സെപ്റ്റംബർ 11,2001 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ ആളുകൾ 9/11ന്റെ അനുബന്ധരോഗങ്ങൾ മൂലം മരിച്ചതെന്നുള്ള കണക്കുകൾ, കഴിഞ്ഞ ആഴ്ച ജസ്റ്റിസ് ഡിപാർട്മെന്റ് ആൻഡ് കോമ്പൻസേഷൻ ഫണ്ട് വൃത്തങ്ങൾ അംഗീകരിച്ചു.
9/11 ന് 2,996 പേരാണ് കൊല്ലപ്പെട്ടത്. CDC- യുടെ വേൾഡ് ട്രേഡ് സെന്റർ ഹെൽത്ത് പ്രോഗ്രാമിൽ 3,311 പേർ മരിച്ചതായാണ് കാണുന്നത്. എന്നിരുന്നാലും മരണത്തിന്റെ കൃത്യമായ കാരണം ഏജൻസി സൂചിപ്പിക്കുന്നില്ല.
9/11 അനുബന്ധ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് ക്ലെയിം ചെയ്ത ഏകദേശം 3,900 പേർക്ക് നഷ്ടപരിഹാര ഫണ്ട് നൽകിയിട്ടുണ്ട്.
9/11- ന്റെ 20-ാം വാർഷികം മുൻനിർത്തി സെപ്റ്റംബർ 7-ന് പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
9/11 അതിജീവിച്ചവർക്കും ഇരകളുടെ കുടുംബങ്ങൾക്കും 8.95 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
സമീപ വർഷങ്ങളിൽ അതിജീവിച്ചവർ സമർപ്പിച്ച ക്ലെയിമുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അവരിൽ 48 ശതമാനം പേരെ കാൻസർ ബാധിച്ചതായി രേഖകളിൽ കാണുന്നു.
പതിനായിരത്തോളം അടിയന്തിര ഉദ്യോഗസ്ഥർക്കും സിവിലിയൻമാർക്കും ഭീകരാക്രമണങ്ങളിൽ നിന്നുള്ള വിഷവാതകങ്ങൾ മൂലം അർബുദം പോലുള്ള മാരക രോഗങ്ങൾ ബാധിച്ചതിനാൽ, ആശുപത്രിച്ചിലവ് അടക്കമുള്ളവ നികത്താൻ വിസിഎഫിനെ ആശ്രയിച്ചതായും ഡാറ്റ സൂചിപ്പിക്കുന്നു.
ക്യാൻസർ ബാധിതനായ റിട്ടയേർഡ് എൻവൈപിഡി ഡിറ്റക്ടീവ് ലൂയിസ് അൽവാരസ് കോൺഗ്രസിന് മുമ്പാകെ തന്റേതടക്കം നിരവധി ആളുകളുടെ നിസ്സഹായത ബോധ്യപ്പെടുത്തിയതോടെയാണ് 2019 ൽ ഇരകളുടെ നഷ്ടപരിഹാര നിയമം ശാശ്വതമായി നീട്ടിയത് .
9/11 ഏറ്റവും കൂടുതൽ ബാധിച്ചത് ഫയർ ഫോഴ്‌സിനെയാണ്യെയാണ് .വേൾഡ് ട്രേഡ് സെന്ററിൽ 343 അംഗങ്ങൾ കൊല്ലപ്പെടുകയും 253 പേർ പിന്നീട് അസുഖബാധിതരായി മരിക്കുകയും ചെയ്തുവെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
ചില കാൻസറുകൾക്കുള്ള കാലതാമസം കണക്കിലെടുത്ത് വരും വർഷങ്ങളിൽ മരണസംഖ്യ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അറിയുന്നത്. അടുത്ത 10 മുതൽ 20 വർഷങ്ങൾക്കിടയിൽ അവസ്ഥ കൂടുതൽ വഷളാകുമെന്നാണ് നിഗമനം.
വേൾഡ് ട്രേഡ് സെന്റർ സൈറ്റിൽ നിന്ന് 4,000 മുതൽ 5,000 പേർ വരെ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ നേരിട്ടനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.