്‍ ചേര്‍ത്ത് പുതിയ യൂണിവേഴ്സിറ്റികള്‍ വരണം എന്നതാണല്ലോ. എസ്ബി ഒരു യൂണിവേഴ്സിറ്റിയായി തീരണം എന്നാണ് തന്റെ സ്വപ്നമെന്നു ഫാ. റെജി  പറയുന്നു.

സര്‍ക്കാര്‍ സംരക്ഷണം തുടര്‍ന്ന് കൊണ്ട് തന്നെ യൂണിവേഴ്‌സിറ്റി ആകണം എന്നതാണ് എല്ലാ കോളജുകളുടെയും ആഗ്രഹം. ആ സംരക്ഷണം ഇല്ലാതെ സ്വന്തമായി ഫീസ് പിരിച്ച് ക്രൈസ്ട് യൂണിവേഴ്സിറ്റി പോലെ ഒരു സ്ഥാപനം നടത്താന്‍  വിഷമമാണ്. കേരളത്തിന്റെ വേറിട്ട സാമൂഹ്യ പരിതസ്ഥിതിയില്‍ അത് സാധ്യമാകുമോ എന്നതാണ് 'മില്യണ്‍ ഡോളര്‍ ചോദ്യം'.

ന്യൂ യോര്‍ക്കില്‍ പഠിച്ചു മടങ്ങി വന്നു ബാംഗളൂരില്‍ നൂറേക്കര്‍ സ്ഥലം വാങ്ങുകയും സെന്റ്   ജോണ്‍സ് മെഡിക്കല്‍  കോളജ് സ്ഥാപിക്കുകയും രാജ്‌കോട്ട് ബിഷപ് ആയി സേവനം അനുഷ്ഠിക്കുകയൂം  ചെയ്ത ജോനാസ് തളിയത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ക്രൈസ്റ്റിനു പിന്നില്‍. അമേരിരിക്കയില്‍ നിന്ന് ഒരു ചരക്കു വിമാനം നിറയെ ഹോള്‍ഷ്യന്‍ ഫ്രീഷ്യന്‍ പശുക്കളെ കൊണ്ടുവന്ന ആള്‍ ആയിരുന്നു മാര്‍ ജോനാസ് സിഎം ഐ.  

എസ്ബി കോളജ് ഉദ്ഘാടനം ചെയ്തത് നാട്ടുകാരനായ ആദ്യത്തെ മെത്രാന്‍ 'ദൈവദാസന്‍' തോമസ് കുര്യാളശ്ശേരിയാണ്. വിശുദ്ധരുടെ പട്ടികയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ബാഗ്‌ളൂരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന സിഎംഐ സഭക്ക് സ്ഥാപകനും വിശുധ്ധനുമായ ചാവറ എലിയാസ് അച്ചന്‍  വഴികാട്ടിയായുണ്ട്.

ചങ്ങനാശ്ശേരിഅതിരൂപതയും ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുംതോട്ടവും സഹായമെത്രാന്‍ തോമസ് തറയിലും ഒരു നൂറ്റാണ്ടു മുമ്പ് സഭാപിതാക്കന്മ്മാര്‍ കാണിച്ച വിദൂരവീകഷണവും സാഹസ ബുധ്ധിയും പ്രദര്‍ശിപ്പിക്കുമോ,  അതിനു എമരിറ്റസ് ആര്‍ച്  ബിഷപ്‌ജോസഫ് പവ്വത്തില്‍ ആശിര്‍വാദം നല്‍കുമോ എന്നതാണ് കാതലായ പ്രശ്‌നം.  

'ഇരുപതു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പിനിടയില്‍ മണിമന്ദിരങ്ങള്‍. ഒരു നൂറ്റാണ്ടു ചരിത്രമുള്ള ധാര്‍മികതയാണ് ഞങ്ങളുടെ ശക്തി,'  ശതാബ്ദി ആഘോഷ ത്തിനു ചുക്കാന്‍ പിടിക്കുന്ന ബോട്ടണി പ്രൊഫസറും വൈസ് പ്രിന്‌സിപ്പലുമായ ജോസഫ് ജോബ്   പറയുന്നു. 'അഡ്മിഷനും ജോലിക്കും പണം വാങ്ങാത്ത കേരളത്തിലെ അപൂര്‍വം കോളജുകളില്‍ ഒന്ന്--അതാണ് സെന്റ് ബര്‍ക് മാന്‍സ് .'



ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക