ന്യു യോർക്ക്: പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ പ്രസ്താവന ആരെയും കുറ്റപ്പെടുത്താനോ ആരെയെങ്കിലും വിരൽ ചൂണ്ടിയോ അല്ലെന്ന് ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പിതാവ് ഉദ്ദേശിക്കുന്നത്. തിന്മകൾ ചുറ്റുപാടുമുണ്ട്. നാട്ടിലായാലും അമേരിക്കയിലായാലും. അതിനാൽ മക്കളുടെ നല്ല വളർച്ചക്ക് മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത്രയേ പിതാവ് കുരുതിയിട്ടുള്ളു-റോക്ക് ലാൻഡ് ഹോളി ഫാമിൽ സീറോ മലബാർ ദേവാലയത്തിൽ മാതാവിന്റെ ജനനതിരുന്നാൾ ആഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ അങ്ങാടിയത്ത്.
വി. കുർബാന അർപ്പണം സംബന്ധിച്ച തർക്കത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആഴത്തിലുള്ള ചർച്ച നടത്തിയാണ് സിനഡ് കുർബാനയുടെ ഏകീകരണം സംബന്ധിച്ച തീരുമാനമെടുത്തത് . ഇതിനു പ. പിതാവിന്റെയും ഓറിയന്റൽ കോൺഗ്രിഗേഷന്റെയും അനുമതിയുണ്ട്. എന്നാൽ ഈ തീരുമാനം വന്ന ശേഷം പ്രതിഷേധം ചിലയിടത്തുണ്ടായി.
വിധേയത്വത്തോടെയുള്ള ജീവിതമാണ് നമ്മുടെ വിശ്വസം അനുശാസിക്കുന്നത്. കുടുംബത്തിൽ മാതാപിതാക്കളോടും ഇടവകയിൽ വൈദികനോടും രൂപതയിൽ ബിഷപ്പിനോടും സഭയിൽ പരിശുദ്ധ പിതാവിനോടും വിധേയത്ത്വം എന്നതാണ് നമ്മുടെ പാരമ്പര്യം.
കുറവുകളും കുറ്റങ്ങളും പെരുപ്പിക്കാതെ വിശാല മനസ്ഥിതിയോടെ നാം ചിന്തിക്കണം.
ഇപ്പോഴത്തെ കുര്ബാനക്രമത്തിൽ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ആവർത്തനങ്ങൾ ഒഴിവാക്കി. നീണ്ട പ്രാർത്ഥനയുടെ നീളം കുറച്ചു. ഇവ മംഗള വാർത്തക്കാലത്ത് നടപ്പിൽ വരും.
പള്ളി സ്വന്തമായി വാങ്ങിയ ശേഷം ആദ്യമായി ഇവിടെ വരാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് മാർ അങ്ങാടിയത്ത് പ്രസംഗം തുടങ്ങിയത്. കർത്താവിന്റെ സാക്ഷ്യം വഹിക്കുക എന്ന ദൗത്യമാണ് നമ്മുടേത്. ദേവാലയത്തിലും കുടുംബത്തിലും അവയുടെ പരിശുദ്ധിക്ക് ചേരാത്തതൊന്നും ഉണ്ടാകരുത്. പരിശുദ്ധ അമ്മയുടെ പരിശുദ്ധി മറ്റൊരു സൃഷ്ടിക്കും ലഭിച്ചിട്ടില്ല.
നമുക്ക് ഒരെട്ടുപാട് കണക്കു കൂട്ടലും പ്രതീക്ഷകളുമുണ്ട്. ദൈവഹിതത്തിനനുസൃതമായത് സംഭവിക്കാനാണ് നാം പ്രാർത്ഥിക്കേണ്ടത്. ദൈവത്തിനു സമർപ്പിച്ചു ജീവിക്കുക . നമ്മുടെ നേട്ടങ്ങൾ പങ്കു വയ്ക്കുക. അത് മൂലം അവ കുറയുകയില്ല. ദൈവം അവ നികത്തിത്തരും. എവിടെ നിന്ന് എന്നറിയാതെ നമ്മെ ചിലർ സഹായിക്കാൻ വരുന്നത് നമ്മുടെ ജീവിതത്തിൽ കാണാറുണ്ട്. പിന്നെ അവരെ കാണുകയുമില്ല. ദൈവകരങ്ങളാണ് അവക്ക് പിന്നിലും.
തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തീർക്കാനും ഭിന്നത ഒഴിവാക്കാനും നമുക്ക് കഴിയണം-മാർ അങ്ങാടിയത്ത് പറഞ്ഞു.
റോക്‌ലാൻഡ് , വെസ്ലി ഹിൽസിലുള്ള ഹോളി ഫാമിലി ചർച്ചിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 10 , 11 , 12 (വെള്ളി, ശനി , ഞായർ) തീയതികളിൽ ആഘോഷിച്ചു.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ഇടവക വികാരി ഫാദർ റാഫേൽ അമ്പാടൻ ഭക്തി സാന്ദ്രമായ പ്രാർത്ഥനയോടെ കൊടിയേറ്റം നടത്തി . മുൻ വികാരി ഫാദർ തദേയൂസ് അരവിന്ദത്ത് ആയിരുന്നു അന്നത്തെ തിരുനാൾ കർമ്മങ്ങളിലെ മുഖ്യ കാർമ്മികൻ.
ശനിയാഴ്ച്ച വൈകുന്നേരം ആറുമണിക്കുള്ള, വിശുദ്ധബലി ക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനൊപ്പം വികാരി ഫാദർ റാഫേൽ അമ്പാടൻ, ഫാദർ തദേയൂസ് അരവിന്ദത്ത്, ഫാ. എബ്രഹാം വല്ലയിൽ എന്നിവർ കാർമ്മികരായിരുന്നു..
ഞായറാഴ്ച്ച മൂന്നുമണിക്കുള്ള ആഘോഷകരമായ തിരുനാൾ പാട്ടുകുർബാനയിൽ ബിഷപ്പ് അങ്ങാടിയത്തിനൊപ്പം വികാരിയച്ചൻ ഫാദർ റാഫേൽ അമ്പാടൻ, ഫാദർ തദേയൂസ് അരവിന്ദത്ത്, ഫാദർ എബ്രഹാം വല്ലയിൽ , ഫാദർ ഫ്രാൻസിസ് നമ്പ്യാപറമ്പിൽ , ഫാദർ റജി പാഴൂർ എന്നീ വൈദികരും ദിവ്യ ബലിയർപ്പിച്ചു. അതിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷപൂർവ്വമായ പ്രദക്ഷണത്തിൽ ഇടവകാംഗങ്ങൾ പങ്കുചേർന്നു.
കുട്ടികളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ നടത്തിയ “സീറോ കട" വ്യത്യസ്തമായ ഒരനുഭവം ആയിരുന്നു. ബലൂൺ, വള , മിഠായി , ഐസ് ക്രീം, വിവിധ കളിക്കോപ്പുകൾ എന്നിവ സ്വന്തമാക്കി കുട്ടികൾ ഈ അവസരം ഏറെ ആസ്വദിച്ചു.
മൂന്നു ദിവസങ്ങളിലും വിഭവസമൃദ്ധമായ സ്നേഹവിരുന്നിൽ ഇടവക അംഗങ്ങൾ പങ്കുചേർന്നു.
ഫാദർ റാഫേൽ അമ്പാടൻ , വാദ്യമേളത്തിന്റെ അകമ്പടിയോടെ, പ്രാർത്ഥനയോടെ കൊടിയിറക്കി സന്തോഷകരമായ മൂന്ന് തിരുനാൾ ദിവസങ്ങൾക്കു സമാപനം കുറിച്ചു.