ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യയുടെ ഗംഭീര തുടക്കത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളിയായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആർ.ശ്രീജേഷ്. ഇന്ത്യയുടെ വൻമതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
പൂള് എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ട് ഗോളുകളും രുപീന്ദര്‍ പാല് ഒരു ഗോളും നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര് ശ്രീജേഷിന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.
'ഒന്നും രണ്ടുമല്ല, ന്യൂസിലന്‍ഡിന്റെ ഗോളെന്നുറച്ച ആറ് ഷോട്ടുകളാണ് താരം തടഞ്ഞിട്ടത്. നെഞ്ചിടിപ്പോടെ കണ്ട മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്തത് ഈ മലയാളി താരമാണ്'. ഇങ്ങനെ വീഴ്ചയില്‍ നിന്ന് കരകയറ്റിയ ഇന്ത്യയുടെ ഗോള്‍ കീപ്പറെ പ്രശംസ കൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ആരാധകര്‍.
മത്സരത്തില്‍ പന്ത് കയ്യടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പെനാല്‍റ്റി കോര്‍ണറുകള്‍ എടുക്കുന്നതില്‍ ന്യൂസിലന്‍ഡിനുണ്ടായ പോരായ്മകള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു.