കുനിഞ്ഞു കത്തുന്ന തീയുടെ മുതുകിൽ നിന്നും വെണ്ണീറിന്റെ ചൊപ്ലികൾ ചിതറിപ്പോകുന്നു. കൈവിരലുകളിലേക്കാണ് ആദ്യം ചൂടു കയറിയത്. നഖങ്ങൾക്കിടയിലൂടെ ആ ചൂട് കൺഞരമ്പുകളിലേക്ക് പാഞ്ഞു. കെട്ടിയ കണ്ണഴിക്കുന്നു. നോട്ടത്തിലേക്ക് പോകും മുമ്പേ കെട്ട കനലിന്റെ ഞരക്കം പോളകളിലേക്ക് പൊള്ളി വീഴുന്നു. തിമിരപ്പാടുമായി അഴിഞ്ഞു വീണ പഞ്ഞിയും തുണിയും മണ്ണു തിരഞ്ഞ് പണിപ്പെടുന്നു. കുനിഞ്ഞു കത്തുന്ന തീയുടെ മുതുകിലേക്ക് അതിവേഗമെന്നു തോന്നുന്ന മട്ടിൽ അവരെന്റെ ജീവനുള്ള ശവം വലിച്ചെറിയുന്നു.
മഞ്ഞ കോട്ടൺ സാരികളിലാണ് എന്റെ കണ്ണാദ്യം മങ്ങിത്തുടങ്ങിയത്. ബിന്ദു എല്ലായ്പ്പോഴുമുടുക്കാറുള്ള മഞ്ഞ സാരിയിലെ കറുത്ത പുള്ളികൾ ആദ്യമാദ്യം കീറുകളായും പിന്നീട് തുളപ്പാടുകളായും അനുഭവപ്പെട്ടു. പിന്നീടവ വലിയ കുഴികളായി.
" ഇതിലെ കറുത്ത പൊട്ടുകളെന്ത്യേടീ" എന്ന് ചോദിക്കുമ്പോൾ, "ബാബീടെ കണ്ണിലെന്താ മത്തൻ കുത്തീട്ടൊണ്ടോ?" എന്നവൾ മറിച്ചു ചോദിക്കും.
ബിന്ദൂന്റെ കുഞ്ഞിന്റെ ചന്തി കഴുകിച്ച് കഴിയുമ്പോൾ ഒന്ന് രണ്ട് തീട്ടക്കട്ടകൾ ചന്തി വരമ്പുകളിൽ ബാക്കിയായി.
"ഇനി ഞാൻ കഴുകിച്ചോളാം ബാബീ .. " മഞ്ഞയും കാണാൻ പ്രയാസമായെന്ന്..
തിമിരം കൊണ്ടാരും ചത്തു പോയിട്ടില്ലെന്നാണ് ബിന്ദു പറയുന്നത്. പക്ഷെ എനിക്കു പേടിയായി. വെള്ളെഴുത്ത് കെട്ടിയ കണ്ണുമായി എങ്ങനെയാണ് മരിച്ചു പോവുക എന്നോർത്ത് രാത്രികളോളം ഞാൻ ഉറക്കം കാണാതെ കിടന്നു.
ബിന്ദുവിന്റെ ഇരുമുറി വീട്ടിലെ വാടകക്കാരിയാണ് ബാബി. വാടക രശീതുകൾ കൂട്ടിവെച്ച ഒരിരുമ്പു പെട്ടിയല്ലാതെ മറ്റൊന്നും അവർക്കു സ്വന്തമായില്ല. ബിന്ദുവിന് വാടകക്കുടിശ്ശിക കൊടുത്തു തീർക്കാൻ അവർ ഉരുളകളുണ്ടാക്കുന്നു. മുന്തിരിയും അണ്ടിപ്പരിപ്പും അമർത്തി വെക്കുന്നു. പ്രായം കൂടുന്തോറും ഉരുളകൾ വലുതാകുന്നു. വിറ്റുപോകാത്തവ ബിന്ദുവിന്റെ മകൻ ആർത്തിയോടെ കഴിക്കുന്നു. ബാബിയുടെ വാടകക്കുടിശ്ശിക പിന്നെയും ബാക്കിയാവുന്നു.
ബാബിയുടെ ലഡു തിന്ന് ചീർത്ത ചെറുക്കൻ അവരെ ഉരുളകളുണ്ടാക്കാൻ സഹായിച്ചു. അവരവനെ 'അമർ ' എന്നു വിളിച്ചു. മറ്റൊരു പേരിടാൻ ബിന്ദു മറന്നു പോയ അവന്റെ തീറ്റ കണ്ട് ബാബി വലിയ വട്ടങ്ങളുള്ള കാതുകളാട്ടി ചിരിക്കും. അവനുണ്ടാക്കിയ ഉരുളകളെല്ലാം നെടുകെ പിളർന്ന് വാ പൊളിച്ചിരിക്കും. അതീവ ശ്രദ്ധയോടെ ചമ്രം പടിഞ്ഞിരുന്ന് ബാബി അവ പിന്നെയുമുരുട്ടും. അറ്റത്ത് ഉണക്ക മുന്തിരികൾ അമർത്തി വെക്കും. ചുളിഞ്ഞ് അയഞ്ഞ തൊലികളുള്ള കൈകൾക്കകത്ത് മധുരം കുറുക്കിയ ഗോതമ്പുതരി ഒന്നുകൂടി വെച്ചുരുട്ടി ഉരുളകളാക്കി ബാബി പൊതിഞ്ഞു കെട്ടുന്നു.
വലതു തോളിലേക്ക് ചുവന്ന കോട്ടൺ സാരിയുടെ മുന്താണി ഞാത്തിയിട്ട് ബാബി പോകാറുള്ള വഴികളിലെല്ലാം ഗോതമ്പ് ലഡുവിന്റെ തരികൾ വീണു കിടക്കും. ഉറുമ്പുകൾ വരിവരിയായി ബാബിക്കു പിന്നാലെ സഞ്ചരിക്കും.
രാവിലെ പോകുമ്പോൾ ഞാത്തിയിടുന്ന മുന്താണി വൈകുന്നേരമാകുമ്പോഴേക്കും നിലത്തിട്ടു വലിയും. വൈകുന്നേരങ്ങൾ ബാബിയെ കൂനിയാക്കുന്നു. വിറ്റുപോവാതെ മടങ്ങിയെത്തപ്പെടുന്ന ഗോതമ്പു ലഡുവത്രയും മുന്തിരിക്കണ്ണുകൾ താഴ്ത്തി ബാബിയോട് ക്ഷമ ചോദിക്കും.
"ഓരോ മനുഷ്യനും ഓരോ രുചിയാണ്" എന്ന് യാതൊന്നും ചോദിക്കാതെ തന്നെ ബിന്ദുവിനോട് ബാബു മറുപടി പറയും. അവരുടെ കണ്ണുകളിൽ ഒരിക്കലും പ്രതാപകാലം കണ്ടിട്ടില്ലാത്ത ഒരുറക്കം അടുപ്പു കൂട്ടും.
അമറിനെ മുതുകിൽ സാരി വലിച്ചുകെട്ടി അതിലിരുത്തി ബിന്ദു വിറകു പെറുക്കാൻ പോകുന്ന വൈകുന്നേരങ്ങളിൽ സാരിക്കെട്ടിലിരുന്ന് അമർ ലോകത്തെ തല കീഴായി നോക്കും. വിറകു പെറുക്കിക്കെട്ടി ബിന്ദു നിവരുമ്പോൾ ബാബിയുടെ ലഡു വലിപ്പത്തിലുള്ള ഭൂമി അച്ചുതണ്ട് തലയിൽ പേറുന്നതായി അവനു തോന്നും.
അമറിനു പനിക്കോളുള്ള രാത്രികളിൽ വാടക തരാതെ പറ്റിക്കുന്നുവെന്ന് പറഞ്ഞ് ബിന്ദു ബാബിയെ കൊട്ടിപ്രാവും. വിറകു വിറ്റ കാശു കൂട്ടി വെക്കുന്ന കുടുക്ക വീടു കുലുക്കെ പൊട്ടിച്ചിട്ട് ചില്ലറകൾ എണ്ണിയെണ്ണി അവൾ ബാബിയെ പ്രാവും. തുണി നനച്ചിട്ട നെറ്റിയിൽ തൊട്ടു നോക്കി കാലടികൾ അമർത്തിത്തിരുമ്മി ബാബി അമറിന്റെ കാൽച്ചുവട്ടിൽ അണ്ടിപ്പരിപ്പു പോലെ വളഞ്ഞിരിക്കും.
ശ്വാസംമുട്ടു കൂടി അമറിന്റെ നെഞ്ചാംകൂട് ഉയരുകയും താഴുകയും ചെയ്യുമ്പോൾ ബിന്ദു തലതല്ലിക്കരയും. ബാബി കരിമ്പൻ കുത്തിയ തോർത്തിൽ ചൂടുവെള്ളം പിഴിഞ്ഞ് നെഞ്ചത്ത് ചൂടു പിടിച്ചു കൊടുക്കും. അവൻ്റെ തൊണ്ടയിൽ നിന്നും കഫക്കട്ടകൾ ഉരുളകളായി പുറത്തെടുത്തു കളയും. അടുത്ത ദിവസങ്ങളിൽ ലഡു വിൽക്കാൻ പോകാതെയും വിറക് പെറുക്കാൻ പോകാതെയും അവരിരുവരും ഒരേ മുറിയിൽ കുന്തിച്ചിരിക്കും.
ഉണർന്നു കഴിയുമ്പോൾ കെട്ടടങ്ങിയ നെഞ്ചും കൂടിൽ കൈവെച്ച് അമർ ഇരുവരെയും നോക്കി ചിരിക്കും. ഏന്തി വലിഞ്ഞ് തിരിച്ചെത്തുന്ന ഓരോ രാത്രിക്കു ശേഷവും അവൻ ഓരോ ബലൂണുകൾ നിറയെ ബാബിയുടെ ശ്വാസം ശേഖരിച്ചു വെക്കും. ബലൂണുകൾ ഊതി വീർപ്പിച്ച് കടുംകെട്ടിട്ടു കൊടുക്കുന്നതിനു മുൻപ് ബാബി അവന്റെ കുഞ്ഞിക്കൈകളിലേക്ക് കാറ്റിറ്റിച്ചു കൊടുത്തിട്ടു പറയും.
" കാണാൻ പറ്റൂല്ലേല്ലും നല്ല കനൂള്ള സാധനാന്ന്-കുഞ്ഞീന്റെ നെഞ്ചിലേക്ക് ബാബി നെറച്ച് തരാ…"
കുത്തിപ്പൊട്ടിക്കാതെ - കെട്ടഴിഞ്ഞു പോകാതെ - ആർക്കും വേണ്ടാത്ത ആ ശ്വാസം ചില നേരങ്ങളിൽ അവൻ ആകാശത്തേക്ക് തുറന്നു വിടും. എന്നിട്ടാഴത്തിലാഴത്തിൽ വലിച്ചെടുക്കും. അവന്റെ കണ്ണുകളിൽ തലേ ദിവസം നെഞ്ചിൽ കുടുങ്ങിയ ഒരുരുള ശ്വാസം വട്ടമിട്ടു പറക്കും.
കണ്ണു മങ്ങിത്തുടങ്ങിയിട്ടും ബാബി പിന്നെയും ലഡു വിൽക്കാൻ പോയി. വഴി നീളെ ഉറുമ്പുകളെ ചവിട്ടിയരച്ചു കൊണ്ട് കൂനിക്കൂടി അവർ വൈകുന്നേരങ്ങളിൽ തിരിച്ചെത്തി. ഉറങ്ങാൻ കിടക്കുന്ന അവരുടെ കണ്ണുകൾ കൊട്ടയിലെ ഉറുമ്പു കൂടുകളിൽ നിന്ന് ഇറങ്ങി വരുന്ന ഉറുമ്പരിച്ചു തുടങ്ങി. എല്ലാ ദിവസവും കൊട്ട നിറയെ ഉറുമ്പു കൂടുകളുമായാണ് താൻ തിരിച്ചു വരുന്നതെന്ന് ബാബിയറിഞ്ഞു. അവർ തിമിരത്തെ ഉറുമ്പിനു തിന്നാനിട്ടു കൊടുത്തു.
തിമിരം ബാധിച്ച വലതുകണ്ണിൽ നിന്നും ചമറ് വന്നുകൊണ്ടേയിരുന്നു. അസഹനീയമായി കണ്ണും മനസും വേദനിക്കുമ്പോൾ അവർ കണ്ണുകൾ തുറക്കാതെ തന്നെ ദിവസങ്ങളോളം കഴിഞ്ഞു കൂടി.
തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാൻ പോയപ്പോൾ നിറം മങ്ങിയ ഒരുപാട് മനുഷ്യർ ആശുപത്രി വരാന്തയിലും തറയിലുമായി നരച്ച തുണികൾ വിരിച്ച് കിടക്കുന്നുണ്ടായിരുന്നു. ഛർദ്ദിലിന്റെയും മൂത്രത്തിന്റെയും മണം കലർന്ന കാറ്റ് കെട്ടി ജീർണിച്ച് കനം പിടിച്ചു നിൽക്കുകയായിരുന്നു.
അമറിന് പനിക്കുന്നുണ്ടായിരുന്നു.
ബാബിയെ ഓപ്പറേഷൻ ചെയ്യുന്നതിനു വേണ്ടി അകത്തേക്കു കൊണ്ടു പോയി. ബിന്ദു അമറിന്റെ വിറയൽ തന്റെ സാരിത്തലപ്പു കൊണ്ടു മറച്ചു.
"കണ്ണില്ലെങ്കിലും ജീവിക്കാ.. പക്ഷെ ബാബിക്ക് ഞങ്ങളെ കാണണോന്നില്ലേ ബാബീ ?"
കുടുക്ക പൊട്ടിച്ച് നിലത്തു ചിതറിയ ചില്ലറകൾ പെറുക്കിക്കൂട്ടി ബിന്ദു ചോദിച്ചു.
"ചാവുമ്പം നിങ്ങളെ കണ്ടോണ്ടും ചാവണം.. "
പാട കെട്ടിയ കണ്ണിൽ നിന്നും കണ്ണീര് ചമറിൽ തടഞ്ഞു നിന്നു.
"ജനിച്ചപ്പൊ തൊട്ട് ബാബിയെ കാണുന്നതാണ്. അച്ഛൻ മരിക്കുമ്പൊ അമ്മയെ പോലെ നോക്കണം എന്ന് പറഞ്ഞിട്ടാണ് മരിച്ചത്. ലഡു വിൽക്കുന്ന ആ സ്ത്രീ എങ്ങനെ ഞങ്ങളുടെ ബാബിയായെന്നോ വാടകക്കാരിയായെന്നോ ഏതു കാലം മുതൽക്ക് വീട്ടിലുണ്ടെന്നോ അറിയില്ല. ബാബി എത്രയെത്ര കാഴ്ചകൾ കണ്ടിരിക്കും.. വെള്ള കെട്ടിയ അവരുടെ കണ്ണുകൾ ചില ദിവസങ്ങളിൽ നിർത്താതെ പിടയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... "
ബിന്ദു അമറിനെ ഒന്നൂടി ചേർത്തു പിടിച്ചു കൊണ്ടോർത്തു.
