Image

ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി

ജോബിന്‍സ് തോമസ് Published on 21 July, 2021
ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി
എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന പീഡന ആരോപണം ഒതുക്കി തീര്‍ക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണ്‍ വിളിച്ചെന്ന പരാതിയില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിച്ച് എന്‍സിപി. ശശീന്ദ്രന് പൂര്‍ണ്ണ പിന്തുണ നല്‍കിയാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. 

ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചത് പാര്‍ട്ടിയ്ക്കുള്ളില്‍ ആ മേഖലയില്‍ നിലനിന്നിരുന്ന ഒരു പ്രശ്‌നം പരിഹരിക്കാനാണെന്നും പീഡനക്കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഈ ഫോണ്‍വിളിക്കില്ലെന്നും പിസി ചാക്കോ പറഞ്ഞു. ഇങ്ങനെയൊരു പീഡനപരാതിയെക്കുറിച്ച് മന്ത്രി അറിഞ്ഞോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നമെന്നും മന്ത്രി ഇതില്‍ ഇടപെട്ടിട്ടില്ല എന്നതാണ് വാസ്തവമെന്നും പിസി ചാക്കോ പറഞ്ഞു. 

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തട്ടെയെന്നും ഇതില്‍ എന്‍സിപി ഇടപെടില്ലെന്നും പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പാര്‍ട്ടിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നും പിസി ചാക്കോ പറഞ്ഞു. 

ഫോണ്‍ വിളികള്‍ സംബന്ധിച്ച് ഇതിന് മുമ്പും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ പോലും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നും രാജിവയ്ക്കുന്ന കാര്യം ആരു ആലോചിച്ചിട്ടു പോലുമില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക