Image

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 11 September, 2021
 കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ?  (ദല്‍ഹികത്ത്: പി.വി.തോമസ്)
ചില കോണ്‍ഗ്രസുകാര്‍ ഒരു പുതിയ തിയറിയുമായി വന്നിട്ടുണ്ട്. 2004-ല്‍ ഞാന്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ 2014-ല്‍ പരാജയം ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നെന്ന്. ഞാന്‍ ഇതിനോട് യോജിക്കുന്നില്ലെങ്കിലും ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നു. എന്നെ രാഷ്ട്രപതി ആയി അവരോധിച്ചതിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതിന്റെ രാഷ്ട്രീയ ഫോക്കസ് നഷ്ടപ്പെട്ടു. സോണിയ ഗാന്ധിക്ക് പാര്‍ട്ടി ഭരണം വേണ്ടത്ര ഭംഗിയായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിച്ചില്ല. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംങ്ങിന്റെ ദീര്‍ഘമായ അഭാവം പാര്‍ലിമെന്റിനുള്ളിലും പുറത്തും അംഗങ്ങളുമായുള്ള വ്യക്തിപരമായ സമ്പര്‍ക്കത്തെ ബാധിച്ചു' ഇത് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകൡ നിന്നുമുള്ള പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്) ഒരു ഉദ്ധരണി ആണ്. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ചില രാഷ്ട്രീയസത്യങ്ങള്‍ ഉണ്ട്. പ്രണാബ് മുഖര്‍ജി വളരെ അഭിനയസമ്പത്തുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്നു. ഇന്ദിരഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംങ്ങ് എന്നിവരുടെ ക്യാബിനറ്റില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

ചുരുങ്ങിയത് മൂന്നു തവണ പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ആദ്യം 1984-ല്‍  ഇന്ദിരഗാന്ധിയുടെ വധത്തിനുശേഷം. രണ്ടാമത് 1991-ല്‍  രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം. മൂന്നാമത് 2004-ല്‍ കോണ്‍ഗ്രസിന് വീണ്ടും അധികാരം ലഭിച്ചപ്പോള്‍. ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം അദ്ദേഹം ആയിരുന്നു ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. പക്ഷേ സാഹചര്യവും ചരിത്രവും അദ്ദേഹത്തിന് എതിരായിരുന്നു. 1984-ല്‍ രാജീവ് ഗാന്ധി മാതാവിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ പി.വി.നരസിംഹറാവുവിനെ നിശ്ചയിച്ചത് സോണിയഗാന്ധി ആയിരുന്നു. 2004-ല്‍ മന്‍മോഹന്‍സിംങ്ങിനെ നിയമിച്ചതും സോണിയഗാന്ധി തന്നെ ആയിരുന്നു. ഇതില്‍ 2004-ലെ അവഗണനയെ കുറിച്ചാണ് അദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പരാമര്‍ശിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി മാറുമെന്നും ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നുള്ള ചില കോണ്‍ഗ്രസുകാരോട് ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് പറയുമ്പോഴും അദ്ദേഹം പറയാതെ പറയുന്നത് നേരെ തിരിച്ചാണ്. 2004-ല്‍ മുഖര്‍ജിയെ പ്രധാനമന്ത്രി ആക്കുവാതിരിക്കുവാന്‍ സോണിയഗാന്ധിക്ക് ചില രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിയുമായിരുന്നോ എന്നത് ഓരോരുത്തരുടെയും രാഷ്ട്രീയവീക്ഷണം അനുസരിച്ച് വിശദീകരിക്കാവുന്നതാണ്. 

പക്ഷേ, പ്രണാബ് മുഖര്‍ജി കറ തീര്‍ന്ന ഒരു രാഷ്ട്രീയ നേതാവും, ഭരണാധികാരിയും ജനനേതാവും ആയിരുന്നുവെന്ന കാര്യത്തില്‍ സംശയം ഇല്ല. അദ്ദേഹം ഒരു പപ്പറ്റ് പ്രധാനമന്ത്രി ആവുകയും ഇല്ലായിരുന്നു. പറയുമ്പോള്‍ അവസരം അനുസരിച്ച് രാഹുല്‍ഗാന്ധിക്ക് വേണ്ടി കസേര ഒഴിവാക്കി കൊടുക്കുകയും ചെയ്യുകയില്ലായിരുന്നു. പക്ഷേ, ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ള കോണ്‍ഗ്രസിന്റെ ഉചിതമായ ഒരു മറുപടി ആകുമായിരുന്നു മുഖര്‍ജി എന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, കുടുംബ രാഷ്ട്രീയത്തില്‍ ഇതൊന്നും അല്ലല്ലോ പ്രഥമപരിഗണനയില്‍ വരുന്നത്. രാഷ്ട്രീയ അടിത്തറയോ അനുയായികളോ ഇല്ലാത്ത മന്‍മോഹന്‍സിംങ്ങ് ആര്‍ക്കും ഒന്നിനും ഒരു ഭീഷണി ആയിരിക്കുകയില്ലെന്ന് സോണിയക്ക് അറിയാമായിരുന്നു. ഇത് അദ്ദേഹം അവസാനം വരെ തെളിച്ചു. ഇപ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഒരു സിക്കുകാരനെ പ്രധാനമന്ത്രി ആക്കുക വഴി സോണിയ 1984- ലെ കോണ്‍ഗ്രസിന്റെ സിക്കു വിരുദ്ധ മനുഷ്യഹത്യക്ക് പ്രായച്ഛിത്തം ചെയ്യുകയും രാഷ്ട്രീയമായി ലാഭം കൊയ്യുവാന്‍ ശ്രമിക്കുകയും ആയിരിക്കാം ചെയ്തത്. എന്നാല്‍ ഒരു ബഹുപാര്‍്ട്ടി ജനാധിപത്യത്തിലും സഖ്യകക്ഷി ഭരണത്തിലും രാഷ്ട്രീയം അറിയാവുന്ന ഒരു മാസ് ലീഡര്‍ ആണ് പ്രധാനമന്ത്രിക്ക് അഭികാമ്യമെന്ന്ത് ഒരു വസ്തുതയാണ്. ഒരു ടെക്‌നോക്രാറ്റല്ല. എന്നിരുന്നാലും ഇന്നത്തെ ഭരണം കാണുമ്പോള്‍  മന്‍മോഹന്‍സിംങ്ങ് നല്ല ഒരു പ്രധാനമന്ത്രി ആയിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ.

മുഖര്‍ജിയുടെ അടുത്ത പരാമര്‍ശനം ഗൗരവമേറിയതാണ്. അതായത് നൂറു ശതമാനവും രാഷ്ട്രീയക്കാരനായിരുന്ന മുഖര്‍ജിയെ അരാഷ്ട്രീയമായ രാഷ്ട്രപതി ഭവനില്‍ കയറ്റി കൂടടച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ രാഷ്ട്രീയ ദിശ നഷ്ടപ്പെട്ടു എന്നത്. മുഖര്‍ജി ഓര്‍്മ്മകുറിപ്പുകളഇല്‍ വ്യക്തമായി പറയുന്നുണ്ട് സോണിയയും മന്‍മോഹന്‍സിംങ്ങും ആണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം എന്ന്. ഇത് ശരിയാണെങ്കില്‍ ഈ അവസ്ഥയില്‍ ഇപ്പോഴും ഒരു മാറ്റം ഇല്ല.

കോണ്‍ഗ്രസിന് ഒരു പുനരുദ്ധാനം ഇനിയും സാദ്ധ്യമാണോ? ബി.ജെ.പി.ക്ക് എതിരെ ഒരു ദേശീയ പ്രതിപക്ഷ മുന്നണിയെ അതിന് നയിക്കുവാന്‍ സാധിക്കുമോ?
ദല്‍ഹിയിലെ രാഷ്്ട്രീയ വൃത്തങ്ങളുടെ നടുത്തളങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന ഒരു ചോദ്യം ആണ് ഈ ദിവസങ്ങളില്‍ ഇത്. ചോദ്യം പോലെതന്നെ ഇതിന്റെ ഉത്തരവും സങ്കീര്‍ണ്ണമാണ്. ഒരു പുനര്‍ജ്ജനിക്ക് കോണ്‍ഗ്രസിന്റെ അലകും പിടിയും മാറണം. അതായത് സമൂലമായ ഒരു പരിവര്‍ത്തനത്തിന് അത് തയ്യാറാകണം. എങ്കില്‍ മാത്രമെ അത് ശക്തമാവുകയുള്ളൂ. ശക്തമായാല്‍ മാത്രമെ അതിന് 120-130 സീറ്റുകള്‍ എങ്കിലും നേടാനാവുകയുള്ളൂ. 120-130 സീറ്റുകള്‍ എങ്കിലും ലോകസഭ തെരഞ്ഞെടുപ്പില്‍(2024) നേടിയാല്‍ മാത്രമെ അതിന് ഒരു ദേശീയ സഖ്യത്തിന് ഊടും പാവും ഇടുവാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ പിന്നീടുള്ള ഒരേ ഒരു വഴി പ്രാദേശികകക്ഷികള്‍ നയിക്കുന്ന ഒരു ദേശീയ സഖ്യത്തില്‍ അതിലും പങ്കാളിയാകാം.

ഓഗസ്റ്റ് 20-ാം തീയതി സോണിയ ഗാന്ധി ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത 19 പ്രതിപക്ഷകക്ഷികളുടെ സമ്മേളനം ആണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ആരംഭം കുറിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും തെലുങ്കാന രാഷ്ട്രസമതിയും വൈ.എസ്.ആര്‍.കോണ്‍ഗ്രസും(ആന്ധ്ര) ബിജു ജനതദളും(ഒഡീഷ) ഈ സഖ്യത്തിന്റെ ഭാഗമായിട്ടില്ല ഇനിയും എന്നത് വലിയ ഒരു ന്യൂനതയാണ്. സഖ്യത്തിന്റെ ഭാഗമായ സമാജ് വാദി പാര്‍ട്ടി ഈ യോഗത്തില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയം ആണ്. മായാവതിയുടെ ബി.എസ്.പി.യും ഈ സഖ്യത്തില്‍ ചേരുവാന്‍ ഇടയില്ല. ത്രിണമൂല്‍ കോണ്‍ഗ്രസും, ഡി.എം.കെ.യും, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസും, രാഷ്ട്രീയ ജനതദളും സഖ്യത്തില്‍ സജീവം ആണ്. രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും ശിവസേനയും ഇതില്‍ ഉണ്ട്. ഇടതുപക്ഷകക്ഷികളും സഖ്യത്തില്‍ ഉണ്ട്. എല്ലാം കൂടിയാലും 92 അംഗങ്ങള്‍ മാത്രമെ ഉള്ളൂ. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ (52) രണ്ട് അക്കം തികക്കുന്നത് ഡി.എം.കെ.യും(24) ത്രിണമൂലും(22) ശിവസേനയും(18) മാത്രം ആണ്.
കോണ്‍ഗ്രസിന്റെ 52 സീറ്റുകള്‍ വര്‍ദ്ധിച്ച് നൂറും കഴിഞ്ഞുപോയാല്‍ എത്ര പോകും? എങ്ങനെ വര്‍ദ്ധിക്കും? എവിടെ നിന്നും വര്‍ദ്ധിക്കും? ഡി.എം.കെ.യുടെയും ത്രിണമൂലിന്റെ സീറ്റുകള്‍ വര്‍ദ്ധിക്കുവാന്‍ സാദ്ധ്യത ഉണ്ട്.

ഇതില്‍ കോണ്‍ഗ്രസ് ആണ് നിര്‍ണ്ണായക ഘടകം. പക്ഷേ, അതിന് ദക്ഷിണ ഇന്‍ഡ്യയിലെ 130 ലോകസഭസീറ്റുകളില്‍ കേരളവും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ എങ്ങും കാര്യമായി ഒന്നും ലഭിക്കുകയില്ല. തമിഴ്‌നാടും, ആന്ധ്രയും തെലുങ്കാനയും പുതുച്ചേരിയും കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. കേരളത്തില്‍ പ്രാവശ്യത്തെ(2019) കൊയ്ത്തു(19) സാദ്ധ്യവും അല്ല. കര്‍ണ്ണാടകയില്‍ കടുത്ത മത്സരമാണ് ബി.ജെ.പി.യുമായിട്ട്.

ഇതാണ് തെക്കിന്റെ കഥയെങ്കില്‍ ഹിന്ദി ഹൃദയഭാഗമായ ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും(80+40=120) കോണ്‍ഗ്രസിന് മേല്‍വിലാസമോ ഇല്ല. ഇതുതന്നെ ബംഗാളിലെ അവസ്ഥയും(42). മദ്ധ്യപ്രദേശിലും രാജസ്ഥാനിലും പ്രതീക്ഷക്ക് വകയുണ്ട് ഗുജറാത്ത് വീണ്ടും രക്ഷയില്ല. പഞ്ചാബ് ഭരിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍. പക്ഷേ, 2024-ല്‍ ആരായിരിക്കും ഭരിക്കുക എന്നത് 2022-ല്‍ അറിയാം.

ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഇവിടെ നിന്നും ഒരു പുനര്‍ജ്ജനി സാദ്ധ്യമാണോ? രണ്ട് വര്‍ഷമായി പാര്‍ട്ടിക്ക് ഒരു ഇടക്കാല അദ്ധ്യക്ഷ മാത്രമാണുളളത്. നേതൃരാഹിത്യം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ആയ രാജസ്ഥാനിലും പഞ്ചാബിലും ഛത്തീസ്ഘട്ടിലും ഗ്രൂപ്പു പോരാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തുറന്നയുദ്ധം ആണ്. അതുതന്നെ ആണ് പഞ്ചാബിലെ അവസ്ഥയും. മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്ങും നവജ്യോത് സിദ്ദുവും പരസ്പര നശീകരണത്തിലാണ്. ഛാത്തീസ്ഘട്ടില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും റ്റി.എസ്.സിങ്ങും ദിയോയും പരസ്പരം അംഗീകരിക്കുന്നില്ല. ഭരണകക്ഷിയല്ലാത്ത കേരളത്തിലും ഗ്രൂപ്പു മത്സരം തന്നെ ഇതൊന്നും പരിഹരിച്ച് പാര്‍ട്ടിയെ ഒന്നായി മുമ്പോട്ട് കൊണ്ടുപോകുവാന്‍ ഹൈകമാന്റിന് സാധിക്കുന്നില്ല. കാരണം ഹൈകമാന്റ് ദുര്‍ബ്ബലം ആണ്. തുടര്‍ച്ചയായ തെരെഞ്ഞെടുപ്പ് പരാജയങ്ങള്‍ തന്നെ കാരണം. തെരഞ്ഞെടുപ്പു ജയിക്കാന്‍ വേണ്ട വ്യക്തിപ്രഭാവം ഉള്ള ദേശീയ നേതാക്കന്മാര്‍ ഇല്ല. ഹൈകമാന്റ് എന്നു പറയുന്നത് അമ്മയേയും രണ്ട് മക്കളെയും ഉദ്ദേശിച്ചാണ്. ഹൈകമാന്റ് സോണിയ, രാഹുല്‍, പ്രിയങ്ക ഗാന്ധിമാരില്‍ ഒതുങ്ങുന്നു.

ഗ്രൂപ്പ്-23 എന്ന് അറിയപ്പെടുന്ന വിമതന്മാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണ് സംഘടനാ തെരഞ്ഞെടുപ്പ്. ഇതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഉള്‍പ്പെടുന്നു. 2019 ജൂലൈയില്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അദ്ധ്യക്ഷസ്ഥാനം രാജിവച്ചതാണ്. പ്രാപ്യനും മുഴുവന്‍ സമയവും പാര്‍ട്ടിക്കുവേണ്ടി ചിലവഴിക്കുന്നതുമായ ഒരു അദ്ധ്യക്ഷനെ ഗ്രൂപ്പ്-23(ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയവര്‍) ആവശ്യപ്പെട്ടിട്ടും നടക്കുന്നില്ല. 2022 ആദ്യം 5 സംസ്ഥാനങ്ങളും(ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍) വര്‍ഷാവസാനം ഗുജറാത്തും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. പക്ഷേ, പാര്‍ട്ടി സംഘടനാപരമായും ആശയാദര്‍ശപരമായും ശിഥിലം ആണ്. ഈ തകര്‍ച്ചയുടെ കൂമ്പാരത്തില്‍ നിന്നും ആണ് ഒരു ഫെനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ചിലരൊക്കെ മോഹിക്കുകയോ വ്യാമോഹിക്കുകയോ ചെയ്യുന്നത്.

ശുഭാപ്തി വിശ്വാസികള്‍ പറയുന്നത് കോണ്‍ഗ്രസ് ഇതിലും മോശം സാഹചര്യങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിച്ച് കൂടുതല്‍ പ്രഭവത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്നാണ്. അടിയന്തിരാവസ്ഥക്ക് ശേഷം ഉണ്ടായ പതനത്തിനുശേഷം തിരിച്ചു വന്നതിന്റെ കഥ വേറെയാണ്. അന്ന് സര്‍വ്വ ശക്തി-സംഹാര രൂപിണിയായ ഇന്ദിരഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്ത് ഉണ്ടായിരുന്നു. ഇന്ന് നേതൃത്വം ശൂന്യമാണ് ഈ അര്‍ത്ഥത്തില്‍. 1984-ല്‍ നാനൂറിലേറെ സീറ്റുകള്‍ നേടി രാജീവ് ഗാന്ധി ചരിത്രം സൃഷ്ടിച്ചപ്പോള്‍ രണ്ടു സീറ്റുകളില്‍ മാത്രം ഒതുങ്ങിയ ബി.ജെ.പി.യും അതിന്റെ മതധ്രുവീകരണവും ഹിന്ദുത്വരാഷ്ട്രീയവും ഇന്ന് ഉണ്ട്. രണ്ട് സീറ്റില്‍ നിന്നും 2019-ല്‍ 303 സീറ്റുകള്‍ നേടിയ മോദിയും അമിത്ഷായും ആണ് കോണ്‍ഗ്രസിന്റെ എതിരാളികള്‍.

കോണ്‍ഗ്രസിന്റെ പുനര്‍ജനി ഒരു കെട്ടു കഥ പോലെ അവിശ്വസനീയം ആണ്. അത് ഒരു ദേശീയ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതും മൈലുകള്‍ക്കും അപ്പുറം ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക