Image

രണ്ട് ദിവസത്തിനിടയില്‍ മൂന്നാമത്തെ മരണം; ആലപ്പുഴയില്‍ മരിച്ചത് പത്തൊമ്പതുകാരി

ജോബിന്‍സ് തോമസ് Published on 22 June, 2021
രണ്ട് ദിവസത്തിനിടയില്‍ മൂന്നാമത്തെ മരണം; ആലപ്പുഴയില്‍ മരിച്ചത് പത്തൊമ്പതുകാരി
സംസ്ഥാനത്ത് ശാസ്താംകോട്ടയിലേയും വിഴിഞ്ഞത്തേയും
രണ്ട് യുവതികളുടെ മരണവാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ മൂന്നാമതൊരു മരണവാര്‍ത്തകൂടിയെത്തുന്നു. ആലപ്പുഴയിലാണ് സംഭവം പത്തൊമ്പതുവയസ്സുള്ള യുവതിയാണ് വള്ളികുന്നത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ലക്ഷിമഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. 

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം മാത്രമെ ആയിട്ടുള്ളു. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈന്യത്തിലാണ് . ഇപ്പോള്‍ ഇദ്ദേഹം ഉത്തരാഖണ്ഡിലാണ് ജോലി ചെയ്യുന്നത്. രാവിലെ 11 :30 ഓടെയാണ് സുചിത്രയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് ഭര്‍തൃമാതാവ് നാട്ടുകാരോട് പറഞ്ഞു. 

പിന്നീട് അടുത്തുള്ളവരെയെല്ലാം വിളിച്ചു വരുത്തിയശേഷം തൊട്ടടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സംഭവസമയത്ത് സുചിത്രയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ദിവസമാണ് ഭര്‍ത്താവ് വിഷ്ണു വിവാഹ അവധി കഴിഞ്ഞ് തിരികെ പോയത്. വള്ളികുന്നും പോലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു. 

കൊല്ലം ശാസ്താംകോട്ടയിലാണ് തിങ്കളാഴ്ച വെളുപ്പിനെ മൂന്നുമണിയോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിന്റെ ഭാര്യ വിസ്മയ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനെ ഈ സംഭവത്തില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കിരണ്‍ സ്ത്രീധനത്തെ ചൊല്ലി തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്ന് വിസ്മയ ബന്ധുക്കളോട് വാട്‌സപ്പ് ചാറ്റില്‍ പറഞ്ഞിരുന്നു. വിസ്മയയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചിത്രങ്ങളും പുറത്തുവന്നു. താന്‍ വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നെന്ന് കിരണ്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.  

തിങ്ങളാഴ്ച രാത്രി 11 മണിയോടെയാണ് തിരുവന്തപുരം വിഴിഞ്ഞത്ത് അര്‍ച്ചന എന്ന യുവതിയെ വാടകവീട്ടില്‍ ഡീസലൊഴിച്ച് തീ കൊളുത്തി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് അര്‍ച്ചനയുടെ അച്ഛന്‍ പറഞ്ഞത്. സുരേഷ് വീട്ടില്‍ ഡീസല്‍ വാങ്ങിവച്ചതെന്തിനെന്നതാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ത്തുന്ന ചോദ്യം.

ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നും പത്തൊമ്പത് കാരിയുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക