Image

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍

Published on 02 August, 2021
ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍


പരിയാരം: കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേര്‍ പിടിയില്‍. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമിച്ച കേസിലാണ് നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ എസ്.ഐ. കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയും പടന്നപ്പാലത്തെ ഫ്ലാറ്റില്‍ താമസക്കാരിയുമായ സീമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍പോയ ഇവര്‍ കോട്ടയത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുന്നുവെന്ന് തോന്നിയാണ് മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രതീഷിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 18-നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ രാത്രിയില്‍ നാലു പേര്‍ പിടിച്ചിറക്കി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. രണ്ടു മാസം മുമ്പാണ് സീമ ക്വട്ടേഷന്‍ നല്‍കിയത്. മുമ്പ് ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രതീഷിനെ പരിചയപ്പെട്ടത്. 10,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയ രതീഷ് പല ഘട്ടങ്ങളിലായി മൂന്നു പേരെ സംഘത്തില്‍ കൂട്ടി സുരേഷ് ബാബുവിനെ നിരവധി തവണ പിന്തുടരുകയും അവസാനം വീട്ടുവരാന്തയിലെത്തി ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക