അനീതികളെ ചൂണ്ടിക്കാണിക്കാൻ ധീരത കാണിക്കുന്ന തൂലിക വേരോടെ പിഴുതെറിയുന്ന അനുഭവം എന്നും സമൂഹത്തിൽ നിലനിൽക്കുന്നു. അപ്രിയ സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന പല ധീരരായ എഴുത്തുകാരും നമ്മുടെ സമൂഹത്തിൽ നിഷ്പ്രയാസം അപ്രത്യക്ഷമായിട്ടുണ്ട്. മലയാളസാഹിത്യത്തിനു തീരാനഷ്ടമായ കുമാരനാശാന്റെ മരണത്തെക്കുറിച്ചും വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിചിന്തനം നടത്തുന്ന സാഹചര്യത്തിൽ നമ്മളെ ഓർമ്മപ്പെടുത്തുന്നത് അവിടെയും വില്ലനായി വർത്തിച്ചത് മതചിന്തകളായിരുന്നുവോ എന്നതാണ്.
കാൽപ്പനിക സൃഷ്ടികൾ പൂർണ്ണമായും എഴുത്തുകാരന്റെ ഭാവനയിൽ വാർത്തെടുത്തതാണെന്ന് പറയാൻ കഴിയില്ല. തന്റെ ചുറ്റുപാടുകളിൽ ശ്രദ്ധിക്കപ്പെടുന്നതും, അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളെ ഭാവനയുടെ നിറക്കൂട്ടുകളിൽ മെനഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും ഒരു ശ്രദ്ധേയമായ സൃഷ്ടി പിറക്കുന്നത്. ഏതൊരു സൃഷ്ടിയിലും അറിഞ്ഞും അറിയാതെയും എഴുത്തുകാരന്റെ അനുഭവങ്ങൾ കടന്നുകൂടുന്നു. ഭാവനയിലൂടെമാത്രം ഒരു സർഗ്ഗസൃഷ്ടി അസാധ്യമായേക്കാം. അതേസമയം ചില സൃഷ്ടികളെല്ലാം കഴിഞ്ഞകാല സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളായും പലപ്പോഴും അനുഭവപ്പെടാറുണ്ട്,. ഇങ്ങനെ യഥാർത്ഥ സംഭവങ്ങളെന്ന് സംശയിക്കാവുന്ന പല സാഹിത്യസൃഷ്ടികളുടെയും ചലച്ചിത്രങ്ങളുടെയും തുടക്കത്തിൽ ‘ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്’ എന്ന ഒരു മുൻകൂർ പ്രഖ്യാപനം നമ്മൾ കാണാറുണ്ട്. എഴുതുന്ന ആൾ അയാളുടെ ബാധ്യതയെ നിരാകരിക്കുന്നതാണ് (disclaimer) ഈ പ്രഖ്യാപനം
മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടത് 1921-ൽ ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. രണ്ടായിരത്തിയൊന്ന് ആഗസ്റ്റ് മാസം ഇതിന്റെ നൂറാം വാർഷികമായിരുന്നു. ഖിലാഫത് പ്രസ്ഥാനം എന്ന പേരിൽ ഇന്ത്യയിൽ ഇരുന്നുകൊണ്ട് തുർക്കിക് വേണ്ടി പോരാടുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങി പിന്നെ അത് മതസ്പര്ദ്ധയിൽ കലാശിച്ച് അനവധി നിരപരാധികളായ ഹിന്ദുക്കളെ ബലികൊടുത്ത് ചരിത്രത്തിൽ ഹിന്ദു മുസ്ലിം ബന്ധത്തിൽ വിള്ളലുകൾക്ക് ഇടവരുത്തിയെന്ന് പറയപ്പെടുന്നു
സ്വാതന്ത്രസമരസേനാനികൾ എന്നറിയപ്പെട്ടിരുന്ന 387 പേരെ dictionary of Martyrs of India’s freedom struggle എന്ന പട്ടികയിൽനിന്നും കേന്ദ്രഗവൺമെന്റ് ഇയ്യിടെ നീക്കം ചെയ്തിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (Indian Council for Historical Research (ICHR ) എന്ന സംഘടന ഈ ഡിക്ഷണറി ഇറക്കുന്നത്. 1975 ഇൽ കേരള ഗവണ്മെന്റ് പുറത്തിറക്കിയ സ്വാതന്ത്രസമരസേനാനികളുടെ കൂട്ടത്തിൽ മാപ്പിളലഹളയിൽ പങ്കെടുത്തവരുടെ പേരുകൾ ഉണ്ടായിരുന്നില്ല. നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് അവരെ ഈ പട്ടികയിൽ ഉൾകൊള്ളിച്ചത്. ഈ ലിസ്റ്റിൽ പ്രമുഖൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. അദ്ദേഹത്തെ ധീരനായ സ്വാതന്ത്രപോരാളിയായി കാണുന്നവർ ഗവണ്മെന്റിന്റെ പ്രസ്തുത തീരുമാനത്തെ എതിർത്തിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നു. ഈ കലാപം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നാൽ ഇത് ജനങ്ങളെ മതം മാറ്റാനുള്ള ഒരു മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്ന് ചിലർ വിലയിരുത്തി. കലാപകാരികൾ വിളിച്ച ഒരു മുദ്രാവാക്യംപോലും ബ്രിട്ടീഷനെതിരെയോ ദേശീയതയെ അനുകൂലിക്കുന്നതോ ആയിരുന്നില്ല. കുഞ്ഞഹമ്മദ് ഹാജി ശരിയത് നിയമം നടപ്പിലാക്കാൻ ശ്രമിച്ച അനേകം ഹിന്ദുക്കളെ കൊന്നൊടുക്കിയ വ്യക്തിയായിരുന്നുവെന്നു കൗൺസിൽ അംഗങ്ങൾ നിർണ്ണയിച്ചു. കലാപകാരികൾ മതേതര മുസ്ലീമുകളെ പോലും വെറുതെ വിട്ടില്ലെന്നും അവർ കണ്ടെത്തി. വിചാരണ നേരിടുന്ന തടവുകാരായ മാപ്പിളമാർ കോളറ തുടങ്ങിയ രോഗങ്ങൾ മൂലവും പ്രകൃത്യാലുള്ള രോഗങ്ങൾ മൂലവും മരിച്ചിട്ടുണ്ടായിരിക്കാം. അവരെ രക്തസാക്ഷികൾ എന്ന് രേഖപ്പെടുത്താൻ കഴിയില്ലെന്നും അവർ കണ്ടെത്തി.
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ തീരുമാനം ചില രാഷ്ട്രീയകക്ഷികൾക്ക് സ്വീകാര്യമാകുന്നില്ല. അവർ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര സമര സേനാനിയായി കാണുന്നു. അതിനായി ചരിത്രത്തിലേക്ക് സഞ്ചരിച്ച് രേഖകൾ കൊണ്ടുവരുന്നു. പക്ഷെ അവ പൂർണ്ണമായി എല്ലാവരെയും ബോധ്യപ്പെടുത്തുന്നില്ല, ഈ അവസരത്തിലാണ് ദുരവസ്ഥ എഴുതിയ കുമാരൻ ആശാൻ പല്ലനയാറ്റിൽ മുങ്ങി മരിച്ചതോ അതോ കൊല്ലപ്പെട്ടതോ എന്നു ആർ എസ് എസ് നേതാവ് ജെ നന്ദകുമാർ സംശയിച്ചത്. കാരണം തൊണ്ണൂറ്റിയേഴ് വർഷങ്ങൾക്ക് മുമ്പ് എഴുതിയ ആശാന്റെ ഈ കാവ്യത്തിന് ഇസ്ലാം മതത്തെക്കുറിച്ച് പ്രതിപാതിച്ചതുകൊണ്ട് അതിറങ്ങിയ കാലത്ത് എതിർപ്പുകൾ ഉണ്ടായിരുന്നു എന്ന് ചരിത്രം നമുക്ക് കാണിച്ച് തരുന്നുണ്ട്. ഈ കാവ്യം മുസ്ലിം സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. അവർ ഈ കാവ്യം മുസ്ലീമുകൾക്ക് എതിരായി എഴുതിയ സാഹിത്യമെന്നു വിലയിരുത്തി. വൈക്കം അബ്ദുൽ ഖാദർ മൗലവിയുടെ അധ്യക്ഷതയിൽ മുസ്ലിം പണ്ഡിതർ തിരുവനന്തപുരത്തു ഒരു യോഗം കൂടുകയുണ്ടായി. മൗലവിയും കെ എം സീതിയും കൂടി ആശാനോട് ഈ കാവ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ആശാൻ അതിനു വഴങ്ങിയില്ലെന്നു കാണുന്നു. ഇസ്ലാം മതത്തെക്കുറിച്ച് എഴുതുന്നവർക്ക് ഇക്കാലത്തും ഫത്വ (fatwa) പുറപ്പെടുവിക്കുന്നതുകൊണ്ട് (ഉദാഹരണം സൽമാൻ റഷ്ദി, തസ്ലീമ നസ്റിൻ) അന്ന് എന്ത് സംഭവിച്ചുവെന്ന് ആർക്കും നിശ്ചയിക്കാനാവില്ല,
പ്രധാനമായും താഴെപറയുന്ന വരികളാണ് അന്നത്തെ മുസ്ലിം പണ്ഡിതരെ അസ്വസ്ഥമാക്കിയത്. വിവരണങ്ങളിൽ നിന്നും അത് മുസ്ലിം സമുദായത്തെകുറിച്ചാണെന്ന് വളരെ സ്പഷ്ടമായി അന്നത്തെ ആളുകൾക്ക് തോന്നി. അവരുടെ താടിയും, വേഷവിധാനങ്ങളുമെല്ലാം അതുല്യനായ കവി ചിത്രം പോലെ വരച്ചുകാണിക്കുന്നുണ്ട്.
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ ! കൈയിൽ
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്
താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും
തൊപ്പിയിട്ടും ചിലർ, കുപ്പായമിട്ടുമാ-
ങ്ങ ൽപ്പം ചിലർ നിലയങ്കിയാര്ന്നും
* * *
ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ
****
ഭള്ളാര്‍ന്ന ദുഷ്ടമുഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നോള്‍''
* * *
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതില്‍ നീതിയില്ലേ?''
* * *
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും
* * *
മതത്തിന്റെ പേരിലാണ് എല്ലാം ചെയ്യുന്നു എന്ന് പറയുന്നവർക്ക് നീതിയില്ലേ എന്ന് കവി ചോദിക്കുന്നു. മതത്തിന്റെ തത്വസംഹിതകൾ നല്ലതെങ്കിൽ അത് മനുഷ്യരെ നന്നാക്കുകയല്ലേ വേണ്ടത് എന്ന് കവി ചിന്തിക്കുന്നു. ഇത്തരം വിവരണങ്ങളായിരിക്കാം അന്നത്തെ ഒരു വിഭാഗത്തെ കോപാകുലരാക്കിയത് .
1924 ജനുവരി 16 നു റെഡീമർ (രക്ഷിക്കുന്നവൻ എന്നർത്ഥം ഈ വാക്കിനുണ്ടെന്നു ഓർക്കുക) എന്ന ബോട്ട് മുങ്ങിയാണ് ആശാൻ മരിക്കുന്നത്. അഭ്യാസിയും നീന്തൽ വിദഗ്ധനുമായ ആശാൻ മുങ്ങിമരിച്ചത് ദുരൂഹമായി തന്നെ നില നിൽക്കുന്നു. ബോട്ടിനുൾക്കൊള്ളാവുന്ന യാത്രക്കാരേക്കാൾ കൂടുതൽ പേരെ ബോട്ടിൽ കയറ്റിയിരുന്നു. 95 യാത്രക്കാർക്ക് അനുമതിയുണ്ടായിരുന്നപ്പോൾ 145 യാത്രക്കാരെയാണ് ബോട്ടിൽ കയറ്റിയത്. മുങ്ങിയ ബോട്ട് രക്ഷിക്കാൻ മൂന്നു ബോട്ടുകൾ വന്നെങ്കിലും ആശാനടക്കം കുറച്ച്പേരെ രക്ഷിക്കാനായില്ല,ബോട്ടിലെ ഫസ്റ്റ് ക്ളാസ് മുറിയിലായിരുന്നു ആശാൻ സഞ്ചരിച്ചിരുന്നത്. എന്നാൽ അത് പുറത്തുനിന്നും പൂട്ടിയതായി കണ്ടിരുന്നത്രെ. ബോട്ട് ഡ്രൈവറും മറ്റു ജീവനക്കാരും രക്ഷപ്പെട്ടതും അതിശയപ്പെടുത്തുന്നതായിരുന്നു. ബോട്ട് മുങ്ങി രണ്ടാം ദിവസമാണ് ആശാന്റെ മൃതദേഹം കണ്ടെടുത്തത്.
മലബാർ കലാപം അല്ലെങ്കിൽ മാപ്പിളലഹള ഒരു വംശീയ നരഹത്യയായിരുന്നുവെന്നു പിൽക്കാലത്ത് മലയാളത്തിൽ എഴുതിയ എഴുത്തുകാർ എല്ലാവരും അവരുടെ രചനകളിൽ രേഖപ്പെടുത്തുന്നുണ്ട്. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, എസ. കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളിലും മുസ്ലിം സമുദായക്കാർ ഹിന്ദുമതക്കാരോട് ചെയ്ത അപരാധങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്. വേദനാജനകമായ മലബാർ കലാപസംഭവം വരുത്തിയ കെടുതികൾ നേരിൽ കണ്ട് എഴുതാൻ കുമാരൻ ആശാനേ ശ്രീനാരായണഗുരു ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് ആശാൻ എഴുതിയ ദുരവസ്ഥ മാപ്പിള ലഹളയോടൊപ്പം തന്നെ അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തോച്ചാടനവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. ജാതിവ്യസ്ഥയുടെ നിരർത്ഥക പറയാനാണ് ആശാൻ ഈ കാവ്യം ഉപയോഗിക്കുന്നെങ്കിലും അതിന്റെ പശ്ചാത്തലത്തിൽ അന്നത്തെ സാമൂഹ്യകലാപങ്ങൾ അദ്ദേഹം ഉൾപ്പെടുത്തുന്നു. നമ്പൂതിരി യുവതി പുലയയുവാവിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് സവർണ്ണർക്ക് പ്രിയമായിരുന്നില്ല.
തന്നെനിക്കായൊരു തുണ്ടുപായിങ്ങു ഞാൻ
വന്ന നാൾ നീയെന്നസ്സൽക്കരിച്ചു
ഇന്നതിൽപാത്തിയിൽ നിന്നെ ക്ഷണിക്കുന്നേൻ
വന്നേൽക്കണെയെന്നെ ളിയ ദാനം
* * *
തിയ്യേ വലംവച്ചവനെ നയിച്ചു തൻ-
പായിൽ ശയിപ്പിച്ചു താൻ ശയിച്ചാൾ
ഈ കൃതി ഇസ്ലാം മതത്തെ അധിക്ഷേപിക്കുകയല്ല മറിച്ച് ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ വിമർശിക്കയാണ് ചെയ്യുന്നത്. അന്നത്തെ ജാതി വ്യവസ്ഥയുടെ നേർക്കാഴ്ച്ച താഴെ കാണുന്ന വരികളിൽ സ്പഷ്ടമാണ്.
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
യൊട്ടധികം പേരിവരിൽ മുമ്പേ
ഈ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരിൽ പലരും മുമ്പേ ഹിന്ദുമതത്തിലെ താണജാതിക്കാരായിരുന്നുവെന്നും കവി പറയുന്നുണ്ട്. ജാതിയുടെ പേരിൽ അവരനുഭവിച്ച ക്ലേശങ്ങൾ അവരെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കി. മുസ്ലിം മതം കടൽ കടന്നു വന്നതല്ല ഇവിടെയുള്ളവരൊക്കെ മതപരിവർത്തനം ചെയ്തവരാണെന്നും ആശാൻ വിശ്വസിച്ചിരുന്നതായി കാണുന്നു.
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽനിന്നു വൻകടലിൻ
ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
ഹന്ത! നായന്മാർ തുടങ്ങിക്കീഴ്പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരത്രേ,
ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ
സഹിച്ചു പൊറുതിമുട്ടി
ഒരു പക്ഷെ ആട്ടും വിലക്കും സഹിച്ച് അവർ സവര്‍ണര്‍ക്ക് നേരെ തിരിച്ചടിച്ചതാകാമെന്നും ഈ വരികളിൽ നിന്നും ഗ്രഹിക്കാം. അതെല്ലാം ചരിത്രപരമായി സത്യമായിരുന്നോ എന്നു ഇപ്പോൾ ചിന്തിക്കുന്നതും അതുമൂലം ഒരു കലാപമുണ്ടാക്കുന്നതും വ്യർത്ഥമാണ്. ചരിത്രം മാറ്റി എഴുതുന്നത് ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. ദുരവസ്ഥ ഒരു ചരിത്രകാവ്യമായിട്ട് കരുതുന്നില്ലെങ്കിൽ പിന്നെ അതിലെ ഉള്ളടക്കത്തിന്റെ വാസ്തവത്തെപ്പറ്റി എന്തിനു ചിന്തിക്കണം. എന്നാൽ അത് എഴുതിയപ്പോൾ മുസ്ലിം സമുദായക്കാർ അതിനെ എതിർത്തുവെന്നത് സത്യവുമാണ്. എന്നിരുന്നാലും അതെഴുതിയ കവിയെ കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത് മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല. ദുരവസ്ഥ ഒരു വിലക്ഷണ കൃതിയാണെന്നു ആശാൻ തന്റെ മുഖവുരയിൽ പറയുന്നുണ്ട്. സാഹിത്യഗുണം കുറഞ്ഞത് എന്നതിന് അർഥം കൽപ്പിക്കുന്നത് ശരിയായിരിക്കുകയില്ല,. ചരിത്രപരമായ വസ്തുതകൾ അദ്ദേഹം മനസ്സിലാക്കിയത് മുഴുവൻ ശരിയായിരിക്കണമെന്നില്ല എന്നും ആ പ്രസ്താവനയെ കാണാവുന്നതാണ്. അതുകൊണ്ട് തന്റെ കൃതി ഭാവിയിൽ പലരും വായിക്കുകയും വ്യഖ്യാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആലോചിച്ചിരിക്കാം.
ഇസ്ലാം മതത്തെക്കുറിച്ചും, ജാതിവ്യവസ്ഥയുടെ അനാചാരങ്ങളെക്കുറിച്ചും കൂടാതെ വിപ്ലവപരമായ ഒരു കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ചില വരികളിൽ സ്പഷ്ടമാണ്
കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടി നിറുത്താൻ കഴിയാതെ ദുർബല-
പ്പെട്ടു ചരടിൽ ജനത നിൽക്കാ
മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തിൽ
ഒരു നമ്പൂതിരി പെൺകുട്ടിയെ നിരാലംബയാക്കുന്ന ലഹളയെപ്പറ്റിയാണോ ഈ കാവ്യം? തീര്‍ച്ചായും അല്ലെന്നു നമ്മൾക്ക് മനസ്സിലാക്കാം. ജന്മിത്വത്തിനു, ബ്രിട്ടീഷ് ആധിപത്യത്തിനും നേരെയുള്ള ലഹളയായിരുന്നുവെന്നും സൂചനകൾ തരുന്നുണ്ട്. പക്ഷെ മതത്തിന്റെ ക്രൂരത മൂലമോ അതോ മതം മനസ്സിലാക്കാൻ കഴിയാത്തതുമൂലമോ സ്വന്തം അയല്പക്കകാരെ കൊന്നൊടുക്കാൻ വാളെടുക്കുന്ന മതാന്ധത അത് ആശാനേ സങ്കടപ്പെടുത്തുന്നുണ്ട്. അതിനെതിരെ എഴുതാൻ മൂച്ചയുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിട്ട് ആശാൻ ഇങ്ങനെ എഴുതുന്നു.
ഇ ദുരവസ്ഥയിലുള്ളിൽ വികാരങ്ങ-
ളുദ്വേലാഭാവമിയന്നുരയ്ക്കും
മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കി-
ലുദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകിൻ.
എന്തായിരുന്നാലും അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കൃതിയെ വിലയിരുത്തിയാൽ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലെ വ്യവസ്ഥകളെ, നെറികേടുകൾ ധീരമായി എഴുതിയ ഒരു കൃതി എന്നാണ് വിലയിരുത്തേണ്ടത്. ഇതിന്റെ പേരിൽ ഒരു മതവിദ്വേഷം സൃഷ്ടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.