Image

ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)

Published on 21 June, 2021
ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)
ഇന്ന് ലോക സംഗീതദിനം. ലോക സംഗീതദിനം എന്ന ആശയം കൊണ്ടുവന്ന ആശാൻ ആണ് ജാക്ക് ലിങ് . നന്ദി മച്ചമ്പി ! ഒന്നൂല്യ ബെർതെ!  എന്നാ വെറുതെയാണോ?  അതുമല്ല!

ജീവിതത്തിൽ ഉണ്ടായ കുറെ സംഗീതാനുഭവങ്ങൾ ഓർത്തു പോയി.

. സംഗീതത്തിന് ചെയ്യാൻ കഴിയാത്തതായി ഒന്നൂല്യ എന്ന് എല്ലാരും  പറയുന്നു ! .ചെമ്പൈക്ക് നാദം നിലച്ചു . ഈശ്വരൻ ശബ്ദം കൊടുത്തു . ‘ബാബുമോൻ’ എന്ന സിനിമയിൽ ‘നാമസങ്കീർത്തനത്താൽ നിൻ പുകൾ പാടുവാൻ മകന് ശക്തി നൽകാൻ’ നസീർ സാർ പറഞ്ഞപ്പോൾ നാവ് കൊടുത്തു . ഇറ്റാലിയൻ സംഗീതമാണ് ബൈബിൾ എന്ന് കേട്ടിരിക്കുന്നു. ‘ആമേൻ’ എന്ന് പറയുന്നതിലും  ഒരു സംഗീതമുണ്ട് . ‘അള്ളാഹു അക്ബർ’ എന്ന ബാങ്ക് വിളിയിലും വിടരുന്നത് സംഗീതം തന്നെ .

സംഗീതം എന്താണ് ?. നല്ല പാട്ട് അത്രേയുള്ളൂ  സംഗീതം . ശ്രുതിയും താളവും ലയവും ചേർത്ത് പാടിയാൽ സംഗീതമായി .സാമവേദത്തിൽ നിന്ന് സംഗീതം ഉണ്ടായിയെന്ന് പറയും .അതായത്

‘സ രി ഗ മ പ ധ നി’ എന്ന സപ്തസ്വരങ്ങൾ. .പക്ഷെ വേദോച്ചാരണത്തിന് വേണ്ടത്ര സംഗീത ലാളിത്യമില്ല .അതെടുത്ത് സമൂഹത്തിൽ കീഴേത്തട്ടിൽ ഉള്ളവർ പാടിയപ്പോൾ സംഗീതമായി. .

അപ്പൊ സംഗീതം ദുഃഖത്തിൽ നിന്നുണ്ടായതല്ലേ ? പണ്ട് വെള്ളം തേവുന്ന ഒരു പരിപാടി ഉണ്ട് . കൃഷിസ്ഥലം നനക്കാൻ വെള്ളം ‘തേക്ക്’ വച്ച് ജലാശയത്തിൽ നിന്ന് തേവി എടുക്കും . അപ്പൊ പാടുന്ന പാട്ടാണ് തേക്ക് പാട്ട് .ജന്മിമാരുടെ കൃഷിസ്ഥലം. അടിയാളന്റെ തേക്ക് പാട്ട്. .ഞാറ് നടുമ്പോഴും , വിതക്കുമ്പോഴും  പാട്ടുകൾ ഉണ്ട് .

നല്ല പാട്ട് കരയിപ്പിക്കും . ഏഴാം ക്ലാസ്സിൽ എന്നെ ഹിന്ദി പഠിപ്പിച്ചത് പൊന്നമ്മ ടീച്ചർ . ഭർത്താവ് ഗൾഫിൽ . ക്‌ളാസ്സിൽ പാട്ടറിയുന്ന, പാടിയാൽ മുട്ടുകൊണ്ട് താളം പിടിക്കുന്ന കുട്ടി ഞാൻ . ടീച്ചറിന്റെ പിച്ചൽ പ്രസിദ്ധമാണ് . രണ്ട് കൈകൊണ്ടും പിടിക്കും .പിച്ചി നമ്മളെ കറക്കും . ഒടുവിൽ ഒരു തള്ളും . നമ്മൾ മറ്റുകുട്ടികളുടെ മേലേക്ക് ഇടിഞ്ഞ് പൊളിഞ്ഞ് വീഴും. ടീച്ചറിന് ഒരു പാട്ടു കേൾക്കണം . ഞാൻ പാടി ..

“അക്കരെ ഇക്കരെ നിന്നാലെങ്ങനെ
ആശ തീരും നിങ്ങടെ ആശ തീരും .
ഒന്നുകിൽ ആൺകിളി ഇക്കരേക്ക്
അല്ലെങ്കിൽ പെൺകിളി അക്കരേക്ക് …..”

