ഫിലാഡൽഫിയ: ജോസഫ് സാറിന്റെ കൈവെട്ട് നടന്നിട്ട് 11 വർഷമായി. പക്ഷെ അതിനോടുള്ള രോഷം ഇന്നും ക്രിസ്ത്യാനികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ലവ് ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ഒക്കെ ആരോപണമാകുന്നതിന്റെ തുടക്കം ഈ കൈവെട്ട് സംഭവത്തിൽ നിന്നാണ്.
അത്ര നീചമായ ഒരു കാര്യം കേരള മണ്ണിൽ നടക്കുമെന്ന് അതുവരെ ആരും കരുതിയില്ല. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ കൂടി ചെയ്തതോടെ ആ രോഷം ശക്തമായി. പ്രതികളിലൊരാൾ ഈരാറ്റുപേട്ടയിൽ ഇലക്ഷനിൽ മത്സരിച്ചു ജയിച്ചപ്പോൾ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നു ക്രിസ്ത്യാനികൾ പേടിച്ചു.
ഈ സാഹചര്യമൊക്കെ കേരള സമൂഹം മറന്നോ? കൈവെട്ടിനു ഇരയായി മഹാദുഃഖങ്ങൾ ഏറ്റുവാങ്ങിയ ജോസഫ് സാർ എന്ത് പറയുന്നു?
ദുരന്തങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പാലാ ബിഷപ്പിന്റെ ജിഹാദ് പ്രസ്താവനയെ ജോസഫ് സാർ പൂർണമായും അംഗീകരിക്കുന്നില്ല. മതത്തിന്റേ പേരില്‍ യുദ്ധത്തിന് പെരുമ്പറ കൊട്ടരുതെന്നദ്ദേഹം പറയുന്നു.
വിശ്വാസികളെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ് ബിഷപ്പിന്റെ പ്രസ്താവന. മാനവ പുരോഗതിക്ക് മത തീവ്രവാദം നല്ലതല്ല. മതത്തില്‍ അണികളെ പിടിച്ചുനിര്‍ത്താനും, വിലപേശൽ ശക്തി കൂട്ടാനും, അധികാരത്തില്‍ പിടിച്ചുനില്‍ക്കാനും ഈവക ന്യായങ്ങള്‍ എല്ലാക്കാലത്തും ഉപയോഗിക്കാറുണ്ട്. ക്രിസ്ത്യാനികൾ മിതത്വം പാലിക്കുകയാണ് വേണ്ടത്.
വിവിധ മതവിഭാഗക്കാർ തമ്മിലുള്ള വിവാഹം ഇപ്പോൾ കൂടി വരികയാണ്. ഐ.ടി. രംഗത്ത് ബാങ്കളൂരിൽ പ്രവർത്തിക്കുന്നവരിൽ നല്ലൊരു പങ്ക് മിശ്രവിവാഹിതരാണ്.
തന്റെ പുത്രി ഒരു ഹിന്ദുവിനെ വിവാഹം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. മക്കളെ കത്തോലിക്കാരായി വളർത്തുമെന്ന് ഉറപ്പു നൽകിയാൽ പള്ളിയിൽ തന്നെ വിവാഹം നടത്തും. ജമ്മു കാശ്മീരിൽ ക്രിസ്ത്യൻ യുവാക്കളുടെ കുറവ് കാരണം യുവതികൾ മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കുന്നു. ഇക്കാര്യത്തിലെല്ലാം പുരോഗമന ചിന്താഗതി പുലർത്തുന്നയാളാണ് താനെന്ന് ജോസഫ് സാർ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളിൽ മതത്തിനു പ്രാധാന്യം തീരെ കുറഞ്ഞു വരുന്നു.
തന്റെ കൈ വെട്ടിയപ്പോൾ സഹായവുമായി വന്നത് കബീർ എന്ന മുസ്ലിമാണ്. കത്തോലിക്കാ സഭ അന്ന് സാറിനെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളത്.
ആരും മനുഷ്യന്റെ സ്‌നേഹത്തിന് എതിരാവരുത്. ഭൂമി പരന്നതാണെന്ന് പറഞ്ഞ കാലത്തെ ഭീതി പരത്തുന്ന തീവ്രവാദം മുസ്‌ലിംകളും പിന്തുടരരുത്.
2010 -ൽ നടന്ന കൈവെട്ട് കേസിൽ 2015-ലെ വിധിയില്‍ 13 പേരെ ശിക്ഷിച്ചു. ഒന്നാം പ്രതിയെ കിട്ടിയിട്ടില്ല. മഴുകൊണ്ട് തന്നെ വെട്ടിയ ആള്‍ ഇപ്പോള്‍ ജയിലിലാണ്-അദ്ദേഹം പറഞ്ഞു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അദ്ധ്യാപകനും മലയാളം വകുപ്പദ്ധ്യക്ഷനായിരുന്നു പ്രൊഫ. ടി.ജെ. ജോസഫ്
see also
സലോമിയെ കൊല്ലാം, തോല്‍പ്പിയ്ക്കാം; ആരുണ്ടിവിടെ ചോദിക്കാന്‍?