ഇന്ത്യാ-യുഎസ് ആണവക്കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ചൈന ശ്രമിച്ചെന്ന് ഗുരുതരമായ ആരോപണം. മുന്‍ വിദേശ കാര്യ സെക്രട്ടി വിജയ് ഖോഖലെയാണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാദേശിക എതിര്‍പ്പുകള്‍ സൃഷ്ടിക്കാനായിരുന്നു ചൈന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹായം തേടിയതെന്നും 2007 നും 2008 നും ഇടയിലായിരുന്നു സംഭവമെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.
അന്ന് ഇന്ത്യ ഭരിച്ചിരുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം ചൈനക്കറിയാമായിരുന്നുവെന്നു പറയുന്ന ഖോഖ്‌ലെ ചികിത്സകള്‍ക്കള്‍ക്കായി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ചൈനയ്ക്കു പോകാറുണ്ടെന്ന കാര്യവും പരാമര്‍ശിക്കുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയതയ്‌ക്കൊപ്പമാണെങ്കിലും ആണവ കരാറില്‍ എതിര്‍പ്പുകളുണ്ടെന്ന് മനസ്സിലാക്കിയാണ് ചൈന ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ആദ്യത്തെ ഇടപെടലായിരുന്നു ഇതെന്നും .കരാറില്‍ എതിര്‍പ്പുള്ള ഇടത് പാര്‍ട്ടികളെയും ഇടത് മാധ്യമങ്ങളേയും ഉപയോഗിച്ച് പ്രതിഷേധമുയര്‍ത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും ഖോഖ്‌ലെ വെളിപ്പെടുത്തുന്നു. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ പാകിസ്ഥാനുവേണ്ടി റഷ്യയുമായി ചേര്‍ന്ന് ചൈന ഇടപെടലുകള്‍ നടത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
കഴിഞ്ഞ വര്‍ഷം വിദേശകാര്യ സെക്രട്ടറിയായി വിരമിച്ച ഖോഖ്‌ലെ ചൈനീസ് വിഷയങ്ങളില്‍ ഏറ്റവും ആധികാരകമായി സംസാരിക്കുന്ന വ്യക്തിയാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ ചൈനീസ് വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ഖോഖ്‌ലെ ചൈനയിലെ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.