ന്യു യോർക്ക്: ന്യു യോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി മത്സരിക്കുന്ന പ്രമുഖ ഡോക്ടറും മാധ്യമ പ്രവർത്തകയുമായ ദേവി നമ്പ്യാപറമ്പിലിന് വേണ്ടി മലയാളി സമൂഹം നടത്തിയ ഫണ്ട് സമാഹരണം വിജയകരമായി.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോ. ദേവിക്ക് പിന്തുണയുമായി ഡമോക്രാറ്റിക് പാർട്ടി അനുഭാവികളും എത്തി. നമ്മുടെ സമൂഹത്തിൽ നിന്നൊരാൾ മത്സരിക്കുമ്പോൾ അവരുടെ പിന്നിൽ അണിനിരക്കേണ്ടതുണ്ടെന്നും രണ്ട് പാർട്ടിയിൽ ഉഉള്ളവരും നമുക്ക് ആവശ്യമുണ്ടെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. ഡോക്ടർ എന്ന നിലയിലും മദ്ധ്യമ പ്രവർത്തക എന്ന നിലയിലും ശ്രദ്ധേയയായ ഡോ. ദേവിക്ക് നഗരത്തിനു വേണ്ടി മികച്ച പ്രവർത്തനങ്ങൾ നടത്താനാവുമെന്ന് അവർ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് അനുഭവിച്ച ദുരിതമാണ് നഗരത്തിലെ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുന്ന പബ്ലിക്ക് അഡ്വക്കറ്റു സ്ഥാനത്തേക്ക് മത്സരിക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ദേവി ചൂണ്ടിക്കാട്ടി. ജനങ്ങളിൽ നിന്ന് 114,000 ഡോളർ സമാഹരിച്ചാൽ എതിരാളിയുമായി മുഖാമുഖമുള്ള ഡിബേറ്റിനു അവസരം ലഭിക്കും. സ്ഥാനാർത്ഥികൾ തമ്മിലുള്ള ഡിബേറ്റ് വോട്ടർമാരെ ഏറെ സ്വാധീനിക്കാറുണ്ട്. ഈ തുക സമാഹരിച്ചാൽ ഒരു മില്യൺ ഡോളർ മാച്ചിംഗ് ഫണ്ട് സിറ്റി നല്കുമെന്നതാണ് മറ്റൊന്ന്.
ഒരാൾക്ക് നിശ്ചിത തുക മാത്രമേ ഇലെക്ഷൻ ഫണ്ടിലേക്ക് കൊടുക്കാനാവു. അത് പോലെ ഈ തുക ഒക്ടോബർ ഒന്നിന് മുൻപ് കണ്ടെത്തണം. അതിനാൽ മലയാളികൾ നൽകുന്ന ഏതു തുകയും ഏറെ സഹായകമാകുമെന്നവർ പറഞ്ഞു.
അവരുടെ കോവിഡ് അനുഭവങ്ങളും വിവരിച്ചു. കോവിഡ് കാലത്തും രോഗികളെ കാണുന്നത് മുടക്കം വരുത്താനായില്ല. അത് അവരെ ദോഷകരമായി ബാധിക്കും. എട്ടു മാസം തന്റെ കൂടെ ഇല്ലായിരുന്ന ഒന്നര വയസുള്ള മൂത്ത കുട്ടി തിരിച്ചെത്തി രണ്ടാഴ്ച്ചക്കുള്ളിൽ എല്ലാവർക്കും കോവിഡ് ബാധിച്ചു. എട്ടു മാസം ഗർഭിണി ആയിരുന്നു താൻ. രാത്രി ഭർത്താവ് പിച്ചും പേയും പറയുന്നത് കേട്ടപ്പോൾ രോഗബാധ വ്യക്തമായി. 911 വിളിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
പക്ഷെ കോവിഡും പെയിനുമുണ്ടെങ്കിലും തനിക്ക് പെട്ടെന്ന് ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. മാതാപിതാക്കൾ രണ്ട് പേരും ഇല്ലെങ്കിൽ കുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് കൊണ്ട് പോകും. കുട്ടിക്ക് കോവിഡ് ഉള്ളതിനാൽ തന്റെ മാതാപിതാക്കളെ ഏല്പിക്കാനും പറ്റില്ല. കുട്ടിയെ നോക്കാൻ ഒരാളെ കിട്ടാൻ ശ്രമിച്ചപ്പോൾ പ്രതിദിനം ആയിരം ഡോളറാണ് ആവശ്യപ്പെട്ടത്.
വൈകാതെ കോവിഡ് ഭേദമായ ഒരു ബന്ധു സഹായത്തിനെത്തി. 11 ദിവസം കഴിഞ്ഞു ഭർത്താവും ആവാസ നിലയിൽ തിരിച്ചെത്തി. വൈകാതെ ലേബർ പെയിൻ ആരംഭിച്ചു. സാരമില്ലെന്ന് കരുതി ഹോസ്പിറ്റലിലേക്കു നടന്നു. ആംബുലൻസ് തുക ലാഭിക്കാമെന്നും കരുതി. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും ഡിഡക്ടിബിളും മറ്റും താങ്ങാവുന്നതിലപ്പുറമായിരുന്നു. നടപ്പ് അബദ്ധമായി. കോവിഡ് ഉള്ളതിനാൽ ചെന്നിടത്തൊനും അഡ്മിറ്റ് ചെയ്തില്ല. ശരിക്കുള്ള സ്ഥലം തപ്പി നടക്കുമ്പോൾ ഭീതിയായി. വേദന കൂടി വരുന്നു. അവിടെയെങ്ങാനും വീണു പോകുമോ എന്ന് തോന്നി. ഭാഗ്യത്തിന് ഒരു അറ്റൻഡർ വീൽ ചെയറുമായി വന്നത് രക്ഷയായി.
കഴിഞ്ഞ ഡിസംബർ മൂന്നിന് പുത്രി റനിയ ആലി തളിയത്ത് ജനിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു മാത്രമല്ല കോവിഡ് ആന്റിബഡിയും ഉണ്ട്. വാക്സിൻ വരും മുൻപാണിത്. കോവിഡ് ബാധിച്ചിട്ടും താൻ ഒറ്റക്കായിരുന്നില്ല. വയറിൽ വളരുന്ന കുട്ടി രണ്ട് പേർക്കും വേണ്ട ആന്റിബഡി പുറപ്പെടുവിച്ചത് തുണയായി.
മെച്ചപ്പെട്ട അവസ്ഥയിലുള്ള തനിക്ക് ഇത്ര ദുരിതം വന്നപ്പോൾ സാധാരണക്കാർ എത്ര അനുഭവിച്ചിരിക്കുമെന്ന ചിന്തയിൽ നിന്നാണ് മത്സര രംഗത്തു വരാൻ തോന്നിയത്. ജനശബ്ദമായി താൻ പ്രവർത്തിക്കും-അവർ പറഞ്ഞു.
ടോം കോലത്ത് നൽകിയ ആദ്യ ചെക്ക് കാമ്പെയിൻ ഫിനാൻസ് മാനേജർ കൂടിയായ അമ്മ സ്വീകരിച്ചു.
ഫിലിപ്പ് മഠത്തിലായിരുന്നു ചടങ്ങുകളുടെ സംഘാടകൻ. കോരസാൺ വർഗീസ് എംസി ആയി പ്രവർത്തിച്ചു. ടോബിൻ മഠത്തിൽ ഡോ. ദേവിയെ പരിചയപ്പെടുത്തി. പാസ്റ്റർ വിത്സൺ ജോസ് പ്രാർത്ഥന നടത്തി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ, കെ.സി.എ.എൻ.എ പ്രസിഡന്റ് റെജി കുരിയൻ, ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ് സർവീസ്) വൈസ്‌മെൻ ക്ലബ് പ്രസിഡന്റ് ഷാജു സാം, ഡോ. അന്നാ ജോർജ് (നഴ്സസ് അസോസിയേഷൻ) ജോർജ് കൊട്ടാരം, വി.എം. ചാക്കോ, ജെയ്സൺ , ജോസ് തയ്യിൽ, ലീലാ മാരേട്ട് (ഫൊക്കാന) സിബി ഡേവിഡ് (കലാ വേദി) താരാ ഷാജൻ (നഴ്സസ് അസോസിയേഷൻ) ജോസ് നെടുങ്കല്ലേൽ, മാത്യു തോയാലിൽ, ബിജു, തുടങ്ങിവർ സംസാരിച്ചു.
ഡോ. ദേവിയുടെ പിതാവ് ജോയി നമ്പ്യാപറമ്പിലും സന്നിഹിതനായിരുന്നു. ബിജു കൊട്ടാരക്കര നന്ദി പറഞ്ഞു.