Image

ആറാം വിവാഹത്തിനൊരുങ്ങി യു.പിയിലെ മുന്‍ മന്ത്രി; പരാതിയുമായി ഭാര്യ

Published on 02 August, 2021
ആറാം വിവാഹത്തിനൊരുങ്ങി യു.പിയിലെ മുന്‍ മന്ത്രി; പരാതിയുമായി ഭാര്യ


ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ  ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് പരാതിയുമായി മൂന്നാമത്തെ ഭാര്യ നഗ്മ രംഗത്തെത്തിയത്. ആഗ്രയിലെ മണ്ഡോല സ്റ്റേഷനില്‍ ഭാര്യയുടെ പരാതിയില്‍ ചൗധരി ബഷീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീര്‍ വിവാഹം കഴിക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞാണ് ഭാര്യ നഗ്മ പരാതി നല്‍കിയത്.

വിവരമറിഞ്ഞ് അവര്‍ ചൗധരി ബഷീറിനെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അദ്ദേഹം വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

പോലീസിന്റെ സഹായം അഭ്യര്‍ഥിച്ച് നഗ്മ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2012-ലാണ് നഗ്മയും ചൗധരി ബഷീറും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. മായാവതി സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശിലെ മന്ത്രിയായിരുന്നു ചൗധരി ബഷീര്‍. പിന്നീട് ബി.എസ്.പിയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിലവില്‍ ചൗധരി ബഷീര്‍ ഏത് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. ചൗധരി ബഷീറിനെതിരെ മറ്റ് നിരവധി ക്രിമിനല്‍ കേസുകളും കോടതിയില്‍ നിലവിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക