പൊടിയിൽപ്പതിഞ്ഞ
നിന്റെ കാലടിപ്പാടുകൾ
അകത്തളങ്ങളിലെവിടെയൊക്കെയോ
തുടച്ചുനീക്കപ്പെടാതെ കിടപ്പുണ്ട് !
മേശവലിപ്പിന്ന് മുകളിലായ്
മറന്നുവെച്ച ഒരു കൈലേസും,
കിടക്കവിരിയിൽ അവശേഷിച്ച
ചെറുമുടിയിഴകളും,
ഓർമ്മപ്പെടുത്തലുകളായ് ബാക്കിയുണ്ട്!
നേർത്തകാറ്റിൽ ജാലകവിരികൾ
ഉലയുമ്പോൾ നിന്റെ നിശ്വാസത്തിന്റെ
ചൂട് അരികിലണയുന്നതും,
അകലേക്ക് പോകുന്നതും
ഞാൻ അറിയുന്നുണ്ട്!.
സ്നേഹത്തിന്റെ കടലാഴങ്ങളും
സഹനത്തിന്റെ ഗിരിശൃംഗങ്ങളും
അടയാളപ്പെടുത്തിയത്
ഒരു ഭൂപടംപോലെ ചുവരിൽ
തൂങ്ങിക്കിടപ്പുണ്ട്.
നീ കൊണ്ടുവന്ന
സമ്മാനപ്പൊതികളുടെ വർണ്ണക്കടലാസുകൾ
സൂക്ഷിച്ചതെല്ലാം അലമാരയിൽ
ഭദ്രമായ്ത്തന്നെയിരിപ്പുണ്ട് !
പക്ഷെ ഏറെത്തിരഞ്ഞിട്ടും
ഇവിടെ കണ്ടുകിട്ടാത്തത് ..
നീ ചോദിച്ചുവാങ്ങിയ
എന്റെ ആത്മാവതൊന്നു മാത്രമാണ് !