ഫൊക്കാന എന്ന പേരില്‍ ഏതാനും പേര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ കൺവെൻഷനോ , അവര്‍ തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കോ നിയമസാധുതയോ, യഥാര്‍ത്ഥ സംഘടനയുമായി എന്തെങ്കിലും ബന്ധമോ ഇല്ലെന്നു ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ടീം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തങ്ങൾ സ്ഥാനമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടു ജനറല്‍ബോഡി യോഗം ചേര്‍ന്നതായി ജോര്‍ജി വര്‍ഗീസ് പറഞ്ഞു. 47 അംഗ കമ്മിറ്റി മാസത്തില്‍ ഒന്നോ രണ്ടോ തവണ വീതം യോഗം ചേര്‍ന്നു തീരുമാനമെടുക്കുന്നു. ഇതിനകം വിജയകരമായ പല പ്രോഗ്രാമുകളും നടത്തി.
നേരത്തെ സംഘടനയില്‍ ലീലാ മാരേട്ട്, മാധവന്‍ നായര്‍ എന്നിവരുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് രമ്യമായി പരിഹരിച്ചു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു.
വിമത സംഘടനയിലേക്ക് ഫൊക്കാനയിലെ ഒരു സംഘടനയും പോയിട്ടില്ല. പുതുതായി ചില കടലാസ് സംഘടനകള്‍ ഉണ്ടാക്കിയാണ് വിമത ഭാരവാഹികള്‍ സ്ഥാനത്തെത്തിയത്. ഫ്‌ളോറിഡയില്‍ നാല് സംഘടനകളുണ്ടാക്കി. എല്ലാത്തിലും ഭാരവാഹികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍. ന്യൂ ജഴ്സിയിലും ഇതേപോലെ ഉണ്ടാക്കിയ ഒരു സംഘടനയില്‍ നിന്നാണ് ഒരു ഭാരവാഹി വന്നത്. രണ്ടു വര്‍ഷം പ്രവര്‍ത്തിക്കാത്ത സംഘടനകള്‍ക്ക് ഫൊക്കാനയില്‍ അംഗത്വത്തിനുപോലും അവകാശമില്ലെന്നതാണ് വസ്തുത.
ഈ പറയുന്നതിനെല്ലാം രേഖകള്‍ ആര്‍ക്കും നല്‍കാം. അമേരിക്കന്‍ മലയാളികളെ വിഢികളാക്കുന്ന നടപടികളാണിതൊക്കെ.
മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ ജോര്‍ജി വര്‍ഗീസ് അനുശോചനം അറിയിക്കുകയും ചെയ്തു.
ഫൊക്കാന ഒന്നേയുള്ളുവെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫെഡറേഷന്റെ പേര് ഉപയോഗിക്കാൻ അർഹതയുള്ള മറ്റൊരു സംഘടനയില്ല. ഫൊക്കാന ഇതേവരെ 18 കണ്‍വന്‍ഷനുകള്‍ നടത്തി. 19-ത്തേതാണ് 2022 -ൽ ഓര്‍ലാന്റോയില്‍ നടക്കുക. കഴിഞ്ഞ വര്ഷം തെരഞ്ഞെടുപ്പ് നടത്തിയത് തികച്ചും സുതാര്യവും നിയം വിധേയവുമായാണ്
ആ തെരഞ്ഞെടുപ്പിനെതിരേ കേസ് കൊടുത്തിരുന്നവര്‍ പലരും പിന്‍വാങ്ങി. ക്വീന്‍സ് കൗണ്ടി കോടതിയിലെ കേസില്‍ നിന്ന് ലീല മാരേട്ട് ആദ്യം പിന്‍വാങ്ങി. അലക്‌സ് തോമസും വൈകാതെ പിന്മാറും. അവശേഷിക്കുന്നത് ഒരാള്‍ മാത്രമാകും. ആ കേസിന്റെ പേര് പറഞ്ഞ് സംഘടനയെ ഫൊക്കാന എന്നു സ്വയം വിശേഷിപ്പിക്കുന്നതും അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഖേദകരമാണ്.
സ്ഥാപിതമായിട്ട് ഒരു വര്‍ഷംപോലും ആകാത്ത സംഘടനയില്‍ നിന്നാണ് രാജന്‍ പടവത്തിലും ഏബ്രഹാം കളത്തിലും ഡെലിഗേറ്റ് ആയി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിനു യാതൊരു സാധുതയുമില്ല.
ഫൊക്കാനയിലെ ഒരു സംഘടനയും വിമത വിഭാഗത്തിനൊപ്പം പോയിട്ടില്ല. പമ്പ, മേള, സ്റ്റാറ്റന്‍ഐലന്റിലെ ഒരു അസോസിയേഷന്‍ എന്നിവ ഫൊക്കാനയില്‍ അംഗത്വം പുതുക്കിയിട്ടുമില്ല.
മഹത്തായ ഒരു പ്രസ്ഥാനത്തിനെ താറടിച്ച് കാണിക്കാനുള്ള ഏതാനും പേരുടെ ശ്രമത്തിനു മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. വിമത വിഭാഗത്തില്‍ പത്തോ പതിനഞ്ചോ പേര്‍ മാത്രമാണുള്ളത്.
ജോര്‍ജി- സജിമോന്‍ ടീം വലിയ കാര്യങ്ങള്‍ ഇതിനോടകം ചെയ്തു. യുവാക്കള്‍ക്ക് 21 ദിവസത്തെ ക്യാമ്പ്. 100 കുട്ടികളെ ഉള്‍പ്പെടുത്തി മലയാളം പഠനം. നാട്ടിലേക്ക് സാമ്പത്തികവും മരുന്നുകളും മറ്റുമായി സഹായം എന്നിവയൊക്കെ അതില്‍പ്പെടും. വനിതാ ഫോറം ചെയര്‍ കലാ ഷഹിയുടെ നേതൃത്വത്തില്‍ 150 സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം വന്‍ വിജയമായി.
എതിര്‍ വിഭാഗത്തിന്റെ സെക്രട്ടറിക്ക് മിഡ് വെസ്റ്റില്‍ പിന്‍ബലമില്ലെന്നു ജയ്ബു കുളങ്ങര ചൂണ്ടിക്കാട്ടി. സംഘടനാ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കത്ത് വാങ്ങിയത് എന്തിനെന്ന് അറിയില്ലെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഹൂസ്റ്റണിലെ സംഘടനകളില്‍ നിന്ന് ഒരു ഡെലിഗേറ്റിനേയും അയച്ചിട്ടില്ലെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. ന്യൂയോര്‍ക്കിലും ഒരു സംഘടനയും പോയിട്ടില്ലെന്ന് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
വിമത വിഭാഗത്തിനൊപ്പം നിന്ന് നേതാവാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നു ലീലാ മാരേട്ട് പറഞ്ഞു. അംഗ സംഘടനകളുള്ള ഫൊക്കാനയിലെ നേതൃത്വത്തിനേ പ്രസക്തിയുള്ളൂ.
കഴിഞ്ഞ ഇലക്ഷന്‍ ശരിയായല്ല നടത്തിയത് എന്നു പറഞ്ഞാണ് കേസിനു പോയതെന്നു മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ് ചൂണ്ടിക്കാട്ടി. പക്ഷെ വിമത വിഭാഗം നടത്തിയ ഇലക്ഷന് അംഗങ്ങൾക്ക് നോട്ടീസ് കൊടുത്തിട്ടില്ല. ക്വീൻസിൽ കേസ് എതിരായി വന്നാല്‍കൂടി വീണ്ടും ഇലക്ഷന്‍ നടത്താനായിരിക്കും പറയുക. അതു നടത്തേണ്ടതും താന്‍തന്നെ ആയിരിക്കും-മാമ്മൻ സി ജേക്കബ് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു സംഘടനയും എതിര്‍ വിഭാഗത്തിനെ തുണയ്ക്കുന്നില്ലെന്ന് ഡോ. കലാ ഷാഹി പറഞ്ഞു.
കേസ് തുടരുമ്പോൾ ഇലക്ഷന്‍ നടത്തിയത് കോടതി അലക്ഷ്യമാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. മേരിലാന്‍ഡില്‍ കേസ് തള്ളിയത് ജൂറിസ്ഡിക്ഷന്‍ പ്രശ്‌നത്തിലാണ്. ഫോമ പിളര്‍ന്ന സമയത്ത് കേസിന്റെ സൗകര്യത്തിനാണ് ഫൊക്കാന മേരിലാന്‍ഡില്‍ ഇന്‍ കോര്‍പറേറ്റ് ചെയ്തത്. അതു കേസിനുവേണ്ടി ചെയ്തതാണ്. അല്ലാതെ 1983 മുതലുള്ള രജിസ്‌ട്രേഷന്‍ ഉപേക്ഷിച്ചതല്ല. ഫൊക്കാന എന്ന പേരിലെ ഒരക്ഷരം പോലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല- ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
കേസിനു ഒരു മെറിറ്റും ഇല്ലെന്നു ജോര്‍ജി വര്‍ഗീസ് പറഞ്ഞു. വെറുതെ സമയവും പണവും കളയാമെന്നു മാത്രം. അതേസമയം അനുരഞ്ജനത്തിന്റെ പാത തുറന്നുകിടക്കുന്നു. ഫൊക്കാനയുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു. ഫൊക്കാനയുടെ പേരും ലോഗോയും പേറ്റന്റ് ചെയ്യാനുള്ള മുൻ സെക്രട്ടറി ബോബി ജേക്കബിന്റെ അപേക്ഷയ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.
കേസിന്റെ വിധി എങ്ങനെ ആയാലും അംഗ സംഘടനകളും ജനങ്ങളും തങ്ങളുടെ പക്ഷത്തുള്ളടിത്തോളം കാലം അതേപ്പറ്റി ആകുലതകളൊന്നുമില്ലെന്ന് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
എല്ലാവരുടേയും വാര്‍ത്തകള്‍ കൊടുക്കുക എന്നതാണ് പല മാധ്യമങ്ങളും ചെയ്യുന്നതെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. ജനപിന്തുണയുള്ള സംഘടന നിലനില്‍ക്കും. വാര്‍ത്ത വന്നതുകൊണ്ട് ഒരു സംഘനടയും വളരാനോ തളരാനോ പോകുന്നില്ല. ഇതു വായിക്കുന്ന ജനം വിഡ്ഢികളൊന്നുമല്ല. കേസ് തുടരുന്നിടത്തോളം കാലം ഈ തര്‍ക്കവും തുടരും- പല മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
ബിജു ജോണ്‍, മാത്യു വര്‍ഗീസ്, പ്രവീണ്‍ തോമസ്, തോമസ് തോമസ്, സണ്ണി മറ്റമന തുടങ്ങിയവരും സംസാരിച്ചു.
പ്രസ് ക്ലബ് അംഗങ്ങളായ സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ്, ഫ്രാന്‍സീസ് തടത്തില്‍, സജി ഏബ്രഹാം, മധു രാജന്‍, ജോസ് കാടാപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.