അമേരിക്കയിൽ ഉൾപ്പെടെ പത്തുലക്ഷതിലേറെ വിശ്വാസികൾ അംഗങ്ങളായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒമ്പതാം കാതോലിക്ക ബാവയും ഇരുപത്തിരണ്ടാമതു മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ് മാർ സേവേറിയോസ് തെരഞ്ഞെടുക്കപ്പെട്ടു.
വാഴൂരിൽ ജനിച്ച മെത്രാപ്പാലീത്തക്ക് 72 വയസ് പ്രായമുണ്ട്. കോലഞ്ചേരി ആസ്ഥാനമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രൊഫസറും ആണ്. മലബാർ, ഇടുക്കി ഭദ്രാസനങ്ങളുടെ സഹായ മെത്രാൻ കൂടിയാണ് ഇപ്പോൾ.
സീനിയർ മോസ്റ്റ് മെത്രാപ്പോലീത്ത കുരിയാക്കോസ് മാർ ക്ളീമിസിന്റെ അധ്യക്ഷതയിൽ കോട്ടയം ദേവലോകം അരമനയിൽ ചേർന്ന സുന്നഹദോസ് ആണ് ഏകകണ്ഠമായി ഈ തെരെഞ്ഞെടുപ്പ് നടത്തിയത്. സഭയുടെ 24 മെത്രാപ്പോലീത്തമാർ ഒന്നടങ്കം സിനഡിൽ സംബന്ധിച്ചിരുന്നു. ആറു ഭദ്രാസനങ്ങൽ ഒഴിഞ്ഞു കിടക്കുകയാണ്.
സുന്നഹദോസിന്റെ ശുപാർശ ഒക്ടോബർ 14നു പരുമലയിൽ ചേരുന്ന നാലായിരം പേരടങ്ങിയ മലങ്കര സഭാ അസ്സോസിയേഷനിൽ അവതരിപ്പിക്കും. നിർദേശം എതിരില്ലാതെ അംഗീകരിക്കാനാണ് എല്ലാ സാധ്യതയും. യോഗം സ്റ്റേ ചെയ്യണമെന്ന പാത്രിയർകീസ് പക്ഷത്തിന്റെ ഹർജി സുപ്രീം കോടതി നിരാകരിച്ചിരുന്നു. 1934 ലെ ഭരണഘടനപ്രകാരമാണ് അസോസിയേഷൻ യോഗം വിളിച്ച് കൂട്ടിയിട്ടുള്ളത്.
വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമായ മറ്റത്തിൽ ചെറിയാൻ അന്ത്രയോസിന്റെ മകൻ മത്തായിയായി 1949 ഫെബ്രുവരി 12നു ജനിച്ച മാർ സേവേറിയോസ്, കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജിഎസ്‌റ്റിപാസായി.
സെറാമ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബീഡി ബിരുദം നേടിയ അദ്ദേഹം ലെനിൻഗ്രാഡ് തിയളോജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഉപരിപഠനം നടത്തി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ് തിയോളജിയിൽ മാസ്ടഴ്‌സും പിഎച്ഡിയും നേടിയത്.
മാർ സേവേറിയോസ് 1976 ൽ ഡീക്കനും 1978 ൽ വൈദികനും ആയി. ബസേലിയോസ് മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായാണ് വൈദിക പട്ടം നൽകിയത്.1991 ഏപ്രിൽ 30നു പരുമലയിൽ വച്ച് എപ്പിസ്കോപ്പയായി. 1993 ൽ മെത്രാപ്പോലീത്തയായി.
ഓർത്തഡോക്സ് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്യുന്ന അദ്ദേഹം ജീവകാരുണ്യ പരമമായ നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു. വനിതകളുടെ ഉന്നമനത്തിനിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധാലുവാണ്. സുന്നഹദോസിന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. സെമിനാരി വൈസ് പ്രസിഡന്റായും കാതോലിക്കാ ബാവയുടെ അസിസ്റ്റന്റ് ആയും സേവനം നടത്തിയിട്ടുണ്ട്.
ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ മലങ്കരസഭയെ നയിക്കാൻ ഏറ്റവും സമുചിതനായ വ്യക്തിയാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നു ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് 'ഇമലയാളി'യോട് പറഞ്ഞു.
"സഭയുടെ ഭരണഘടനയും വിശ്വാസപ്രമാണങ്ങളും ആരാധന ക്രമങ്ങളും കാനോനുകളും സംബന്ധിച്ച തികഞ്ഞ അവഗാഹവും പാണ്ഡിത്യവും ഉള്ള ആളാണ് അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള താല്പര്യം അദ്ദേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു.
"കണ്ടനാട് ഭദ്രാസനത്തിൽ പതിനഞ്ചിൽ പരം പ്രോജക്ടുകൾക്കു മേൽനോട്ടം വഹിക്കുന്ന വ്യക്തികൂടിയാണ് സഭയുടെ തലവനായി വരുമ്പോൾ അത്തരം പ്രസ്ഥാനങ്ങളുടെ ആക്കവും ഊർജവും വർധിക്കും എന്നതിൽ സംശയം ഇല്ല.
മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശ ഭവൻ , പ്രമോദം പദ്ധതി, പ്രസന്ന ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, പ്രതിഭാ ഉൽപ്പന്നങ്ങൾ തുടങ്ങി തുടങ്ങി ഒട്ടനവധി വികസന- കാരുണ്യ പദ്ധതികള്‍ ഭദ്രാസനത്തിൽ നടക്കുന്നുണ്ട്.
"ഒരു സന്യാസിക്ക് ഉചിതമായ ജീവിതക്രമവും അച്ചടക്കവും ആ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആണ്. ആറാം നൂറ്റാണ്ടിലെ സുറിയാനി ആചാര്യൻ മാബഗിലെ പീലക്സിനോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തു ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്. സെമിനാരിയിൽ പഠിപ്പിക്കുന്നതും ക്രിസ്‍തു ശാസ്ത്രം."
മാർ സേവ്യറിയോസിന്റെ ഡോക്ടറൽ പ്രബന്ധം ജർമനിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു ഡോ. കോനാട്ട് അറിയിച്ചു.
കൃതികള്‍ : നിത്യജീവനില്‍, എഫേസ്യ, ഫിലിപ്പ്യ, കൊലോസ്യ ലേഖനങ്ങള്‍-ഒരു വ്യാഖ്യാനം, പൗരസ്ത്യ വേദശാസ്ത്ര ദര്‍ശനങ്ങള്‍, പൗരസ്ത്യ സഭാ ശാസ്ത്ര ദര്‍ശനങ്ങള്‍.
English: Begotten not Made: Christology in Perspectives, Word Became Flesh: Christology of Philoxinos of Mabbug, Didaskalia: Church, Worship and Unity.
കൃതികൾ സെമിനാരി പഠിതാക്കൾക്കും അൽമായക്കാർക്കും ഒരുപോലെ പ്രയോജനവും പ്രചോദനവും നൽകുന്നതാണെന്ന് അവയുടെ രൂപകല്പനയിൽ സഹായിച്ച സെമിനാരി പ്രൊഫ. ഫാ. ഡോ. ജോൺ കരിങ്ങാട്ടിൽ സാക്ഷ്യപ്പെടുത്തുന്നു.