Image

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 20 June, 2021
ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
താതനില്ലാതുള്ളൊരാദ്യ പിതൃദിനം
കാന്തനില്ലാത്തൊരീകാന്താര ഭൂവിതില്‍
എന്തുകഠിനമാംവേദന താണ്‍ടിയും
സന്തതം നിന്‍പഥംതേടുന്നൊരേഴ  ഞാന്‍!
ഭര്‍തൃ വിയോഗത്തിന്‍ നീര്‍ക്കയം പൂഭുവാന്‍
നീതിദേവന്‍ നല്‍കുംവിധിയേറ്റു വാങ്ങുവാന്‍
മൃത്യുവിന്‍ മാറാലയ്ക്കുള്ളില്‍ മറച്ചൊരെന്‍
നാഥന്റെ സ്മൃതിയിലെന്‍ചിത്തം വിതുമ്പുന്നു
ആസ്പത്രിക്കോണിലങ്ങാരോരുമില്ലാതെ
ആശയറ്റെത്ര വിഷാദവിക്ഷുബ്ധനായ്
ആശ്വാസമേകുവാന്‍ ബാന്ധവര്‍ക്കാകാതെ
ആരു തുണയ്ക്കുുമെന്നുള്ളവിഭ്രാന്തിയില്‍
‘കോവിഡിന്‍’ ബന്ധന വക്ത്രത്തിലെത്രയോ
ജീവിതംകണ്ണീരിലാഴ്ന്നുവെന്നോര്‍പ്പു ഞാന്‍!
നോവല്ലവേവില്‍ക്കിടന്നുകരിഞ്ഞുപോയ്
ജീവിതാന്ത്യത്തിനു മുമ്പേ നിലച്ചുപോയ്
എത്ര വിലപ്പെട്ട മര്‍ത്യജന്മമേതും
എത്രമേലശ്രദ്ധം വെട്ടിമാറ്റുന്നുവോ?
മൃത്യുവെന്നുള്ളരണ്ടക്ഷരമെത്രമേല്‍
അത്യന്ത കാതര ദുഃഖത്തിലാഴ്ത്തുമ്പോള്‍
എതുലോകത്തിലാണാത്മാവുമേവുന്നു,
ഏതുവിദുഷിയുണ്‍ടുത്തരം നല്‍കുവാന്‍?
ഏതോ അനന്തമാംവിണ്‍മണ്ഡലത്തിലോ,
എതോ വിശുദ്ധമാം ദേവഗണത്തിലോ?
എങ്ങാണെന്‍  നാഥന്‍ വിലയിച്ചിരിപ്പത്,
എന്നോടുചൊല്ലിത്തന്നീടുവാനാകുമോ?
ദേഹംവെടിഞ്ഞൊരുദേഹിയെവിടെയോ ?
ഊഹിക്കുവാനുമാവാതെകേഴുന്നു നാം

എന്തൊരേകാന്തത, മുകത, ശൂന്യത,
എത്ര ശോകാകുലമെന്‍ ഗേഹാന്തരീക്ഷം!
സംതൃപ്തി, ശാന്തി, സമൃദ്ധി തുളുമ്പിയ
വീടിന്നകത്തളം നിശ്ചല  സാന്ദ്രമായ്,
പാവന സ്‌നേഹാര്‍ദ്ര ലാളനം മേളിച്ചും
ആവോളമാരിലുമാനന്ദം തൂകിയും
എത്ര സതീര്‍ത്ഥ്യര്‍, ബാന്ധവര്‍, വിജ്ഞാതരും
നിത്യസന്ദര്‍ശനം പുല്‍കിയപത്തനം,
ഇത്രമേല്‍ ശൂന്യമനാഥമായ്തീര്‍ന്നുവോ?
ആരെയുംകൈനീട്ടി യാനയിച്ചാദരാല്‍
ആരെയുംആതിഥ്യസംപ്രീതിയാല്‍ചേര്‍ത്തും
വറ്റാത്ത സൗഹൃദം നിര്‍ല്ലോപംവര്‍ഷിച്ച
വാര്‍ത്തിങ്കള്‍ക്കലമാഞ്ഞുപോയ്‌സന്താപകം!
അമ്പതു സംവത്സരങ്ങളീ "ന്യൂയോര്‍ക്കില്‍’
തമ്പുരാന്‍ നല്‍കിയ നന്മയുംതിന്മയും