ടീച്ചറിന്റെ കണ്ണ് നിറഞ്ഞു . കല്യാണം കഴിഞ്ഞ പിറ്റേന്ന് പോയ പോക്കാണ് ഭർത്താവ് ഗൾഫിലേക്ക്. എനിക്കാണെങ്കിൽ   സന്ദർഭം ആലോചിച്ച് പാടാനുള്ള വിവരക്കേടും അന്നുണ്ടായിരുന്നില്ല  . ടീച്ചർ വൈകീട്ട് സ്റ്റാഫ് റൂമിലേക്ക് വരാൻ പറഞ്ഞു . ഒരു ‘പോപ്പിൻസ്’ തന്നു . ഒന്നൂടി പാടിച്ചു . പിന്നീടൊരിക്കൽ എന്നെ പിച്ചാൻ പിടിച്ചു ടീച്ചർ . പക്ഷെ എന്തോ ഓർത്തിട്ടെന്നവണ്ണം കൈ പിൻവലിച്ചു . അന്നത്തെ പാട്ടായിരിക്കും രക്ഷിച്ചത് , പാട്ട് കരയിപ്പിക്കുമെന്നും , രക്ഷിക്കുമെന്നും മനസ്സിലായത് അന്ന്.

അമ്മയുടെ വയറ്റിൽ കിടക്കുന്ന കുട്ടി അമ്മയുടെ ഹൃദയമിടിപ്പ് കേൾക്കുമെന്ന് പഠനം . കരയുന്ന കുട്ടിയെ നമ്മൾ വലതു ഭാഗത്ത് ചേർത്താൽ കുട്ടി കരച്ചിൽ നിർത്തില്ല കാറി കരയും .. ഇടത് ഭാഗത്തു ചേർത്ത് കിടത്തിയാൽ പണ്ട് കേട്ട മിടിപ്പ് വീണ്ടും കേട്ട് കുട്ടി ഉറങ്ങുമെന്ന് . ഇടത് ഭാഗത്തല്ലേ കൂടുതൽ പേർക്കും നെഞ്ച് അതാണ് ഹൃദയരാഗം എന്നൊക്കെ പറയുന്നത് .

സംഗീതത്തിന് പേടി മാറ്റാൻ സാധിക്കും എന്ന് ഒരിക്കൽ എനിക്ക് മനസ്സിലായി . ഞാൻ നീലീശ്വരം ‘ലിസ’ എന്ന തീയറ്ററിൽ നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞു തിരിച്ചു വരുന്നു . ഒറ്റക്കാണ് . മധുരമീനാക്ഷി അമ്പലത്തിന് മുന്നിൽ വന്നപ്പോൾ പാലപൂത്ത മണം . അന്നവിടെ ഒരു ഗന്ധർവനേയും ഒരു യക്ഷിയേയും ഒരുമിച്ച് കണ്ടവരുണ്ട് . അവർ ഒരു വിളക്കുമായി അമ്പലം ചുറ്റുന്നതാണ് പലരും കാണാറ് . ഞാൻ അമ്പലത്തിനടുത്തെത്തിയതും ഒരു വിളക്ക് അമ്പലത്തിനു ചുറ്റും ഓടടാ ഓട്ടം . ഞാൻ കണ്ടു…. അതോ തോന്നലോ  ? മുന്നിൽ യക്ഷി പിന്നിൽ ഗന്ധർവ്വൻ . ഞാൻ ഓടുകയാണ്…..  ഉറക്കെ പാടിക്കൊണ്ട്

" മുക്കാലാ മുക്കാബല ലൈല ഓ ലൈല .

അന്ന് മുതലാണ് സംഗീതത്തിന് പേടി മാറ്റാൻ കഴിയും എന്ന് മനസ്സിലായത് .

എന്നാൽ വളരെ കാലങ്ങൾക്ക് ശേഷം പിടി കിട്ടി . വിളക്ക് എന്നത് ഒരു എലി എണ്ണത്തിരി കടിച്ചു പിടിച്ച് ഓടിയത് ആണെന്ന്.  . യക്ഷിയേയും ഗന്ധർവനേയും ഒരിക്കൽ അവിടുന്നുതന്നെ പോലീസ് പൊക്കി .

 സംഗീതത്തിന് മഴ പെയ്യിക്കാൻ കഴിയുമെന്ന് നാം കേട്ടിട്ടുണ്ട് . ‘താൻസൺ’ ആണ് അങ്ങനെ ചെയ്യിച്ചത് എന്ന് തോന്നുന്നു . അക്ബർ രാജാവിന്റെ കൊട്ടാരത്തിലെ പാട്ടുകാരൻ .

ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ മലയാളം ടീച്ചർ വാസു പാട്ടിലൂടെ വെള്ളം വരുത്തി . വാസു സാറിന്റെയും പിച്ച് പ്രസിദ്ധമാണ് . നിക്കറിനുള്ളിലൂടെ തുടയിൽ ചോക്കുപൊടി കൂട്ടിത്തിരുമ്മി പിച്ച് . ‘എന്റമ്മോ’ . ആ ഭാഗം പാമ്പ് കടിച്ച പോലെ നീലക്കും . വാസു സാർ പറഞ്ഞാൽ അനുസരിച്ചോളണം . ഒരിക്കൽ സാർ ചോദിച്ചു . ആരാ പാട്ടു പാടുക . എന്നോട് വിരോധമുള്ള ചില കുലംകുത്തികൾ എൻ്റെ പേര് പറഞ്ഞുകൊടുത്തു   .വാസു സാറിനോടുള്ള ഭയം എന്നെ വിറപ്പിച്ചു . തൊണ്ട മുതൽ കാല്പാദം വരെ വിറയോട് വിറ .

“പാട്”…. . സാറിന്റെ ആജ്ഞ .
“അറിയില്ല സാർ” ? ഞാൻ പറഞ്ഞു .
“പാടാനല്ലേ പറഞ്ഞെ” . സാർ ചോക്കെടുത്ത് പൊടിച്ചു .

ചോക്കുകൂട്ടി തുടക്കുപിടിക്കാനുള്ള പരിപാടിയാണ് . എനിക്ക് പാടാനും പറ്റുന്നില്ല . എന്റെ ഇടത്തെ തുടയിൽ സാറിന്റെ കൈസ്പർശം . ഞാൻ തൊള്ളതുറന്നു പാടി .

“വാസു സാറേ ...പതിനാലാം രാവുദിച്ചത് മാനത്തോ? കല്ലായി കടവത്തോ? ..പേടികൊണ്ട് അല്പം മൂത്രമൊഴിച്ചുപോയി .  

അങ്ങനെ മലയാളം പഠിപ്പിച്ച വാസു സാറിന് പാട്ടിലൂടെ സാറിന്റെ കയ്യിലേക്കെങ്കിലും മഴ പെയ്യിക്കാൻ സാധിച്ചു .

അയൽപക്കത്തെ ചേച്ചി ഉറങ്ങിയോ കുളികഴിഞ്ഞോ എന്നൊക്ക അറിയാനും സംഗീതം വേണം.  . അപ്പുറത്തെ വീട്ടിലെ ചേട്ടൻ പാടും . ചന്ദനച്ചോലയിൽ മുങ്ങിനീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ ന്ന് . അതായത് നീ കുളികഴിഞ്ഞു ഉറങ്ങിയോ എന്നാണ് ചോദിക്കുന്നതെന്ന് എനിക്ക് പ്രായമായപ്പോൾ ചേട്ടൻ പറഞ്ഞു തന്നു .  ചേച്ചി ഉറങ്ങിയില്ലെങ്കിൽ ലൈറ്റ് ഇടണം അതാണ്  നിർദ്ദേശം . എനിക്ക് ഇതുവരെ അത് ടെസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല .

ഒരു ഗാനമേള .
“പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്ത് പോകാനൊരുങ്ങുകയാണല്ലോ”
എന്ന് വരി മറക്കാതിരിക്കാൻ  എനിക്ക് എഴുതിക്കിട്ടി .

പാട്ടിന്റെ രീതി അറിയാമെന്നല്ലാതെ വരികൾ വശമില്ല . പൊന്നലകൾ കഴിഞ്ഞ് ബ്രാക്കറ്റിൽ 2 എന്ന് എഴുതിയിട്ടുണ്ട് . അതായത് പൊന്നലകൾ 2 പ്രാവശ്യം പാടണം . ഞാൻ പാടിയതോ

“പൊന്നലകൾ രണ്ട് പ്രാവശ്യം ഞൊറിഞ്ഞുടുത്ത് പോകാനൊരുങ്ങുകയാണല്ലോ” എന്നും . ശ്രുതി താളം ഒക്കെ കറ കറക്ട് . കൂവൽ മാത്രം കറക്റ്ററായിരുന്നില്ല .

വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിൽ “രാസാത്തി ഉന്നൈ കാണമേ നെഞ്ചം കാറ്റാടി പോലാടുത്” എന്ന ഗാനമുണ്ട് . ഇളയരാജ സംഗീതം . കമ്പത്തെ ഏതോ തീയറ്ററിൽ ഈ സിനിമ പ്രദർശിപ്പിക്കുമ്പോൾ ഈ പാട്ടിന്റെ സമയത്ത്  എന്നും അവിടെ കാട്ടാന വരുമെന്നും പാട്ടു കഴിഞ്ഞ് തിരികെ പോകുമെന്നും ഇളയരാജ പറഞ്ഞതായി പി ജയചന്ദ്രൻ പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട് .

ഓമനത്തിങ്കൾ കിടാവോ  എന്ന ഇരയിമ്മൻ തമ്പി എഴുതിയ ഗാനം കേട്ടാണ്  സ്വാതിതിരുനാൾ ഉറങ്ങിയിരുന്നതത്രെ . ചതുരംഗക്കളിയിൽ ‘ഉന്തുന്തുന്തുന്തുന്തുന്താളെ’ എന്ന് പാടി ആളെ നീക്കി കളി ജയിപ്പിച്ച ചരിത്രവും കേട്ടിരിക്കുന്നു .

ശിശുക്കളും  പശുക്കളും പാമ്പുകളും പാട്ട് ആസ്വദിക്കുന്നു എന്ന് പറയപ്പെടുന്നു . നമുക്കും പാട്ടുകൾ കേൾക്കാം . നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ . നാടെങ്ങും ഈ കോവിഡ് മാരി മാറി സംഗീത മഴ നിറയട്ടെ .
ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക