കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേദിവസം താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും തിങ്കളാഴ്ച പുലര്‍ച്ചെ വഴക്കുണ്ടായതായും കിരണ്‍ മൊഴി നല്‍കി. ഈ വഴക്കിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി കതകടച്ചുവെന്നും ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് താന്‍ കതക് ചവിട്ടി തുറന്നപ്പോളാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്നും കിരണ്‍ പോലീസിനോട് പറഞ്ഞു.
വഴക്കുണ്ടായ സമയത്ത് വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞെന്നും എന്നാല്‍ നേരം വെളുത്തിട്ട് പോയാല്‍ മതിയെന്ന് താന്‍ മറുപടിനല്‍കിയെന്നും കിരണ്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ടാണ് വഴക്ക് പരിഹരിച്ചതെന്നും കിരണ്‍ പറഞ്ഞു. വിസ്മയയുടെ വീട്ടില്‍ നിന്നും ലഭിച്ച കാറിനെച്ചൊല്ലി മിക്കപ്പോഴും വഴക്കുണ്ടാകുമായിരുന്നെന്നും മുമ്പ് താന്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പോലീസിനോട് സമ്മതിച്ചു.
വിസ്മയയുടെ ബന്ധുക്കള്‍ പുറത്തുവിട്ട മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെയുണ്ടായതാണെന്നും കിരണ്‍ പറഞ്ഞു. ഗാര്‍ഹീകപീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസെടുക്കുക. കിരണ്‍ മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ്.
ഇതിനിടെ കിരണിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ . സസ്‌പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്റെ പുരോഗതിക്കനുസരിച്ച് ഇയാളെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്.
കിരണിന്റെ യൂണിഫോമിലുള്ള ഫോട്ടോയും ഒദ്യോഗിക വാഹനത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് മോട്ടോര്‍വാഹനവകുപ്പിന് തന്നെ നാണക്കോടാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
കിരണിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇതൊരു ക്യാപയ്‌നായിത്തന്നെ മാറിക്കഴിഞ്ഞു.