അവൻ അവളുടെ നെഞ്ചിടിപ്പോടു ചേർന്ന് വിറച്ചു. ഉയർന്നു വന്ന ഒരു ശ്വാസം അവളുടെ നെഞ്ചോളം എത്തി തിരിച്ചു പോയി. അമറിന്റെ കണ്ണുകളിലേക്ക് പൊട്ടിയ ബലൂണുകൾ പറന്നു വന്നു. അവൻ നാക്കു പുറത്തേക്കുന്തി. ഗോതമ്പു ലഡു തൊണ്ടയിൽ കുടുങ്ങിയിട്ടെന്ന പോലെ അവന്റെ നെഞ്ചപ്പാടെ പൊങ്ങി.
ഒരു നുള്ള് ശ്വാസത്തിനായി ബിന്ദു പരക്കം പാഞ്ഞു. അവളുടെ മഞ്ഞ സാരി കൊണ്ട് അവനെ പൊതിഞ്ഞെടുത്ത് അവൾ ആശുപത്രി വരാന്തയിലൂടോടി. ബാബീ, ബാബീയെന്ന് അലമുറയിട്ടു.
ശ്വാസം വിൽക്കുന്ന കൗണ്ടറുകൾക്കു മുന്നിൽ നീണ്ട നിര.കുപ്പി, പിഞ്ഞാണം, ബക്കറ്റ്, പാഞ്ഞി, കൊട്ട, ടാങ്കറുകളുമായി വരെ മനുഷ്യർ ക്യൂ നിൽക്കുന്നു.
അമറിന്റെ നെഞ്ചിൻകൂട് ബിന്ദുവിന്റെ മഞ്ഞസാരിക്കുള്ളിലേക്ക് പൂണ്ടു.
ചുവന്ന കോട്ടൺ സാരിയുടെ മുന്താണി വലത്തെ തോളിലേക്ക് ഞാത്തിയിട്ട് ഞാൻ ആംബുലൻസിൽ നിന്നിറങ്ങി. വലതുകൈ കൊണ്ട് മുന്നിലെന്തെങ്കിലുമുണ്ടോ എന്നു പരതി.മുന്നിലെ തീക്കൂനകളിൽ നിന്നുള്ള അകലം തിട്ടപ്പെടുത്തി. കണ്ണിലെ കെട്ടഴിച്ച് ഓരോ തീക്കൂനയിലേക്കും മാറി മാറി നോക്കി. കത്തിക്കരിഞ്ഞ വിറകു കൊള്ളികൾക്കിടയിൽ നിന്നും ഒരു നെഞ്ചിൻകൂട് ആർത്തലച്ച് പൊങ്ങുകയും അടുത്ത നിമിഷം ഒച്ചയോടെ നിലം പൊത്തുകയും ചെയ്തു.
പൂന്തിട്ട പോലെ എരിഞ്ഞുകൊണ്ടിരിക്കുന്ന കനൽക്കൂമ്പാരങ്ങൾ കവച്ചു വെച്ച് ഞാൻ അമറിന്റെ കാലടികളിൽ അമർത്തിത്തിരുമ്മി. ഒരുരുള തിമിരം കാറ്റു നിറച്ച ബലൂണുകളിലേക്ക് പടർന്നു കയറുന്നു. ഒരുരുള തീ കാറ്റില്ലാത്ത വഴിയിലൂടെ കടന്നു പോയി.
-------------------
വിദ്യ വിജയൻ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം രണ്ടാം വർഷ ഗവേഷക. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് സ്വദേശം.
മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരം- ചെറുകഥ രണ്ടാം സ്ഥാനം, സംഘശബ്ദം ചെറുകഥാ പുരസ്കാരം, കെ.എം കുഞ്ഞബ്ദുള്ള സ്മാരക ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.' ചിമ്മിണിക്കടലിന്റെ പ്രസവം ' എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.