തുമ്പമറ്റെന്നു മാവാഹിച്ചു നന്ദിയാല്‍
കുമ്പിട്ടു വാഴ്ത്തിനിരഞ്ജന പാദത്തില്‍.
നൂറു ദിനങ്ങളായ്കണ്ണുനീര്‍മുത്തുമായ്
നിറുന്ന ചിത്തത്തിലര്‍ത്ഥനാ മന്ത്രണം
ഈശ്വരപാദത്തിലര്‍പ്പിച്ചുവെങ്കിലും
ഈശ്വരേശ്ചപോല്‍ പറന്നു പോയാ ജീവന്‍
വേദനയറ്റൊരു ലോകത്തിലെന്‍ പ്രിയന്‍
യേശുവിന്‍ സന്നിധേ യാനന്ദ പൂര്‍ണ്ണനായ്
സ്വര്‍ക്ഷീയരോടൊത്ത് ബാന്ധവരോടൊത്ത്
സ്വര്‍ഗത്തിലെന്‍ ദേവന്‍ പാര്‍ക്കുന്നറിയുന്നേന്‍ !
ഏകാന്ത പഥികയെന്‍് കാന്ത സ്മാരണം
മൂകമാമെന്‍ ജീവ വീഥിയിന്‍ സാന്ത്വനം!
പുത്രദ്വയാദികളാശ്വാസമെങ്കിലും
ഉത്തമകാന്തനൊടുതുല്യമില്ലാരും
എത്ര മൃതിവ്യഥകണ്‍ടു ഞാനിത്രനാള്‍
ചിത്തമിതേവിധം തപ്തമായില്ലഹോ !
ഏവമെന്‍ ജീവിതയാനം പോകുന്നുവോ
നോവുന്ന മാനസേ നന്ദിസ്തവംമാത്രം!
ജീവകാലത്തിലമൂല്യമായുള്ളവ
    
ജീവന്‍ വെടിയവേ നിഷ്ഫലം നിഷ്പ്രഭം !
ജീവനുതുല്യമായ്‌സ്‌നേഹിച്ചോരൊക്കെവേ
ജീവാന്ത്യത്തില്‍ കുഴിമാടംവരെമാത്രം !
ജീവിതമെന്നുമൊരുത്സവമായഹോ
ഭൂവിലെ സ്വര്‍ക്ഷമായ്ത്തീര്‍ന്നൊരെന്‍ ഗേഹത്തില്‍

തമ്പുരാനായൊരു ദീപശിഖയായി
അമ്പാരിയില്ലാതെ ആരവമില്ലാതെ
ഇമ്പം നിറച്ചെന്റെകോവിലിലെന്നുമേ !
ഒന്നറിയുന്നു ഞാന്‍ ഭൂവിലെജീവിതം
നന്നായിരിക്കുകില്‍ സ്വര്‍ഗത്തില്‍വാണിടാം !!

Join WhatsApp News
Jyothylakshmy Nambiar 2021-06-20 16:11:13
വളരെ ഹൃദയസ്പർശിയായ വരികൾ.
Sudhir Panikkaveetil 2021-06-20 22:38:14
കവികൾ വിലപിക്കുന്നത് കവിതകളിലൂടെയാണ്. അച്ഛനും പ്രിയതമനും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ രോദനങ്ങൾ ഈ വരികളിൽ തുടിക്കുന്നു. പിതൃദിനത്തിൽ ഓർമ്മകളുടെ മുള്ളുകൾ കൊണ്ട് വേദനിക്കുന്ന ഒരു സ്ത്രീയുടെ നിസ്സഹായത വാക്കുകളെ കൊണ്ട് വരച്ചിട്ടപോലെ കണ്ട് വായനക്കാരന്റെ കണ്ണുകളും നിറയുന്നു. അനുഗ്രഹീതകവയിത്രിയായ ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ തന്റെ ദുഖങ്ങൾക്ക് പ്രിയ പുത്രന്മാരുടെ സാന്ത്വനം ആശ്വാസമായി കാണുന്നു . കാന്തസ്മരണ ആശ്വാസമായി കാണുന്നു എല്ലാറ്റിലും ഉപരി ഈശ്വരന്റെ കാരുണ്യം സഹായമായി കരുതുന്നു. പ്രാർത്ഥനകൊണ്ട് ശക്തി നേടി ഈശ്വരൻ നൽകുന്ന അനുഗ്രഹത്തിനായി കാത്തിരിക്കുക.കവിതയിലെ അവസാന വരികൾ പോലെ." ഒന്നറിയുന്നു ഞാന്‍ ഭൂവിലെജീവിതം നന്നായിരിക്കുകില്‍ സ്വര്‍ഗത്തില്‍വാണിടാം !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക