യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്കാരിക പരിപാടിയായ 'സര്‍ഗ്ഗാരവ' ത്തില്‍ പ്രശസ്ത കഥാകൃത്തും മലയാള മനോരമയുടെ ചീഫ് അസ്സോസിയേറ്റ് എഡിറ്ററും, ഭാഷാപോഷിണിയുടെ ചീഫ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം അതിഥിയായിരുന്നു.
കവി ഗീതാ രാജന്റെ നിയന്ത്രണത്തില്‍, സിയ റാഫിയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ യു എസ എ എഴുത്തുകൂട്ടം പ്രസിഡന്റ് ഫിലിപ്പ് തോമസ്ഏവരെയും സ്വാഗതം ചെയ്തു .
പ്രശസ്ത എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകൂട്ടം ട്രഷറര്‍ ശ്രി മനോഹര്‍ തോമസ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ "പനച്ചി" എന്ന ജോസ് പനച്ചിപ്പുറത്തെയും അദ്ദേഹത്തിന്റെ രചന കളെയും പരിചയപ്പെടുത്തി.
എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഗഹനമായും വിജ്ഞാനപ്രദവുമായ കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചു. ആധുനിക കാലഘട്ടത്തില്‍ രണ്ടുതരം സാഹിത്യം രണ്ടുതരം മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു എന്നതാണ് പ്രത്യകത- അദ്ദേഹം പ്രസ്താവിച്ചു. അച്ചടി മാധ്യമത്തിന്റെ പ്രത്യകത ഒരു എഡിറ്ററുടെ സജീവ സാന്നിധ്യമാണെന്നും ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ എഡിറ്ററുടെ അഭാവമാണ് എടുത്തുപറയേണ്ട വ്യത്യാസമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പുസ്തകം എഴുതി കഴിഞ്ഞാല്‍ ഒരു നല്ല ലിറ്റററി എഡിറ്ററുടെ കയ്യിലൂടെ കടന്നു പോകുമ്പോഴാണ് പ്രസിദ്ധികരണ യോഗ്യമായി മാറുന്നതെന്നും, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മലയാള ഭാഷ പുസ്തകങ്ങളുടെ പ്രസാധകര്‍ക്കിടയില്‍ അങ്ങനെയൊരാള്‍ ഇല്ലെന്നത് ഒരു കുറവ് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധവും, എഴുത്തിന്റെയും പ്രസാധകരുടെയും അതിപ്രസരവും കൃതികളുടെ തിരഞ്ഞെടുപ്പ് രീതിയുമായൊക്കെ വളരെ രസകരമായി തന്നെ സദസ്സിനോട് പങ്കു വെച്ചു. സദസിലുണ്ടായിരുന്നവരുടെ ചോദ്യങ്ങള്‍ക്കു വളരെ സരസമായ മറുപടികള്‍ നൽകി. ഈ കാലഘട്ടത്തിലെ റീഡബിലിറ്റി ഉള്ള കഥാകാരന്‍ ആരെന്ന ചോദ്യത്തിന് റീഡബിലിറ്റി ഉള്ള കഥാകാരന്‍ ഇല്ലെന്നും കഥകള്‍ ആണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുത്തുകൂട്ടം കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ . സുകുമാര്‍ കാനഡ കൃതജ്ഞത പറഞ്ഞു.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂ യോര്‍ക്ക് സമയം പത്തര മണിക്ക് സര്‍ഗ്ഗാരവം എന്ന സാഹിത്യ സാംസ്കാരിക പരിപാടി സൂം പ്ലാറ്റുഫോമില്‍ ഉണ്ടായിരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക മനോഹര്‍ തോമസ് (ഫോണ്‍: 917 974 2670)